Cricket
ഗുരാവിന്റെ ബാറ്റിങ് കണ്ടു പഠിക്കാന്‍ കോച്ച് സച്ചിനോട് പറയുമായിരുന്നു, എന്നിട്ടും സച്ചിൻ ഉന്നതിയിലും അനിൽ ഗുരാവ് ചേരിയിലും ആയതെങ്ങനെ ?

അനില്‍ ഗുരാവിന്റെ കഥ, ഒരാളുടെ ജീവിത വിജയത്തില്‍ അയാളുടെ കുടുംബം വഹിക്കുന്നു പങ്ക് എത്ര വലുതാണെന്ന് മനസിലാക്കി തരുന്ന കഥ. മുബൈ അണ്ടര്‍ 19 ടീമില്‍ അനില്‍ ഗുരാവ് എന്ന ഒരു ബാറ്റര്‍ ഉണ്ടായിരുന്നു. ഏത് ബൗളറേയും അടിച്ചു പരത്തുന്ന സൂപ്പര്‍ ബാറ്റര്‍. അവനെ സഹ കളിക്കാര്‍ വിളിച്ചിരുന്നത് മുംബൈയുടെ വിവിയന്‍ റിച്ചാര്‍ഡ്സ് എന്നായിരുന്നു. സച്ചിനും കാംബ്ലിയുമെല്ലാം അപ്പോള്‍ മുബൈ ടീമിലെ പുതുമുഖങ്ങള്‍. കോച്ച് രമാകാന്ത് അച്രേക്കര്‍ സച്ചിനോടും കാംബ്ലിയോടും അനില്‍ ഗുരാവിന്റെ ബാറ്റിങ് കണ്ടു പഠിക്കാന്‍ പറയുമായിരുന്നു. എല്ലാവരും കരുതിയിരുന്നത് സച്ചിനെക്കാളും മുന്നേ അനില്‍ ഗുരാവ് ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്നായിരുന്നു. സച്ചിനെ പോലെ തന്നെ അജിത് എന്ന ഒരു ജേഷ്ഠന് അനില്‍ ഗുരാവിനും ഉണ്ടായിരിന്നു. സച്ചിന്റെ ജേഷ്ഠന് അജിത് സച്ചിനെ മികച്ച വഴികാട്ടി ആയപ്പോള്‍ അനില്‍ ഗുരാവിന്റെ ജേഷ്ഠന് അജിത് മുംബൈ അധോലോകത്തെ ഒരു ഷാര്‍പ്പ് ഷൂട്ടര്‍ ആയിരിന്നു. ചേട്ടനെ തിരഞ്ഞ് പോലീസ് സ്ഥിരമായി വീട്ടില്‍ വരാന്‍ തുടങ്ങി അനില്‍ ഗുരാവിനെയും അമ്മയെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പിന്നീട് ഇത് നിത്യ സംഭവമായി, അതോടു കൂടി അനില്‍ ഗുരാവിന്റെ ഇന്ത്യന്‍ ക്രിക്കറ്റ് എന്ന സ്വപ്നവും ക്രിക്കറ്റ് കരിയറും തകര്‍ന്ന് തരിപ്പണമാകുന്നു. ഇന്ന് അദ്ദേഹം മുംബൈയിലെ ഒരു ചേരിയില്‍ ജീവിക്കുന്നു.ജേഷ്ഠന് കാരണം നഷ്ട്ടമായത് അനില്‍ ഗുരാവിന്റെ സ്വപ്പ്നങ്ങള്‍. സച്ചിന് അനില്‍ ഗുരാവിനെ സര് എന്നാണ് വിളിച്ചിരിന്നത്. അവസാനമായി സച്ചിന് അനില്‍ ഗുരാവിനെ കണ്ടപ്പോള്‍ സച്ചിന് തന്റെ വീട്ടിലേക്ക് അനില്‍ ഗുരാവിനെ വിരുന്നിനു ക്ഷണിക്കുക ഉണ്ടായി. (കടപ്പാട് )
അനിൽ ഗുരുവിന്റെ കഥ വായിച്ചില്ലേ ? ഇനി താഴെത്തെ കുറിപ്പ് വായിക്കാം Roshan PM എഴുതിയത്
രമാകാന്ത് അച്ചരേക്കറുടെ ശിക്ഷണത്തിലാണ് സച്ചിന് ടെണ്ടുല്‍ക്കറുടെ പ്രതിഭ പുറംലോകമറിഞ്ഞു തുടങ്ങുന്നതു. ട്രെയിനിങ്ങിനിടെ അച്ചരേക്കര്‍ തനിക്കു തന്നിരുന്ന ഒരു ചലഞ്ചിനെ കുറിച്ചു സച്ചിന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. സച്ചിന് ബാറ്റ് ചെയ്യുമ്പോള്‍ ഒരൊറ്റ രൂപ നാണയം സ്റ്റമ്പിനു മുകളില്‍ വെക്കുമായിരുന്നു. നിശ്ചിത സമയം ഔട്ടാകാതെ ബാറ്റു ചെയ്താല്‍ സച്ചിനു സമ്മാനമായി ആ ഒരു രൂപ എടുക്കാം. ബോള്‍ ഉയര്‍ത്തി അടിച്ചു ആരെങ്കിലും ക്യാച്ച് ചെയ്താല്‍ ഔട്ടാണ്, ക്യാച്ച് ചെയ്യുന്നത് ഫീല്‍ഡര്‍ തന്നെയാവണമെന്നില്ല. അവിടെ ഗ്രൌണ്ടില് കപ്പലണ്ടി വില്ക്കാന് വന്നയാളോ കളി കാണാന്‍ വന്നയാളോ അങ്ങിനെ ആരു ക്യാച്ച് ചെയ്താലും ഔട്ടാണ്. ഈയൊരു പ്രാക്ടീസ് തന്നെ വളരെയധികം പ്രചോദിപ്പിക്കുകയും, സഹായിക്കുകയും ചെയ്തിട്ടുണ്ടെന്നു സച്ചിന് പറയാറുണ്ട്. സത്യത്തില്‍ അച്ചരേക്കര്‍ ഇതു തന്റെ പ്രാക്ടീസ് സെഷനില്‍ ആദ്യമായി ഉള്‍പ്പെടുത്തിയതു സച്ചിനു വേണ്ടിയായിരുന്നില്ല, മറിച്ച് തന്റെ പ്രിയ്യ ശിക്ഷ്യനായ അനില്‍ ഗുരവിനു വേണ്ടിയായിരുന്നു.
.
ഇന്‍ഡ്യയിലെ ഏറ്റവും ദൌര്‍ഭാഗ്യവാനായ ക്രിക്കറ്റ് പ്രതിഭയെന്ന പേരില്‍ അനില്‍ ഗുരവിനെ കുറിച്ചു നിങ്ങളില്‍ ചിലരെങ്കിലും കേട്ടിട്ടുണ്ടാവും. ഗവാസ്കറിന് ശേഷം ബോംബെയില്‍ നിന്നുമെത്തുന്ന മഹാനായ ക്രിക്കറ്റ് താരം അനില്‍ ആയിരിക്കുമെന്ന് പലരും പ്രവചിച്ചിരുന്നു. ബോംബെയുടെ വിവ് റിച്ചാര്‍ഡ്സ് എന്നു വിശേഷിപ്പിച്ചിരുന്ന അനിലിന്റെ കളി കാണാന്‍, ജോലിക്കു പോകാതെ കാണികള്‍ എത്തുമായിരുന്നു. സച്ചിനും കാംബ്ലിയുമൊക്കെ അക്കാദമിയില്‍ എത്തിയ സമയത്തു രമാകാന്ത് അച്ചരേക്കറുടെ പ്രിയ്യപ്പെട്ട ശിക്ഷ്യന് അനിലായിരുന്നു. അനിലിന്റെ ബാറ്റിങ്ങു സസൂക്ഷ്മം നിരീക്ഷിച്ചു പഠിക്കുക എന്നതായിരുന്നു സച്ചിനെ പോലുള്ള യുവതാരങ്ങള്‍ക്ക് കോച്ച് നല്‍കിയിരുന്ന നിര്‍ദ്ദേശം. സച്ചിന് തന്റെ ആദ്യ സെഞ്ചുറി നേടുന്നതു ടീം ക്യാപ്റ്റന്‍ കൂടിയായിരുന്ന അനിലിന്റെ ബാറ്റ് ഉപയോഗിച്ചായിരുന്നു.
.
.
യാദൃശ്ചികമാണ്, അനില്‍ ഗുരവിന്റെ സഹോദരന്റെ പേരും അജിത് എന്നാണു. എന്നാല്‍ അനിലിന്റെ സഹോദരന് അജിത് എത്തിച്ചേര്‍ന്നത് ബോംബെ അധോലോകത്തിലാണ്. ക്രിമിനല്‍ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട അജിതിനെ തേടി പോലീസ് നിരന്തരം അനിലിന്റെ വീട്ടിലെത്തി. ഓരോതവണയും അജിത്തിനെ കിട്ടാതാവുമ്പോള്‍, അനിലിനെയോ അമ്മയേയോ പോലീസ് പിടിച്ചു കൊണ്ടുപോയി മര്‍ദ്ദിക്കും. ഇതു നിരന്തരമായി സംഭവിക്കാന്‍ തുടങ്ങിയതോടെ അനിലിനു ക്രിക്കറ്റ് കളി ഉപേക്ഷിക്കേണ്ടി വരുന്നു. ഇന്‍ഡ്യന്‍ ക്രിക്കറ്റിലെ ഭാവി വാഗ്ദാനം എന്നു അയാളുടെ കളി കണ്ട എല്ലാവരും ഉറപ്പിച്ചിരുന്ന സമയത്താണ്, നന്നേ ചെറുപ്പത്തില്‍ അനിലിനു കളി ഉപേക്ഷിക്കേണ്ടി വന്നതു.
.
എന്നെ സംബന്ധിച്ചിടത്തോളം, പ്രതിഭയുടെയും പാഷന്റെയും കഠിനദ്ധ്വാനത്തിന്റെയുമൊക്കെ ആള്‍രൂപമാണ് സച്ചിന് തെണ്ടുല്‍ക്കര്‍. അഥവാ സച്ചിന് അര്‍ഹിക്കുന്ന വിജയങ്ങളാണ് അയാള്‍ നേടിയിട്ടുള്ളതു. എന്നാല്‍ അനിലിന്റെ ജീവിതവുമായി ചേര്‍ത്തു വായിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാണ്. അനിലിന് ഇല്ലാതെപോയ പല പ്രിവിലേജുകളും സച്ചിനുണ്ടായിട്ടുണ്ടു. സച്ചിനെ പോലെ കഴിവും അര്‍പ്പണബോധവുമുള്ള ഒരാളുടെ വിജയത്തിനു പിറകില്‍ പോലും, സച്ചിനറിയാതെ ലഭിച്ച പ്രിവിലേജുകളുടെ അനുഗ്രഹം നമുക്ക് കാണാന്‍ കഴിയും.
.

.
ഇനി ഒരു കാര്യം വെറുതെയൊന്നു സങ്കല്പ്പിച്ചു നോക്കൂ. അനിലിനു ക്രിക്കറ്റ് പരിശീലനം ലഭിച്ചതു, താമസ സൌകര്യമുള്ള ഒരു ക്യാമ്പില്‍ ആയിരുന്നുവെങ്കിലോ? അങ്ങിനെയൊരു ഹോസ്റ്റലില്‍ താമസിക്കുന്ന അനിലിനെ പോലീസ് നിരന്തരമായി വന്നു പിടിച്ചുകൊണ്ടുപോയി മര്‍ദ്ധിക്കുമായിരുന്നില്ല. ക്രിക്കറ്റിനെ പകുതി വഴിക്ക് അയാള്‍ക്ക് ഉപേക്ഷിക്കേണ്ടിയും വരുമായിരുന്നില്ല. അഞ്ചരേക്കറുടെ ക്യാമ്പില്‍ നിന്നും പോയ അനില്‍ പിന്നീട് ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇപ്പോഴും പഴയ ആ ചേരിയില്‍ തന്നെയാണ് അയാള്‍ ജീവിക്കുന്നതു, ഒരു മുഴുക്കുടിയനായി. തീര്‍ച്ചയായും സച്ചിനെ പോലെ ആയില്ലെങ്കിലും, ഇതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതവും അവസരങ്ങളും അനില്‍ എന്ന പ്രതിഭ അര്‍ഹിച്ചിരുന്നു.
.
സമത്വം അഥവാ തുല്യത എന്നാല്‍ അനിലിന് താമസ സൌകര്യം കൊടുത്തു പരിശീലിപ്പിക്കുന്നതാണ്. ആ പ്രത്യേക പരിഗണനയെ സച്ചിനോടുള്ള അനീതിയായി മനുഷ്യത്വമുള്ളവര്‍ക്ക് തോന്നില്ല. കാരണം ഒരാളുടെ വളര്‍ച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ജീവിതസാഹചര്യങ്ങളാണ്. ഒരേ കോച്ചിന്റെ പ്രിയ്യ ശിക്ഷ്യരായിരുന്ന രണ്ടു താരങ്ങളുടെ ജീവിതം നമ്മള് കണ്ടുകഴിഞ്ഞു. ഒരു കോച്ചിന് കീഴില്‍ പരിശീലിക്കാന്‍ അവസരം ലഭിച്ച, തുല്യ പ്രതിഭകളെന്ന് വിലയിരുത്തിയ രണ്ടുപേരാണ് രണ്ടു ധ്രുവങ്ങളില്‍ എത്തിച്ചേര്‍ന്നതു. അതിനു പ്രധാന കാരണം ഒരു തരത്തിലും അനില്‍ ഉത്തരവാദിയല്ലാത്ത അയാളുടെ ജീവിത സാഹചര്യങ്ങളാണ്.
.
തന്റേതല്ലാത്ത കുറ്റം കൊണ്ടു നിര്‍ഭാഗ്യകരമായ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്നവര്‍ എല്ലാ സമൂഹത്തിലുമുണ്ട്. ഒരു പുരോഗമന സമൂഹം ആ അനീതിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കും. കഴിയാവുന്ന പരിഗണനകള്‍ അവരുടെ അവകാശമായി കണ്ടു അവര്‍ക്ക് നല്‍കും. ഇതിനു നേര് വിപരീതമായ സമൂഹങ്ങളും പ്രാകൃതചിന്തകളുമുണ്ട്. ഇങ്ങിനെയൊരു സാമൂഹ്യാവസ്ഥ ഒരു അനീതിയാണെന്നു പോലും അംഗീകരിക്കാത്ത കൂട്ടരുണ്ട്. സ്വയം അതിജീവിക്കുന്നവര്‍ക്ക് മാത്രമേ ജീവിക്കാനുള്ള അവകാശമുള്ളൂവെന്നു കരുതുന്നവര്‍ മുതല്‍ ഈ അനീതി ദൈവവിധിയാണെന്നു വിശ്വസിക്കുന്നവര്‍ വരെയുണ്ടു അക്കൂട്ടരില്‍
.

.
ജാതി വിവേചനത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സമുദായങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്ന വസ്തുത അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടതു. അതിനു തയ്യാറാവാത്തിടത്തോളം കാലം പ്രത്യേക പരിഗണനകളെ അനീതിയായും, അസമത്വമായും നമുക്ക് തോന്നും. നമ്മള് കൂടി ഭാഗമായിട്ടുള്ള നമ്മുടെ സമൂഹത്തിനു നേരെ വിരല്‍ചൂണ്ടുന്ന സത്യമായതു കൊണ്ടു, ഈ വസ്തുത അംഗീകരിക്കാന്‍ സ്വഭാവികമായും നമ്മള് മടിക്കും. അതാണ് എളുപ്പവും, സൌകര്യവും.
.
അതെസമയം വസ്തുത മനസിലാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്താനുള്ള ആര്‍ജ്ജവമുണ്ടെങ്കില്‍, വളരെയെളുപ്പം മനസിലാക്കാന്‍ കഴിയുന്ന കണ്ണിനു മുന്നില്‍ നടക്കുന്ന അനീതിയാണ് ഇതു. നിത്യേനയുള്ള നമ്മുടെ കാഴ്ചകളെ, അനീതിയെ അടിവരയിടുന്ന കണക്കുകളും ലഭ്യമാണു. അങ്ങിനെ ഒരു അനീതി സമൂഹത്തില്‍ സംഭവിക്കുന്നുണ്ടെന്ന ഉത്തമബോധ്യം ഉണ്ടെങ്കില്‍ മാത്രമേ, തെറ്റു തിരുത്താനുള്ള ശ്രമങ്ങളെയും നമുക്ക് മനസിലാക്കാന്‍ കഴിയൂ.
.
എന്തുകൊണ്ട് ജാതി സംവരണം? ജനിക്കുന്ന ജാതി ശാപമാവുന്ന ഒരു സമൂഹത്തില്‍, അര്‍ഹതപ്പെട്ടവരെ പ്രത്യേകമായി പരിഗണിക്കുന്നതിന്റെ പേരാണ് ജാതി സംവരണമെന്നതു. എന്തുകൊണ്ട് ജാതി സംവരണം പാടില്ല എന്ന മറുചോദ്യമാണ് ഇതിനുള്ള ആദ്യത്തെ ഉത്തരം. ജാതി സംവരണത്തിനു പകരം ഇന്‍ഡ്യ പോലൊരു രാജ്യത്തു “പ്രായോഗികമായി” നടപ്പിലാക്കാന്‍ കഴിയുന്ന ഒരു ബദല്‍ എന്താണു? അങ്ങിനെയൊരു ബദല്‍ നമുക്കില്ല എന്നതാണു സത്യം. ഇനി ഉണ്ടെങ്കില്‍ തന്നെ അതിനെ കുറിച്ച് ആലോചിക്കേണ്ടത്, ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം ജാതി വിവേചനം നേരിടുന്ന സമുദായക്കാര്‍ക്ക് ലഭിച്ചതിനു ശേഷം മതി. സമാന്തരമായി മറ്റു പരിഗണനകളും ആകാവുന്നതാണ്, പക്ഷേ അതു നിലവിലെ സംവരണത്തെ ദുര്‍ബലപ്പെടുത്തി കൊണ്ടാവരുതെന്ന് മാത്രം.
.
ഇതുവരെയുള്ള സംവരണവിരുദ്ധ വാദങ്ങളുടെ ചരിത്രം നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ്. അവരെ പ്രാഥമികമായും ആകുലപ്പെടുത്തുന്നത് കുറെപ്പേര്‍ക്ക് നീതി കിട്ടാത്തതിലല്ല. മറിച്ചു ചിലര്‍ക്ക് നീതി നല്‍കാനുള്ള സമൂഹത്തിന്റെ ശ്രമങ്ങളാണ് അവര്‍ക്ക് ദഹിക്കാത്തതു. ഉദാഹരണത്തിനു അനില്‍ ഗുരവിന് സൌജന്യമായി ഹോസ്റ്റല്‍ സൌകര്യം കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നു കരുതുക. എന്തുകൊണ്ട് സച്ചിന് തെണ്ടുല്‍ക്കറിന് കൊടുക്കുന്നില്ല? നികുതി പണത്തെ കുറിച്ചുള്ള ആകുലത! അട്ടപ്പാടിയില്‍ പട്ടിണി മരണം, ഇവിടെ ക്രിക്കറ്റ് കളി, സ്പോര്ട്ട്സിലും ജാതിയോ! കാശില്ലാത്തവന് അടിക്കുന്ന ഫോറിനു തുല്യമാവാന്‍ സമ്പത്തുള്ളവന് സിക്സ് അടിക്കണോ! അയ്യോ… സ്പോര്ട്ട്സിലും മെറിറ്റ് മരിച്ചു പോയേ… ഇതുപോലെയുള്ള പലതരം വിഷമങ്ങളാവും പുറത്തേക്കു ഒഴുകുക. സത്യത്തില്‍ തുല്യനീതി നടപ്പിലാക്കാനുള്ള സമൂഹത്തിന്റെ ശ്രമമാണ് ആ പരിഗണനയെന്നു തിരിച്ചറിയാനാവാത്തതാണ് ആത്യന്തികമായ പ്രശ്നം.
1,520 total views, 4 views today