Sreeja Neyyattinkara യുടെ കുറിപ്പ് വായിക്കാം
ഫിറോസ് കുന്നും പറമ്പിലിന്റെ വെട്ടുകിളി കൂട്ടങ്ങൾ പടച്ചു വിടുന്ന പെരും നുണ നോക്കൂ, വാട്സ്ആപ് – ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ വ്യാപകമായി ഈ നുണ പ്രചരിപ്പിക്കപ്പെടുകയാണ് .മറ്റൊരു കേസിൽ പ്രതിയായ പോത്തൻകോട് സ്വദേശി ആദർശ് എന്നൊരുവന്റെ ഫോട്ടോ വച്ച് ഫിറോസിന്റെ ഓഡിയോ വ്യാജമായുണ്ടാക്കിയ ഡി വൈ എഫ് ഐ പ്രവർത്തകൻ സുധി അറസ്റ്റിൽ എന്ന അടിക്കുറിപ്പോടെ നുണ പടർത്തി വിടുകയാണ്.
എത്ര മനുഷ്യർ ഈ പെരും നുണ ഇതിനോടകം വിശ്വസിച്ചിട്ടുണ്ടാകും .അതാണല്ലോ നുണ പ്രചാരകരുടെ ലക്ഷ്യവും .ഇങ്ങനെയുള്ള നികൃഷ്ട നുണകൾക്ക് സംഘ് പരിവാറിനാൽ ഇരയാക്കപ്പെട്ട ഒരു സ്ത്രീയാണ് ഞാൻ .നിങ്ങൾക്കോർമ്മയുണ്ടാകും ഞാൻ ഇസ്ലാം സ്വീകരിച്ചു എന്ന നുണ.ജിഷ കൊലക്കേസ് പ്രതി അമീറുൽ ഇസ്ലാമുമായി എന്റെ മകളുടെ വിവാഹം നടത്തുമെന്ന് ഞാൻ പറഞ്ഞു എന്ന നുണ .ഏറ്റവും ഒടുവിൽ. പാലത്തായി കേസിലെ ഇടപെടലുമായി ബന്ധപ്പെട്ട് എനിക്കെതിരെ സംഘ് പരിവാർ നടത്തിയ സമാനതകളില്ലാത്ത സൈബർ ആക്രമണങ്ങളിൽ ഒന്ന് തൃശൂർ സ്വദേശിയായ ഏതോ ഒരു കേസിലെ പ്രതിയുടെ ഫോട്ടോയും എന്റെ ഫോട്ടോയും ഒരുമിച്ചു വച്ച് പോക്സോ കേസിലെ പ്രതിയായ ഡി വൈ എഫ് ഐ പ്രവർത്തകനെ ശ്രീജ നെയ്യാറ്റിൻകരയുടെ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്തു എന്ന പെരും നുണ .കേസ് കൊടുത്തു പോലീസ് ഇപ്പോഴും അതന്വേഷിച്ചു കൊണ്ടിരിക്കുന്നു …
സംഘ് പരിവാറിന്റെ നുണ എന്ന രാഷ്ട്രീയ ആയുധം ഉപയോഗിക്കുകയാണ് ഫിറോസ് കുന്നും പറമ്പിലും കൂട്ടരും… എന്തൊരു രാഷ്ട്രീയ അശ്ലീലമാണിത്.
ഫിറോസ് കുന്നും പറമ്പിലിന്റെ പേരിൽ പ്രചരിക്കുന്ന ഓഡിയോ വ്യാജമാണെങ്കിൽ പോലീസാണത് കണ്ടെത്തേണ്ടത്.അല്ലാതെ ഇങ്ങനെ തരം താണ നുണകൾ പ്രചരിപ്പിച്ചു കൂടുതൽ കൂടുതൽ വഷളാകുകയല്ല വേണ്ടത് .ഡി വൈ എഫ് ഐ ഈ വിഷയത്തിൽ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണം .നുണ പ്രചാരകരെ നിയമപരമായും രാഷ്ട്രീയമായും നേരിടണം.