Kids
വാച്ച് മോഷ്ടിച്ച കുട്ടിയും അധ്യാപകനും; ഈ കഥ വായിക്കേണ്ടത് കുട്ടികളല്ല, അധ്യാപകരാണ്
ഒരിക്കൽ ക്ലാസിലെ വാച്ച്കെട്ടിയ കുട്ടിയെ കണ്ടപ്പോൾ ഒരുത്തനൊരു മോഹം, ഒരൂസം ഒരുതവണ മാത്രം വാച്ചൊന്ന് കെട്ടണമെന്ന്.
270 total views

ഒരിക്കൽ ക്ലാസിലെ വാച്ച്കെട്ടിയ കുട്ടിയെ കണ്ടപ്പോൾ ഒരുത്തനൊരു മോഹം, ഒരൂസം ഒരുതവണ മാത്രം വാച്ചൊന്ന് കെട്ടണമെന്ന്. സമ്മതിച്ചില്ല അവൻ. അങ്ങനെ അവനത് മോഷ്ടിച്ച് കീശയിലിട്ടു.ആരും കാണാതെ ഒരിക്കൽമാത്രം കൈയ്യിലൊന്ന് കെട്ടാൻവേണ്ടി മാത്രം.
വാച്ച് നഷ്ടപ്പെട്ട കുട്ടി കരച്ചിലോടു കരച്ചിൽ. അധ്യാപകൻ എല്ലാവരെയും നിരയായി നിർത്തി. കള്ളനെ എങ്ങനെ കണ്ടെത്തും? മോഷ്ടിച്ചവൻ സകല ദൈവങ്ങളേയും പ്രാർത്ഥിച്ച് ധൈര്യമെല്ലാം ചോർന്നങ്ങനെ നിൽപ്പാണ്. എല്ലാവരോടും കണ്ണടക്കാൻ പറഞ്ഞു അധ്യാപകൻ. എല്ലാവരുടെ കീശയിലും തപ്പി.
കിട്ടി, ഒരുത്തന്റെ കീശയിൽനിന്ന് കിട്ടി. തിരച്ചിൽ നിർത്തിയില്ല ആ അധ്യാപകൻ. എന്നിട്ട് ഒടുവിൽ എല്ലാവരുടെ കീശയിലും തിരഞ്ഞതിന് ശേഷം അധ്യാപകൻ വാച്ച് ഉടമയ്ക്ക് തിരികെ നൽകി. അവൻ സന്തോഷവാനായി.
മോഷ്ടിച്ചവൻ അന്ന് ശരിക്കും ദൈവത്തെ കണ്ടു, അധ്യാപകന്റെ രൂപത്തിൽ. ഒന്നും ചോദിച്ചില്ല, ശാസിച്ചില്ല, പക്ഷെ ഒരിക്കൽപോലും ഇനി മോഷ്ടിക്കില്ലെന്ന് മനസുകൊണ്ട് പ്രതിജ്ഞയെടുത്തിരുന്നു. ഇതുപോലൊരു അധ്യാപകനാവാൻ അവൻ കൊതിച്ചു. പഠിച്ച് പഠിച്ച് അവനിപ്പോൾ ഒരു അധ്യാപകനാണ്.
കാലം ഏറെ കഴിഞ്ഞപ്പോൾ തന്നെ അധ്യാപകനാക്കിയ ആ ഗുരുവിനെ അവൻ കണ്ടു. ഏറെ നിരാശനായിരുന്നു അയാൾ. തന്റെ ശിഷ്യനെ അയാൾക്ക് ഓർമയിൽ പോലും വന്നില്ല. അന്നേരം അവൻ ഈ മോഷണക്കാര്യം ഓർമിപ്പിച്ചു. സാർ ഞാനായിരുന്നു ആ വാച്ച് മോഷ്ടിച്ചത്. അങ്ങയെ അത്രമേൽ ഞാൻ ഇഷ്ടപ്പെടുന്നു എന്റെ അഭിമാനത്തിന് മുറിവേൽപ്പിക്കാത്തതിന്. ചെറിയൊരു മന്ദഹാസത്തോടെ അധ്യാപകൻ പറഞ്ഞു. അന്നേരം ഞാനും കണ്ണടച്ചാണ് കീശയിൽ വാച്ച് തപ്പിയത്. എനിക്കറിയില്ലായിരുന്നു അത് ആരെന്ന്.
എന്തൊരു മനുഷ്യൻ! മാലാഖമാർപേലും തോൽക്കുന്ന മനസ്സിനുടമ ! രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് ഏറെ നേരം നോക്കിയിരുന്ന് സന്തോഷത്തോടെ കണ്ണീർ തുടച്ച് യാത്ര പറഞ്ഞു.
Note: കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽവെച്ച് കുറ്റവാളികളെന്നപോലെ ശിക്ഷിക്കുകയും ശാസിക്കുകയും ചെയ്യുന്ന അധ്യാപകരും രക്ഷിതാക്കളും വലിയൊരു ദ്രോഹമാണ് ചെയ്യുന്നത്.
ചേർത്തുപിടിക്കാൻ കഴിയണം നമ്മുടെ കുട്ടികളെ.കുട്ടികളെ വലിയ കുറ്റവാളികളെപ്പോലെ ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരും രക്ഷിതാക്കളും എല്ലാം മറന്ന് അവരെയൊന്ന് ആശ്ലേശിച്ചിരുന്നെങ്കിൽ ഈ ലോകം മുഴുക്കെയും മികച്ച തലമുറ ഉണ്ടാകുമായിരുന്നു.
(കടപ്പാട് )
271 total views, 1 views today