Sunil Kumar
നായികയും വില്ലനും ഇത്പോലെ ഒപ്പത്തിനൊപ്പം നിന്ന മലയാളസിനിമകൾ അധികമുണ്ടെന്ന് തോന്നുന്നില്ല.( സാധാരണ വില്ലനെ ഒതുക്കേണ്ടത് നായകന്റെ ജോലിയാണല്ലോ)
ടി കെ രാജീവ്‌കുമാറിന്റെ കണ്ണെഴുതി പൊട്ടും തൊട്ട്.. എഴുപതുകാരനെ വശീകരിച്ച് ചൊൽപ്പടിയിലാക്കുന്ന ഇരുപതുകാരി. മഞ്ജുവാര്യരെന്ന നടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ചവേഷം. ഈ ചിത്രത്തിൽ മഞ്ജു നേരിട്ട ഏറ്റവുംവലിയ വെല്ലുവിളി എതിരെനിൽക്കുന്നത് സാക്ഷാൽ തിലകൻ എന്ന മഹാനടനായിരുന്നു എന്നതാകാം. വെല്ലുവിളി എന്ന് മാത്രം പറഞ്ഞുകൂടാ. മഞ്ജുവിന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യവും അതുതന്നെ.
മഞ്ജുവിൽ നിന്നുണ്ടാകാവുന്ന ഈ വെല്ലുവിളി തിലകനും നന്നായി അറിഞ്ഞിരുന്നു. താനുമായുള്ള കോമ്പിനേഷൻ രംഗങ്ങളിലെ മഞ്ജുവിന്റെ ഒരു ക്ലോസപ്പ് ഷോട്ട് പോലും താനില്ലാത്തപ്പോൾ എടുക്കരുതെന്ന് തിലകൻ നിർബന്ധമായും പറഞ്ഞത് ആ നടിയുടെ അപാരമായ അഭിനയവൈഭവത്തിനൊപ്പം നിൽകുമ്പോൾ ഒരിഞ്ച്പോലും താൻ പിന്നാക്കം പോകരുതെന്ന വാശികൊണ്ടാകാം..
മലയാളത്തിൽ ഇങ്ങനെയുള്ള സവിശേഷമായ കഥാപാത്രനിർമ്മിതികൾക്ക് പൂർവ്വമാതൃകകൾ ഉണ്ടെന്ന് തോന്നുന്നില്ല. നായികയുടെ മുഖത്ത് വിടരുന്ന പ്രണയം അടുത്തനിമിഷം പകയായി മാറുന്ന സന്ദർഭങ്ങൾ പലതുണ്ട് ചിത്രത്തിൽ. ശൃംഗാരപ്രധാനമായ രംഗങ്ങളിൽ ഇരുവരുടെയും പ്രകടനത്തെ അതുല്യമെന്നേ പറയാനാകൂ. എട്ടുവീട്ടിൽ നടേശൻമുതലാളി എന്ന കഥാപാത്രത്തെ ഉൾക്കൊണ്ട് തിലകൻ ഒരു ആൽമരമായി വേരാഴ്ത്തി നിൽക്കുകയാണ് ഈ ചിത്രത്തിൽ. പക്ഷെ മലയാളത്തിലെ മികച്ച വില്ലന്മാരുടെ കണക്കെടുക്കുന്ന പലരും ഈ കഥാപാത്രത്തെ ഒഴിവാക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ല. ഒരിക്കലും തിരികെ വരാത്ത അഭിനയത്തികവിന്റെ ഓർമ്മകൾ..