Sudha Menon
എഴുപത്തി ആറു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസമായിരുന്നു, ഒരു പാട് ദൂരെ, ജപ്പാനിലെ ഹിരോഷിമയിൽ, ഒരു ലക്ഷത്തിൽ അധികം മനുഷ്യർ ഒരൊറ്റ മിന്നൽ പ്രഭയിൽ പിടഞ്ഞുവീണു മരിച്ചപ്പോൾ, അമേരിക്കൻ പ്രസിഡണ്ട് ട്രൂമാന്റെ മുഖത്ത് ‘ലോകമഹായുദ്ധം’ ജയിച്ച അഭിമാനച്ചിരി വിടർന്നത്. തോറ്റുകൊണ്ടിരിക്കുന്ന ജനതക്ക് മേൽ അനാവശ്യമായി ബോംബിട്ട് അവരുടെ ജീവിതം ദീർഘകാലം ദുരന്തപൂർണ്ണമാക്കിയിട്ടും അമേരിക്കയും ബ്രിട്ടനും ഒക്കെ ഉദാത്തമായ ജനാധിപത്യപൈതൃകത്തിന്റെ മാതൃകയായി എന്നും വാഴ്ത്തപെട്ടത് ചരിത്രത്തിലെ ക്രൂരമായ തമാശയാണ്. ആ ഓർമ്മപ്പെടുത്തൽ ആണ് ഓരോ ആഗസ്ത് ആറാം തിയതിയും. ഒപ്പം റോബർട്ട് ഓപ്പൻ ഹൈമർ എന്ന പ്രതിഭാശാലിയായ ശാസ്ത്രജ്ഞന്റെ അവസാനനാളുകളും…
കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഏറ്റവും പ്രതിഭാശാലിയായ മനുഷ്യരില്‍ ഒരാള്‍ ആയിരുന്നു ആണവായുധത്തിന്റെ പിതാവായ ഓപ്പന്‍ ഹൈമർ. ഇന്നു അമേരിക്കയെ ലോകരാഷ്ട്രങ്ങളുടെ നെറുകയില്‍ എത്തിച്ചതില്‍ ഏറ്റവും പ്രധാനി.. ലോകസാമ്രാജ്യത്വത്തിന്റെ നായകപദവി സ്വന്തമാക്കാന്‍ അമേരിക്കയെ സഹായിച്ചത് ഹൈമർ നേതൃത്വം വഹിച്ച മന്‍ഹാട്ടൻ പദ്ധതിയും ആണവായുധവും ആണ്. രണ്ടാം ലോകയുദ്ധകാലത്ത്, അണുബോംബ് നിര്‍മാണത്തിനായി മന്‍ഹാട്ടന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചത് പ്രതിഭാശാലികളായ 1,25,000 ശാസ്ത്രജ്ഞരും എന്ജിനിയര്മാരുമായിരുന്നു. ബ്രിട്ടന്, ക്യാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലെ രസതന്ത്രജ്ഞരും ഭൌതികശാസ്ത്രജ്ഞരും എന്‍ജിനിയര്‍മാരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഹിറ്റ്ലറുടെ ജര്‍മനിയടക്കം യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് അഭയാര്‍ഥികളായി വന്നവരും നാസി പീഡനം ഭയന്ന് നാടുവിട്ടവരുമെല്ലാം ഇതിലുണ്ടായിരുന്നു. യുദ്ധക്കൊതിയോ അണുബോംബിനോടുള്ള പ്രണയമോ ഒന്നുമായിരുന്നില്ല ഇവരെയെല്ലാം ഒന്നിപ്പിച്ചത്. അണുബോംബ് ആദ്യം ഹിറ്റ്ലറുടെ കൈയിലെത്തിയാലുള്ള ഭവിഷ്യത്തോര്‍ത്താണ് ശാസ്ത്രജ്ഞര്‍ അന്ന് കാര്യമായ സാമ്രാജ്യത്വ കടന്നുകയറ്റങ്ങള്‍ക്കു മുതിരാതെ വ്യവസായ-വാണിജ്യ വളര്‍ച്ചയില്‍ മാത്രം ശ്രദ്ധിച്ചിരുന്ന അമേരിക്കയുടെ പിന്നില്‍ അണിനിരന്നത്.
എന്നാല്‍ ഈ ശാസ്ത്രജ്ഞരുടെ വാക്കുകള്‍ അവഗണിച്ച് യുദ്ധാവസാനം അനാവശ്യമായി ജപ്പാനില്‍ അണുബോംബുകളിട്ട് ലോകമേധാവിത്തം സ്ഥാപിക്കുകയായിരുന്നു അമേരിക്ക എന്നത് ചരിത്രം. ആ ചരിത്രത്തിനു നിർഭാഗ്യവശാൽ വളമിട്ടു കൊടുക്കാൻ വിധിക്കപ്പെട്ടത് ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭാശാലികള്‍ ആയ ആൽബര്‍ട്ട് ഐന്‍സ്റ്റീനും ഓപ്പന്‍ ഹൈമറും!
നാസികളുടെ അതിക്രമങ്ങള്‍മൂലം സ്വന്തം നാടുപേക്ഷിച്ച് അമേരിക്കയിലെത്തിയ ഐന്സ്റ്റീന് തനിക്കയച്ച വിഖ്യാതമായ കത്തിലെ അഭ്യര്ഥനയാണ് അണവ പരീക്ഷണത്തിന് കൂടുതല്‍ പണം അനുവദിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് റൂസ്വെല്‍റ്റിനെ പ്രേരിപ്പിച്ചത്. മന്‍ഹാട്ടൻ പ്രൊജക്ടിന്റെ നായകനായിരുന്ന ഓപ്പന്‍ഹൈമർ ജനിച്ചത് ന്യൂയോര്‍ക്കിലാണെങ്കിലും അച്ഛന് ജര്‍മന്‍കാരനായിരുന്നു. ആദ്യത്തെ ആണവപരീക്ഷണം നടത്തിയ ഉടന്‍ ഭഗവത് ഗീതയിലെ ദിവി സൂര്യ സഹസ്ര്യസ്യ എന്ന ശ്ലോകം ഉദ്ധരിച്ചു കൊണ്ട് ഒരായിരം ഉച്ചസൂര്യന്മാര്‍ ഒന്നിച്ചു ആകാശത്തില്‍ ഉദിച്ച പ്രതീതി എന്നാണു അദ്ദേഹം പറഞ്ഞത്. ഒപ്പം ‘കാലോസ്മി ലോക ക്ഷയ കൃത് പ്രവൃദ്ധോ’ എന്ന വിശ്വരൂപദർശനത്തിലെ ‘ലോകത്തെ മുഴുവൻ സംഹരിക്കുന്ന കാലമാണ് ഞാൻ, മരണമാണ് ഞാൻ…എന്ന ഭാഗവും.
പക്ഷെ ഹിരോഷിമയിലെയും നാഗസാക്കിയിലെയും സമാനതകൾ ഇല്ലാത്ത ദുരന്തവും,മനുഷ്യവിരുദ്ധതയും ഹൈമറേയും ഒടുവിൽ തകര്‍ത്തു കളഞ്ഞു. ‘എന്റെ കൈകളില്‍ രക്തമുണ്ട് ‘എന്നായിരുന്നു കുറ്റബോധത്തോടെ അദ്ദേഹം ട്രൂമാനോട് പിന്നീട് പറഞ്ഞത്. ഇതേ ഓപ്പന്‍ഹൈമറെ പിന്നീട് കമ്യൂണിസ്റ്റ് അനുഭാവിയെന്ന് മുദ്രയടിച്ച് അമേരിക്കന്‍ ഭരണകൂടം വേട്ടയാടി. സോവിയറ്റ് യൂണിയന് ആണവപരീക്ഷണം നടത്തിയത് ഓപ്പന്‍ഹൈമർ ആണവരഹസ്യം ചോര്‍ത്തിയതിനാലാണെന്നാരോപിച്ച് അദ്ദേഹത്തെ വിചാരണചെയ്യുകവരെ ഉണ്ടായി. ശാസ്ത്രാന്വേഷണങ്ങള്‍ക്ക് അതിരുകളില്ലെന്നും ലോകത്തിന്റെ പല കോണുകളിലും സമാനമായ ആണവപരീക്ഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു എന്ന വാദമൊന്നും അമേരിക്കന്‍ ഭരണകൂടത്തിന് കാണാനായില്ല. അന്ന് ഓപ്പന്ഹൈമർക്കുവേണ്ടി ശക്തമായി വാദിച്ചവരില്‍ ഒരാള്‍ ഐന്‍സ്റ്റീനായിരുന്നു.
കെയ് ബേർഡും മാര്ട്ടിന് ഷേർവിനും ചേർന്ന് എഴുതിയ, പുലിസ്ടര്‍ സമ്മാനം നേടിയ അനുപമമായ പുസ്തകമാണ് ‘American Prometheus: The Triumph and Tragedy of J. Oppenheimer. ഹിരൊഷിമയിലെയും നാഗസാക്കിയിലെയും നിരപരാധികളായ സാധുമനുഷ്യരുടെ മരണത്തിൽ ഓപ്പൻ ഹൈമറിന് തോന്നിയ കുറ്റബോധവും ശാസ്ത്രത്തെ സംഹാരശക്തിയും മരണവുമാക്കിയതിന്റെ തീരാവേദനയും ഈ പുസ്തകത്തിൽ ഹൃദയസ്പർശിയായി വിവരിക്കുന്നുണ്ട്. ഒടുവില്‍ തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച്, കഠിനവേദനയും, അതിലേറെ മാനസികവ്യഥയും, ഒറ്റപ്പെടലും പേറി നീറിനീറി മരിക്കുമ്പോള്‍ ഓപ്പന്‍ ഹൈമർ അങ്ങേയറ്റം നിരാശനായിരുന്നു. വാസ്തവത്തിൽ ഓരോ ആഗസ്ത് ആറും ഓർമ്മിപ്പിക്കുന്നതും യുദ്ധങ്ങളുടെ നിരർത്ഥകത തന്നെയല്ലേ?