Suresh Varieth
റെസ്ലിങ് താരവും, ഇന്ത്യൻ ഇൻ്റർനാഷണലുകളായ ബബിത – ഗീത ഫൊഗാട് സഹോദരിമാരുടെ കസിനുമായ റിതിക ഫൊഗാട്ട് 2021 മാർച്ച് മാസത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുൻ ആഴ്ചയിൽ ഒരു ടൂർണമെൻ്റിൻ്റെ ഫൈനലിൽ പരാജയപ്പെട്ടതിനെ തുടർന്നുള്ള മാനസിക പിരിമുറുക്കം ആവാം കാരണം.
ഡിപ്രഷൻ അഥവാ വിഷാദ രോഗം നമ്മൾ കരുതുന്നതിലും എത്രയോ അപകടകാരിയാണ്. പുറമേക്ക് ലക്ഷണമൊന്നുമില്ലാത്തതിനാൽ തന്നെ, ഇത് പൊതുവേ അന്യർക്ക് പെട്ടെന്ന് മനസിലാവില്ല….. ജീവിതത്തിൽ ഒരിക്കലെങ്കിലും കടുത്ത ഡിപ്രഷനിലൂടെ കടന്നുപോകാത്തവർ ആരുമുണ്ടാവില്ല.രണ്ടു വർഷം മുമ്പ് ബോളിവുഡ് നടൻ സുശാന്ത് രാജ്പുതിൻ്റെ മരണത്തോടനുബന്ധിച്ച് എഴുതിയ ആർട്ടിക്കിൾ ചുവടെ.
DEPRESSED TALENTS
“വാരണാസിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ സ്വന്തം റിവോൾവർ കൊണ്ട് നെറ്റിയിൽ വെടിവച്ചാലോ എന്നെനിക്ക് തോന്നി. തൊട്ടടുത്ത നിമിഷം എനിക്കെൻ്റെ മകളെ ഓർമ വന്നു ”
അടുത്ത കാലത്ത് ഒരു ഓൺലൈൻ പോർട്ടലിൽ ഇന്ത്യൻ മുൻ ക്രിക്കറ്റർ പ്രവീൺ കുമാർ നൽകിയ അഭിമുഖത്തിലെയാണ് ഈയൊരു ഭാഗം. പ്രവീൺ തുടരുന്നു:- ”ക്രിക്കറ്റ് രംഗത്തെ അതിജീവനം കടുപ്പമേറിയതാണ്. പൊതുവെ പിന്നോക്കമായ ഞങ്ങളുടെ നാട്ടിൽ ഈ മാനസിക സമ്മർദ്ദമൊന്നും ആരുമായും പങ്കു വെയ്ക്കാൻ സാധിച്ചിരുന്നില്ല. സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് ഞാൻ ക്രിക്കറ്റ് മതിയാക്കിയത്”
MS ധോണിയുടെ ജീവിതം അഭ്രപാളിയിൽ അനശ്വരനാക്കിയ സുശാന്ത് സിങ് രജ്പുതിൻ്റെ ആത്മഹത്യയാണ് ഈയൊരു ടോപ്പിക്ക് വീണ്ടും ഓർത്തെടുക്കാൻ കാരണമായത്. ചെറുപ്രായത്തിൽ തന്നെ തൻ്റെ കഴിവ് തെളിയിച്ച, കരിയറിൽ എത്രയോ വർഷം ബാക്കി കിടക്കുന്ന സുശാന്തിനെ പോലൊരാൾ ഡിപ്രഷൻ കാരണം നിത്യശാന്തിയിലേക്ക് സ്വയം പോകുമെന്ന് സാധാരണക്കാർക്ക് തികച്ചും അചിന്തനീയമാണ്.
മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ വി.പി സത്യനെ ഓർമയുണ്ടോ? നമ്മുടെയൊക്കെ ബാല്യകൗമാരങ്ങളെ ത്രസിപ്പിച്ച മഹാനായ ആ ഫുട്ബോളർ പല്ലാവരത്തെ റെയിൽവേ ട്രാക്കുകളിലൊന്നിൽ ഒരു ജൂലായ് മാസത്തിൽ ജീവൻ സ്വയം ബലിയർപ്പിച്ചത് ഇതേ ഡിപ്രഷൻ്റെ ഭാഗമായിട്ടായിരുന്നു.. പ്രജേഷ് സെന്നും ജയസൂര്യയും വെള്ളിത്തിരയിൽ അനശ്വരമാക്കിയ ആ ജീവിത കഥ കണ്ണൊന്നു നനയാതെ ഒരിക്കലെങ്കിലും കാണാൻ കഴിയില്ല.
സാറാ ടെയ്ലറെ ഓർക്കുന്നില്ലെ? ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പറും ഭാവി ക്യാപ്റ്റന്നുമൊക്കെയായിരുന്ന സാറ തൻ്റെ 32ആം വയസ്സിൽ അപ്രതീക്ഷിതമായി ക്രിക്കറ്റിനോട് വിട പറഞ്ഞത് അമിത സമ്മർദ്ദം താങ്ങാൻ കഴിവില്ലാത്തതിനാലായിരുന്നു. 2015 മുതൽ മാനസികമായ അതിസമ്മർദ്ദത്തിനടിമപ്പെട്ട സാറ പരമാവധി ഫീൽഡിൽ പിടിച്ചു നിന്നെങ്കിലും ഒടുവിൽ 2018 ഓഗസ്റ്റിൽ തൻ്റെ തീരുമാനം ലോകത്തെ അറിയിച്ചു.
മാർക്കസ് ട്രെസ്കോത്തിക്ക്, ജോൺ ട്രോറ്റ്….ഇംഗ്ലീഷ് ക്രിക്കറ്റ് കണ്ട മികച്ച ബാറ്റ്സ്മാൻമാർ, പക്ഷേ കരിയറിൽ ഏതാനും അടയാളങ്ങൾ മാത്രം ബാക്കിയാക്കി കൗണ്ടി ക്രിക്കറ്റിലേക്ക് സ്വയം ഒതുങ്ങിക്കൂടി. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രയാസങ്ങളും വ്യക്തിജീവിതവും ഒരുമിച്ച് കൊണ്ടു പോകാൻ മനസ്സിനെ പാകപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല.
2015 ലോകകപ്പിനിടെ വിരമിക്കൽ പ്രഖ്യാപിച്ച മൈക്കൽ യാർഡി, ന്യൂസിലാൻ്റ് താരം ലൂ വിൻസൻ്റ്, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഹ്രസ്വകാലം വിട്ടു നിന്നു തിരിച്ചെത്തിയ ഓസീസ് താരം ഗ്ലെൻ മാക്സ്വെൽ, അതിവേഗ ഫാസ്റ്റ് ബൗളർ ഷോൺ ടൈറ്റ്, സ്റ്റീവ് ഹാർമീസൺ എന്നിങ്ങനെ ഉദാഹരണങ്ങൾ നിരവധി.
സ്പോർട്സ് താരങ്ങളും ഒഫീഷ്യലുകളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളാണ് ശാരീരികവും മാനസികവുമായ പരിക്കുകളും സമ്മർദ്ദങ്ങളും… ഇന്ത്യൻ സ്പോർട്സിലെ വാഗ്ദാനങ്ങളായിരുന്ന എത്രയോ പേർ സമ്മർദ്ദം താങ്ങാനാവാതെ, തെറ്റായ പാതകൾ തെരഞ്ഞെടുത്തും തിരിച്ചുവരവില്ലാതെയും വിസ്മൃതിയിലാണ്ടിട്ടുണ്ട്.
വിദേശ താരങ്ങളിലാണ് ( എല്ലാ സ്പോർട്സ് ഇവൻ്റും നോക്കിയാൽ കൂടുതലും യൂറോപ്പ് ) വിഷാദ രോഗം കൂടുതലായി കണ്ടിട്ടുള്ളത്. അന്താരാഷ്ട്ര മത്സര രംഗത്ത് ടീമിൽ ഇടം നേടാനും നിലനിർത്താനുമുള്ള കാഠിന്യം, പ്രകടനത്തിലെ ഏറ്റക്കുറച്ചിലുകൾ, കുടുംബ ജീവിതത്തിലെ താളപ്പിഴകൾ, പരിക്കുകൾ, സോഷ്യൽ ലൈഫിൻ്റെ അഭാവം മുതലായവയായിരിക്കാം ഇത്തരം മാനസിക പ്രശ്നങ്ങളുടെ ഉറവിടം. മികച്ച സ്‌പോർട്സ് സൈക്കോളജിസ്റ്റിൻ്റെയും സ്പോർട്സ് മെഡിസിൻ സ്പെഷലിസ്റ്റിൻ്റെയുമെല്ലാം സാന്നിധ്യം ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ കുറക്കാൻ സഹായിച്ചേക്കും.