Thozhuthuparambil Ratheesh Trivis
രണ്ട് കിലോമീറ്റർ കൂടി കഴിഞ്ഞാൽ പഴനിമലയുടെ ചുവട്ടിലെത്താം.. ഉണ്ണികൃഷ്ണന്റെ കാർ പഴനി നഗരത്തിലേക്ക് പ്രവേശിച്ചു.. സമയം ഏതാണ്ട് രാത്രി ഒമ്പത് മണിയായിരിക്കുന്നു… കുറച്ചകലെയായി പഴനിമലയിലെ വെളിച്ചം കാണുന്നുണ്ട്… രാത്രിയിൽ പഴനിമലയും ആ പരിസരവും കാണാൻ വല്ലാത്തൊരു സൗന്ദര്യമാണ്.. പഴനിയിലേക്ക് വന്നപ്പോഴൊക്കെ പല രാത്രികളിലും ഉണ്ണികൃഷ്ണൻ ആ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ട്..ഇത്തവണത്തെ യാത്ര ഉണ്ണികൃഷ്ണന് ഇരട്ടി സന്തോഷമാണ്.. അത് പഴനിമലയും പരിസരങ്ങളും ആസ്വദിക്കാൻ കിട്ടിയത് കൊണ്ട് മാത്രമല്ല !!!ഇത്തവണത്തെ യാത്രയിൽ ഉണ്ണികൃഷ്ണന്റെ കൂടെ അവളുമുണ്ട് !!!മൂന്ന് വർഷങ്ങൾക്ക് മുൻപേ തന്റെ കൺവെട്ടത്ത് നിന്ന് ബാംഗ്ലൂരിലെ തിരക്കുകളിലെവിടെയോ വച്ച് അപ്രത്യക്ഷമായിപ്പോയവൾ !
“തന്റെ ഗാഥ ”
ഒരു ഫോൺ കോളിന്റെ വിളിപ്പാടകലെ നിന്നും അവൾ പോയത് എങ്ങോട്ടെന്നറിയാതെ മനസ്സ് വിഷമിച്ച മൂന്ന് വർഷങ്ങൾ !!!
ബാംഗ്ലൂരിൽ വച്ച് വഴിപിരിഞ്ഞുപോയതിൽ പിന്നെ അവളെ അന്വേഷിക്കാതെ,, ഓർക്കാതെയിരുന്ന നാളുകൾ ഉണ്ടായിട്ടില്ല !!!ജോലിയിൽ നിന്നും ദീർഘനാൾ ലീവെടുത്ത് പല നഗരങ്ങളിലും ഉണ്ണികൃഷ്ണൻ യാത്രകളും അന്വേഷണങ്ങളും നടത്തി.ബാംഗ്ലൂർ നഗരത്തിൽ അവളുടെയൊപ്പം ചിലവിട്ട ഓർമ്മകൾ നിരന്തരം വേട്ടയാടി മനസ്സ് വഴിമുട്ടിയ സമയത്തെപ്പോഴോ ആണ് അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഇതിന് മുൻപ് ഉണ്ണികൃഷ്ണൻ പഴനിയിൽ എത്തിയത്..
അന്ന് അമ്മയുടെ കൂടെ ഈ പഴനിമലയിൽ വന്നിറങ്ങുമ്പോൾ അവളെ കണ്ടുപിടിക്കാൻ പറ്റുമോ എന്ന കാര്യത്തിൽ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.. പക്ഷെ ഉണ്ണികൃഷ്ണന്റെ മനസ്സിലെ ദുഃഖം മുഴുവനും അയാളുടെ അമ്മയെയും ഒരുപാട് അലട്ടിയിരുന്നു.. തികഞ്ഞ ദൈവവിശ്വാസിയായിരുന്ന അവർ അന്ന് മുതൽ വഴിപാട് നേരാൻ തുടങ്ങിയതാണ്…ആ വഴിപാടിന്റെ ശക്തിയാണോ,, പഴനിയാണ്ടവന്റെ ശക്തിയാണോ വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ടവളെ തനിക്കു വേണ്ടി കാണിച്ചു തന്നത് എന്നറിയില്ലെങ്കിലും ഒരുകാര്യം ഉണ്ണികൃഷ്ണന് ഉറപ്പായും അറിയാമായിരുന്നു..അന്ന് താൻ ഈ പഴനിയിൽ നിന്നും തിരിച്ചുപോകുമ്പോൾ മുൻപെങ്ങും ഇല്ലാത്ത ഒരാത്മവിശ്വാസം ഉണ്ണികൃഷ്ണന് തോന്നിയിരുന്നു !!!
ആ ആത്മവിശ്വാസം കൊടുത്തത് മലമുകളിലെ ദൈവമായിരുന്നില്ല !!!
പഴനിമലയ്ക്ക് ചുവട്ടിൽ കണ്ട ആയിരം മുഖങ്ങളിൽ നിന്നും യാദൃശ്ചികമായി തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന മനുഷ്യരിൽ ഒരാൾ ആയിരുന്നു !!!അമ്മയുടെ നിർബന്ധത്തിന് വഴങ്ങി വന്ന പഴനിയാത്ര ഒരു നിമിത്തമായത് പോലെ മറ്റൊരു നിമിത്തമായിരുന്നു അവരെ കണ്ടതും !!!അടുപ്പിച്ച് ഏഴ് ദിവസം പുലർച്ചെ എഴുന്നേറ്റ് കുളിച്ചുകൊണ്ട് പഴനിമല ചവിട്ടണം എന്ന അമ്മയുടെ വഴിപാട് നടത്താൻ അന്ന് ഒരാഴ്ചക്കാലം ഉണ്ണികൃഷ്ണൻ പഴനിയിൽ തങ്ങി.. ശക്തിവേലും അയാളുടെ ഭാര്യയും അവരുടെ ലോഡ്ജും ഉണ്ണികൃഷ്ണന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചു !!!
ഏഴ് ദിവസം പുലർച്ചെ എണീറ്റ് കുളിച്ചു മല ചവിട്ടിയപ്പോൾ തോന്നിയതിനേക്കാൾ അയാളുടെ മനസ്സ് സംതൃപ്തിയടഞ്ഞത് ആ മനുഷ്യരോടൊപ്പമുള്ള സഹവാസത്തിലായിരുന്നു.. പ്രത്യേകിച്ചും ശക്തിവേലിന്റെ ഭാര്യയുമായി സംസാരിക്കാൻ കിട്ടിയ സമയങ്ങൾ ഉണ്ണികൃഷ്ണന് തന്റെ മനസ്സിന്റെ ഭാരങ്ങളൊക്കെ ഇറക്കി വയ്ക്കാൻ കിട്ടിയ അവസരം പോലെയായിരുന്നു.. ദിവസവും പുലർച്ചെ മല ചവിട്ടി പഴനിയാണ്ടവന്റെ മുന്നിൽചെന്ന് ആരും കാണാതെ തന്റെ ദുഃഖങ്ങൾ പറഞ്ഞു പ്രാർത്ഥിക്കുന്നതിനേക്കാൾ പതിന്മടങ് അയാൾക്ക് ആശ്വാസം കിട്ടിയത് അവരോട് സംസാരിച്ചപ്പോഴായിരുന്നു !!!
ഏറെ ആഗ്രഹിച്ചിട്ടും താൻ ഇഷ്ടപ്പെട്ടവൻ കണ്മുന്നിൽ നിന്നും കാണാമറയത്തേക്ക് അകന്ന് പോകുന്നത് നിറകണ്ണോടെ,, അങ്ങേയറ്റം നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്ന ഒരു കാലത്തെ അതിജീവിച്ച അവർക്ക് ഉണ്ണികൃഷ്ണന്റെ മനസ്സ് വായിക്കാൻ എളുപ്പമായിരുന്നു… പഴനിയിലെ ആ ഏഴുദിവസം കൊണ്ട് അവർ വർഷങ്ങളുടെ പരിചയമുള്ള സുഹൃത്തുക്കളായ പോലെയായി !!!ലോഡ്ജിൽ തിരക്കില്ലാത്ത സമയത്തെ ശക്തിവേലിന്റെയും ഭാര്യയുടെയും കൂടെയുള്ള സായാഹ്നസവാരികൾ പലപ്പോഴും ഉണ്ണികൃഷ്ണന് ഉന്മേഷത്തിന്റേതായിരുന്നു…. അമ്മ നേർന്ന വഴിപാടിന്റെ ദിവസങ്ങൾ കഴിഞ്ഞിട്ടും പഴനിയോടും ശക്തിവേലിനോടും ഭാര്യയോടും യാത്ര പറയാൻ ഉണ്ണികൃഷ്ണന് തോന്നിയില്ല !!!
അന്ന് അവരോട് യാത്ര പറയുന്ന വേളയിൽ,, വീണ്ടും വരാം എന്ന് പറഞ്ഞപ്പോൾ ശക്തിവേലിന്റെ ഭാര്യ പറഞ്ഞു,,, അടുത്ത തവണ വരുമ്പോൾ ഉണ്ണികൃഷ്ണന്റെ കൂടെ ഗാഥയും ഉണ്ടാകും എനിക്കുറപ്പുണ്ട് !!!
അന്ന് അവരത് പറഞ്ഞപ്പോൾ കേവലം ഒരു ഭംഗിവാക്കായി ഉണ്ണികൃഷ്ണന് തോന്നിയില്ല !!
രക്തബന്ധങ്ങൾക്കപ്പുറമുള്ള,, സഹജീവിയുടെ സന്തോഷം കാണണമെന്ന് ലാഭചിന്തകളേതുമില്ലാതെ ആഗ്രഹിക്കുന്ന ചില മനുഷ്യരുടെ സ്നേഹവും ആത്മാർത്ഥതയും ആ വാക്കുകൾക്ക് ഉണ്ടായിരുന്നു!!!
ആ ആത്മാർത്ഥത തന്നെയാണ് ഇന്ന് തന്നെ വീണ്ടും ഇവിടെ എത്തിച്ചിരിക്കുന്നത് !!!പഴനിമലയുടെ ചുവട്ടിലെ പാലത്തിലേക്ക് ഉണ്ണികൃഷ്ണന്റെ കാർ കയറി.. നേരെ മുന്നിലായി പഴനിമലയ്ക്ക് മുകളിൽ വർണ്ണവെളിച്ചം അങ്ങിങ് തെളിഞ്ഞു കാണാം.. ഉണ്ണികൃഷ്ണന്റെ തൊട്ടപ്പുറത്തെ സീറ്റിലിരുന്ന് ഗാഥ ആ കാഴ്ച്ച ആസ്വദിക്കുകയാണ്.. നിറഞ്ഞ മനസ്സോടെ,, സന്തോഷത്തോടെ അവൾ ഉണ്ണികൃഷ്ണന്റെ കയ്യിൽ പിടിച്ചു……
പാലവും പിന്നിട്ട് പഴനിമലയുടെ ചുവട്ടിലൂടെ ഉണ്ണികൃഷ്ണന്റെ കാർ നീങ്ങുകയാണ്.. കോൺക്രീറ്റ് റോഡിൽ നിന്ന് ഇടത് വശത്തെ പൊടിമണ്ണ് നിറഞ്ഞ വലിയ മുറ്റമുള്ള ലോഡ്ജിലേക്ക് ഉണ്ണികൃഷ്ണന്റെ കാർ തിരിഞ്ഞു…
നേരെ മുന്നിലായി ലോഡ്ജിന്റെ കത്തി നിൽക്കുന്ന വലിയ ബൾബിന്റെ തെളിച്ചത്തിൽ ലോഡ്ജിന്റെ പേര് തെളിഞ്ഞു…….
“ആനന്ദവല്ലി “ലോഡ്ജ് !!!
ലോഡ്ജിന്റെ മുന്നിലായി തന്നെ അവരുടെ വരവ് മുൻകൂട്ടി അറിഞ്ഞ ആനന്ദവല്ലി നില്പുണ്ട്.. ആ മുഖത്ത് ഇപ്പോൾ കാണുന്നത് പണ്ട് താൻ ഏറെ ഇഷ്ടപ്പെട്ട വേലായുധൻ കുട്ടി തന്റെ കൈവിട്ട് പോയപ്പോൾ ഉണ്ടായ സങ്കടവും നിസ്സഹായതയുമല്ല !!!ആ മുഖം നിറയെ ഇപ്പോൾ സന്തോഷമാണ് !!സ്നേഹിക്കുന്നവർ തമ്മിൽ ഒന്നായ സന്തോഷം !!!ആ സന്തോഷം നിറഞ്ഞ മുഖത്തിനിപ്പോ വർണ്ണവെളിച്ചങ്ങളിൽ കുളിച്ചു നിൽക്കുന്ന പഴനിമലയേക്കാൾ ഭംഗിയുണ്ടെന്ന് ഉണ്ണികൃഷ്ണന് തോന്നി !!!!