Sunil Kumar
ഈ ചിത്രത്തെയനുകരിച്ചാണ് പത്മരാജനും ഭരതനും രതിനിർവ്വേദമൊരുക്കിയതെന്ന ആരോപണം അക്കാലത്തും പിന്നീടും ഉയർന്നിരുന്നു..എന്തിന്, ഈയടുത്ത കാലത്തുപോലും ഒരു ചലച്ചിത്രകൂട്ടായ്മയിൽ രതിനിർവ്വേദം ചോരണമാണെന്ന് ആരോപിച്ച് പോസ്റ്റ് കണ്ടിരുന്നു..
സമ്മർ ഓഫ് 42…
1971ൽ റിലീസായ ഇംഗ്ലീഷ്ചിത്രത്തെയനുകരിച്ച് 1978ൽ മലയാളചിത്രമൊരുക്കിയെന്നത് വിശ്വസനീയമായി തോന്നാം. പ്രമേയപരമായി വലിയസാമ്യങ്ങളുമുണ്ട്. എന്നാൽ രതിനിർവ്വേദം നോവലായി പ്രസിദ്ധീകരിക്കുന്നത് സമ്മർ ഓഫ് 42 വരുന്നതിന് 2 വർഷം മുൻപായിരുന്നു എന്നതാണ് യാഥാർഥ്യം. 1969ലാണ് കേരളശബ്ദം വാരികയിൽ നോവൽ വരുന്നത്. പാമ്പ് എന്നായിരുന്നു ആദ്യമിട്ട പേരെങ്കിലും കേരളശബ്ദം എഡിറ്ററായിരുന്ന കെഎസ് ചന്ദ്രനാണ് ആ സാധാരണപേര്മാറ്റി രതിനിർവ്വേദം എന്ന അനന്യസുന്ദരമായ ശീർഷകം നൽകിയത്..
സിനിമയുടെ തിരക്കഥയെഴുതിയ ഹെർമൻ റൗച്ചർ സമ്മർ ഓഫ് 42 എന്ന പേരുതന്നെയുള്ള നോവലും രചിച്ചിട്ടുണ്ട്.. നോവലും സിനിമയും ഒരേവർഷമാണ് പുറത്തുവന്നത്. 1971ൽ. അങ്ങനെ നോക്കുമ്പോഴും ആദ്യം രചിക്കപ്പെട്ടത് രതിനിർവ്വേദം തന്നെ..തന്റെ കൗമാരകാലാനുഭവങ്ങളുമായി ബന്ധപ്പെട്ടാണ് രചന നിർവഹിച്ചതെന്ന് റോച്ചർ പിൽക്കാലത്ത് എഴുതിയിട്ടുണ്ട്..
രണ്ടാംലോകമഹായുദ്ധകാലത്ത് ഒരു കൗമാരക്കാരനും പട്ടാളക്കാരന്റെ ഭാര്യയായ ഒരുസ്ത്രീയും തമ്മിലുണ്ടാകുന്ന സ്നേഹബന്ധത്തിന്റെ കഥയാണ് ചിത്രം. ഭഗ്നപ്രണയത്തെ മധ്യവയസ്സിലെത്തിയ പഴയ കൗമാരക്കാരൻ ഓർക്കുന്നതായാണ് ചിത്രത്തിന്റെ ആരംഭം. ചില അത്ഭുതകരമായ സാമ്യങ്ങൾ ഇരുചിത്രങ്ങളിലുമുണ്ട്. രതിനിർവ്വേദം നോവലിൽ നായിക വിവാഹിതയും പട്ടാളക്കാരന്റെ ഭാര്യയുമാണ്. എന്നാൽ സിനിമയായപ്പോൾ അവിവാഹിതയായി. ചിലപ്പോൾ സമ്മർ ഓഫ് 42വുമായുള്ള സാമ്യം ഒഴിവാക്കാൻ ചെയ്തതാവാം..
രണ്ടുചിത്രങ്ങളുമായുണ്ടായ സാദൃശ്യങ്ങൾ തികച്ചും യാദൃശ്ചികം മാത്രമാണ്. അല്ലാതെ ഹെർമൻ റോച്ചർ കേരളശബ്ദം വാരിക വായിച്ചിട്ട് എന്തായാലും കഥയെഴുതില്ലല്ലോ.ജെന്നിഫർ ഒ നീൽ, ഗാരി ഗ്രിംസ് എന്നിവർ കേന്ദ്രകഥപാത്രങ്ങളെ അവതരിപ്പിച്ച സമ്മർ ഓഫ് 42 ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി.. നോവലാകട്ടെ ആ വർഷത്തെ ബെസ്റ്റ് സെല്ലറും…