കാസ്റ്റ് സിസ്റ്റത്തിനെതിരെ കലയിലൂടെ എങ്ങനെ പ്രതിരോധം തീർക്കാം എന്ന് കാണിച്ചുകൊണ്ടേ ഇരിക്കുന്ന കലാകാരനാണ് പാ രഞ്ജിത്ത് . ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പ് വായിക്കാം.
Sreelakshmi Arackal
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആരാണ് ഇന്ത്യയേ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് എന്ന് ചോദിച്ചാൽ അതിൽ ഞാൻ ആദ്യം പറയുന്ന പേര് പാ രഞ്ജിത്ത് എന്ന മനുഷ്യന്റെയാണ്. ഇന്ത്യയിൽ അതി തീവ്രമായി വേരോടിക്കൊണ്ടിരിക്കുന്ന കാസ്റ്റ് സിസ്റ്റത്തിനെതിരെ കലയിലൂടെ എങ്ങനെ പ്രതിരോധം തീർക്കാം എന്ന് പാ രഞ്ജിത്ത് കാണിച്ചുകൊണ്ടേ ഇരിക്കുന്നു. അദ്ദേഹം അതിനായി ഒരു ബാന്റും തുടങ്ങി. തെൻമാ, മുത്തു, ഇസൈവാണി,അറിവ് ഇങ്ങനെ കുറേ ആളുകൾ അടങ്ങുന്ന ഒരു പൊളിറ്റിക്കൽ ബാൻഡ് ആണ് കാസ്റ്റ്ലെസ്സ് കളക്ടീവ്.
നീല കോട്ടും അണിഞ്ഞ് സ്റ്റേജിലേക്ക് വരുന്ന ഈ ബാന്റ് അംബേദ്കറിന്റെ ആശയങ്ങൾ പാട്ടിലൂടെ ജനങ്ങളിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. അവരുടെ ബാന്റിൽ തമിഴ്നാട്ടിലെ നാട്ടുപുറം പാട്ടുകാരുടെ വാദ്യങ്ങളും ഒക്കെയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ ബാന്റിലെ പാട്ടെഴുത്തുകാരനും റാപ്പറുമാണ് അറിവ്. അറിവിന് സ്വന്തമായി തെരുക്കൂറൽ എന്നൊരു ബാന്റും ഉണ്ട്.
അറിവ് എന്ന റാപ്പറെ ആദ്യമായി കാണുന്നത് ആർപ്പോ ആർത്തവം എന്ന പരിപാടിക്കാണ്. ആ പരിപാടിയിൽ വെച്ചാണ് ഒരേ ഒരു തവണ പാ രഞ്ജിത്ത് എന്ന മഹാനായ മനുഷ്യനേയും കാണുന്നത്.പിന്നീട് CAA-NRC സമരത്തിനടയിലും അറിവിനെ ദൂരെനിന്ന് കാണാൻ സാധിച്ചു.
അറിവ് എഴുതി അറിവും ധീ യും ചേർന്ന് പാടി അഭിനയിച്ച ‘എൻജോയി എൻജാമി’ എന്ന ആൽബം ഇപ്പോൾ യൂ ഡൂബിലും സ്റ്റാറ്റസുകളിലും തരംഗമായി മാറിയിരിക്കുകയാണ്.
അരക്കോണത്തിലെ സാധാരണ ഒരു ഗ്രാമത്തിൽ പിറന്ന അറിവിന്റെ വേരുകൾ നീളുന്നത് നിലമില്ലാത്ത സാധാരണ മനുഷ്യരിലേക്കാണ്. അറിവിന്റെ മുത്തശ്ശി ആയ വല്ലിയമ്മ അറിവിനെ ‘സാമി ,സാമി ‘ എന്നാണ് വിളിച്ചിരുന്നത്. അവർ നിലമില്ലാത്ത ഒരു തോട്ടം തൊഴിലാളി ആയിരുന്നു. ആ വേരിലൂന്നിയാണ് ഇന്ന് അറിവ് തമിഴ് സിനിമാ ലോകത്തെ ബെസ്റ്റ് റാപ്പറായി മാറിയത്. ഇതിനൊക്കെ കാരണക്കാരൻ ആയത് പാ രഞ്ജിത്തും.
കാട് വെട്ടി നാടാക്കുകയും വീടാക്കുകയും ചെയ്ത മനുഷ്യരെ മനുഷ്യരായി പോലും പരിഗണിക്കാത്തവരുടെ മുഖത്തിനിട്ടടിക്കുന്ന വരികളാണ് ഈ പാട്ട് നിറയേ. തമിഴ്നാട്ടിലെ വീടുകളിൽ കേൾക്കുന്ന ദുഖത്തിന്റെ ഗാനമായ ഒപ്പാരി ഇതിൽ വളരെ മനോഹരമായി ചേർത്തിട്ടുണ്ട്.
ഞാൻ അഞ്ചു മരം വളർത്തി അഴകാർന്ന തോട്ടം ഉണ്ടാക്കിയെന്നും എന്നാൽ ഇന്നും എന്റെ തൊണ്ട ദാഹിക്കുകയാണ് എന്നു പറഞ്ഞ് കേഴുന്ന ഒപ്പാരിയിൽ ഈ പാട്ടിന്റെ മൊത്തം എസ്സൻസ് അടങ്ങിയിട്ടുണ്ട്.
ധീ എന്ന പാട്ടുകാരിയുടെ തന്മയത്ത്വമുളള ശബ്ദവും ഇന്റർനാഷണൽ ലെവലിലുളള വിഷ്വലുകളും എല്ലാം ഈ പാട്ടിനെ 4 ദിവസം കൊണ്ട് 7.5 മില്ല്യൺ കാഴ്ചക്കാരിലേക്ക് എത്തിച്ചു.ഞാൻ മനസ്സിലാക്കിയിടത്തോളം അറിവ് തന്റെ മുത്തശ്ശിക്കായി, മുത്തശ്ശിയെപോലെ നിലമില്ലാത്ത മനുഷ്യർക്ക് വേണ്ടി എഴുതി ട്രിബ്യൂട്ടാണ് ഈ പാട്ട്.
ഒന്നുമില്ലാത്തിടത്ത് നിന്നും ഉയർന്ന് വന്ന് തമിഴ് സിനിമയുടെ തലപ്പത്തേക്ക് കയറി തന്റെ സിംഹാസനം വലിച്ചിട്ടിരുന്ന് ആ സിംഹാസനത്തിലിരുന്ന് അംബേദ്കർ പൊളിറ്റിക്സ് സംസാരിക്കുന്ന അറിവ് ആണ് എന്റെ ഹീറൊ! ഇതിനൊക്കെ കാരണക്കാരനായ പാ രഞ്ജിത്ത് എന്റെ സൂപ്പർ ഹീറോയും.