Narmam
ഉണ്ണിക്കുട്ടന്റെ ലോകം
നാട്ടിലുള്ള എല്ലാ സ്ത്രീകളും ഉണ്ണികൃഷ്ണന്റെ ‘അമ്മയും പെങ്ങളും’ ആയതിനാല്‍ നാട്ടാര്‍ക്കെല്ലാം അദ്ദേഹത്ത അമിതമായ വിശ്വാസമാണ്.
182 total views, 1 views today

പതിവുപോലെ രാക്കഞ്ഞികുടിച്ച് ഉറങ്ങാന്‍ കിടന്ന നാട്ടുകാര്‍ അര്‍ദ്ധരാത്രി സമയത്ത്, ശരിക്കും നിദ്രയിലേക്ക് വഴുതി വീഴുന്നതിന് മുന്‍പ്തന്നെ ഉച്ചവെയില്‍ തട്ടി ഞെട്ടിയുണര്‍ന്നു. പൂമുഖവാതില്‍ തുറന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ ഉച്ചസൂര്യന് ഉച്ചിയില്‍ ഉയര്‍ന്നതായിക്കണ്ട നാട്ടുകാര്‍, വെയിലത്ത് കണ്ണും തിരുമ്മി അന്തംവിട്ട് നോക്കി. പ്രായമായവരുടെ പഴമനസ്സുകളില് നട്ടുച്ചക്ക് ഇരുട്ടായതിന്റെയും അര്‍ദ്ധരാത്രി സൂര്യനുദിച്ചതിന്റെയും അമാവാസി രാത്രിയില്‍ ചന്ദ്രനുദിച്ചതിന്റെയും ചരിത്രങ്ങള്‍ ഉണ്ട്. എന്നാല്‍ പുതിയ തലമുറ ഇങ്ങനെയൊരു അത്ഭുതം ആദ്യമായാണ് കാണുന്നത്.
പുറത്തിറങ്ങിയ നാട്ടാരെ കാത്തിരുന്നത് മറ്റൊരത്ഭുതമാണ്. നാട്ടിലെ ഒരേയൊരു കുന്നിനു മുകളില്‍, കരക്റ്റ് സ്ഥാനത്ത് തന്നെ, ഒന്നല്ല രണ്ട് ‘ആല്മരങ്ങള്’ മുളച്ച് വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. കിടക്കയിലെ പൊടിതട്ടി എഴുന്നേറ്റ കുഞ്ഞുകുട്ടികളടക്കം എല്ലാവരും പുത്തന്‍ റീയാലിറ്റി ഷോ ലൈവ്ആയി കാണാന്‍, കുന്നിന്‍ചുവട്ടില്‍ ഒത്തുകൂടി മേലോട്ട് കയറി അവിടെയുള്ള ഒറ്റപ്പെട്ട വീടിനു മുന്നിലെത്തി. സൂര്യന്റെ ചൂട് സഹിക്കാനാവാത്തവര്‍ ‘അര്‍ദ്ധരാത്രി തന്നെ കുടപിടിക്കാന്‍’ തുടങ്ങി. കുടയില്ലാത്തവര്‍ ആലിന്റെ തണലില്‍ കുത്തിയിരുന്ന് മേലോട്ട് നോക്കി.
ഒരു നല്ല ഉറക്കം നഷ്ടപ്പെട്ട നാട്ടുകാര്‍ രഹസ്യമായും പരസ്യമായും ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ആ ചര്‍ച്ച ആദിയും അന്തവും ഇല്ലാതെ അങ്ങനെ നീണ്ടുപോയി.
…….
നമ്മുടെ നാട്ടിലെ ഒരേയൊരു പ്രിന്സിപാള് ആയി അറിയപ്പെടുന്ന; നാട്ടുകാരെല്ലാം ബഹുമാനിക്കുന്ന ഒരേയൊരു ‘വിവിഐപി’യാണ്, ഉണ്ണിക്കുട്ടന് എന്ന് നാട്ടുകാര്‍ വിളിക്കുന്ന, ശ്രീമാന്‍ ഉണ്ണികൃഷ്ണന് M.A, M.Ed. അദ്ദേഹത്തെ കാണുമ്പോള്‍ ഏഴും എഴുപതും വയസ്സുകാര്‍ ഒരു പോലെ ഇരിപ്പിടം വിട്ടെഴുന്നേറ്റ് ബഹുമാനിക്കും. നാട്ടിലെ രക്ഷിതാക്കളെല്ലാം സ്വന്തം മക്കളോട് ഉണ്ണിക്കുട്ടനെപോലെ നല്ലവനായി ജീവിക്കാന്‍ പറയും. ഭാര്യമാര്‍ സ്വന്തം ഭര്ത്താക്കന്മാരോട് ഉണ്ണികൃഷ്ണനെപോലെ സ്നേഹസമ്പന്നനായ ഭര്‍ത്താവ്, ആയി മാറാന്‍ പറയും. മക്കള്‍ സ്വന്തം അച്ഛനോട് ഉണ്ണിയേട്ടനെ മാതൃകയാക്കി വാത്സല്യം കാണിക്കാനും, മക്കളുടെ ഉയര്‍ച്ചക്ക്വേണ്ടി പരിശ്രമിക്കാനും പറയും.
നാട്ടിലുള്ള എല്ലാ സ്ത്രീകളും ഉണ്ണികൃഷ്ണന്റെ ‘അമ്മയും പെങ്ങളും’ ആയതിനാല്‍ നാട്ടാര്‍ക്കെല്ലാം അദ്ദേഹത്ത അമിതമായ വിശ്വാസമാണ്. അത്കൊണ്ട് സ്ത്രീജനങ്ങള്‍ക്ക്, ഏത് കൂരിരുട്ടിലും അദ്ദേഹത്തിന്റെ കൂടെ കാട്ടിലും കടലിലും മലയിലും വരെ ധൈര്യമായി പോകാം. രാത്രി നേരംതെറ്റി വരുന്ന മകള്‍ ‘ഉണ്ണിയേട്ടന് കൂടെയുണ്ടായിരുന്നു’ എന്ന് പറഞ്ഞാല്‍ ‘അത് നന്നായി’ എന്ന് രക്ഷിതാക്കള്‍ പറയും.
നാട്ടുകാരുടെ ഏത് പ്രശ്നവും ഉണ്ണികൃഷ്ണന്റെ മുന്നിലെത്തിയാല്‍ പരിഹരിക്കപ്പെടും. കുടുംബശ്രീ മുതല്‍ വയോജനസംഗമം വരെ ഉത്ഘാടനം ചെയ്യാന്‍ നാട്ടുകാര്‍ക്ക് ശ്രീമാന്‍ ഉണ്ണികൃഷ്ണന് M A, M Ed. തന്നെ വേണം. സുനാമി തിരമാലകളെ തോല്‍പ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ജോലിയും കൂലിയും മറന്ന്, മാനുഷരെല്ലാരും ഒന്നുപോലെ മൈക്കിനു മുന്നില്‍ അണിനിരക്കും. പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും അദ്ദേഹത്തിന്റെ ആംഗ്യവിക്ഷേപങ്ങളും ആകാരസൌഷ്ഠവവും കാണുമ്പോഴുള്ള രസം ഒന്നു വേറേതന്നെയാണ്.
ശ്രീമാന്‍ ഉണ്ണികൃഷ്ണന് M A, M Ed. പഠനം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതല്‍ (റിസല്‍റ്റ് വരുന്നതിന് മുന്‍പ് തന്നെ) പ്രിന്‍സിപാളായിട്ടാണ് ജോലിയില്‍ പ്രവേശിച്ചത്. തുടക്കത്തില്‍ സ്വന്തമായി സ്ഥാപിച്ച ഏകാദ്ധ്യാപക വിദ്യാലയത്തിന്റെ പ്രിന്‍സിപാളും ടീച്ചറും ക്ലാര്‍ക്കും പ്യൂണും എല്ലാം അദ്ദേഹം തന്നെയായിരുന്നു. വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളും, ഒപ്പം വിജയവും കൂടാന്‍ തുടങ്ങിയപ്പോള്‍ അദ്ധ്യാപകരുടെയും പണത്തിന്റെയും എണ്ണവും കൂടാന്‍ തുടങ്ങി. അതോടെ പ്രിന്‍സിപാളിന്റെയും സ്ഥാപനത്തിന്റെയും പേര്, ‘ബുര്‍ജ് ഖലീഫ’ ആയി ഉയര്‍ന്ന് പൊങ്ങാന്‍ തുടങ്ങി. എന്നാല്‍ അത് ‘വേള്‍ഡ് ട്രെയിഡ് സെന്റര്‍’ ആയി മാറാതിരിക്കാനുള്ള സൂത്രങ്ങള്‍ കൂടി ഒപ്പിക്കാന്‍ അദ്ദേഹത്തിനറിയാം. ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടി കയറിയപ്പോള്‍ വീട്ടിലും വിദ്യാലയത്തിലും അദ്ദേഹത്തിന്റെ പേര് പ്രത്യേകം എഴുതിചേര്‍ത്തു,
ശ്രീമാന്‍ ഉണ്ണികൃഷ്ണന് M A, M Ed.
പ്രിന്സിപാള്
ഉണ്ണികൃഷ്ണന് കുടുംബജീവിതത്തില്‍ സമ്പൂര്‍ണ്ണ വിജയം കൊയ്ത് മുന്നേറുകയാണ്. അകലെയുള്ള സ്ക്കൂളില്‍ അദ്ധ്യാപികയായ ഭാര്യയും +2 പഠിക്കുന്ന മകനും 8ല്‍ പഠിക്കുന്ന മകളും ചേര്‍ന്ന ആ മാതൃകാഭവനം അശരണര്‍ക്ക് ആശ്രയമായി മാറി. ഉണ്ണിയേട്ടന് പറഞ്ഞാല്‍ തല്ലാനും കൊല്ലാനും ചാവാനും റഡിയായി നില്‍പ്പാണ് നാടും നാട്ടാരും.
ആശ്രിതവത്സലനും പാവങ്ങളുടെ കണ്ണിലുണ്ണിയും ആയ ശ്രീമാന്‍ ഉണ്ണികൃഷ്ണന് വളരെ പെട്ടെന്നാണ് നാട്ടാരുടെ കണ്ണില്‍ സംശയത്തിന്റെ വിത്തുകള്‍ വിതച്ചത്. ഒറ്റത്തവണയായി നാട്ടാരില്‍ നിന്നും കടം വാങ്ങി, പല തവണയായി തിരിച്ച്കൊടുക്കുന്ന നാട്ടിലെ വാര്‍ത്താചാനലായ തൊമ്മാച്ചനാണ് ആദ്യവാര്‍ത്ത പ്രക്ഷേപണം ചെയ്തത്. ഉണ്ണികൃഷ്ണന്റെ ഉച്ചഭക്ഷണ സമയത്ത് ഒരു ഗാന്ധിയെ തട്ടിയെടുക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അകത്തൊരു ചൂരീദാറിന്റെ നിഴലാട്ടം. അതോടെ അഞ്ഞൂറിന്റെ കാര്യം മറന്ന തൊമ്മാച്ചന്റെ നൂറ് ശതമാനവും ശ്രദ്ധ, ആ നിഴലിന് പിന്നാലെ ആയതിനാല്‍ ഗെയ്റ്റിനു പുറത്ത് ഒളിച്ചിരുന്ന് നിരീക്ഷണം തുടര്‍ന്നു. ആ നിഴല്‍ ഒരു പെണ്‍കുട്ടിയുടെ രൂപത്തില്‍ വെളിയില്‍ വന്ന് ഉണ്ണിയേട്ടന്റെ കൂടെ കാറില്‍ കയറി. സ്വന്തമായി ഓടിക്കുന്ന കാറ് വെളിയില്‍ നിര്‍ത്തി, ഗെയ്റ്റ് അടക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹയാത്രികയെ ഒരു നോക്ക് കാണാന്‍ തൊമ്മാച്ചന്റെ കണ്ണട വെച്ച കണ്ണിനുപോലും കഴിഞ്ഞില്ല. അകത്ത് നടക്കുന്നതൊന്നും പുറത്ത് കാണിക്കാത്ത ഗ്ലാസ്സ് കാരണം എങ്ങനെ കാണാനാണ്?
ഉച്ചഭക്ഷണ സമയത്ത് ഭാര്യയും മക്കളും വീട്ടിലില്ലാത്ത നേരത്ത് ഗൃഹനാഥന്റെ കൂടെ ഒരു പെണ്ണ് വീട്ടില്‍നിന്നും പുറത്തിറങ്ങി ഒന്നിച്ച് പോവുക. എന്നാല്‍ ശ്രീമാന്‍ ഉണ്ണികൃഷ്ണന് M A, M Ed. ആയത്കൊണ്ട് അതില്‍ തെറ്റൊന്നും പറയാനില്ല. എങ്കിലും അത് ആരാണെന്ന് അറിയാനുള്ള മോഹം തൊമ്മാച്ചന്റെ ഉള്ളില്‍ തിളച്ച് മറിയാന്‍ തുടങ്ങി.
ഹംസക്കയുടെ ചായക്കടയില്‍ വെച്ച് തൊമ്മാച്ചന് പൊട്ടിച്ച വാര്‍ത്താബോംബ് ആ നിമിഷംതന്നെ ചീറ്റിപ്പോയി. കണ്ടത് റണ്ണിംഗ് കമന്ററി ആയി അവതരിപ്പിച്ചപ്പോള്‍ തൊമ്മാച്ചന് കിട്ടിയത് പരിഹാസവും ഭീഷണിയും. ‘ഒരു പ്രിന്സിപാള് ആയ ഉണ്ണികൃഷ്ണന് സാറിനെപറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉടുതുണിയില്ലാതെ നടക്കേണ്ടി വരും’ എന്ന് ഹംസക്ക ഭീഷണിപ്പെടുത്തിയപ്പോള്‍ ചായ കുടിക്കാതെ തന്നെ തൊമ്മാച്ചന് ദാഹശമനിയായി.
എങ്കിലും നിത്യേനയുള്ള ഈ ഉച്ചസന്ദര്‍ശനം കാണുന്ന വിശാലമനസ്ക്കരായ, നല്ലവരായ നാട്ടുകാരുടെ, വിവരമില്ലാത്ത തലയില്‍, സഹയാത്രിക ആരാണെന്ന സംശയം കേന്സര് പോലെ വളര്‍ന്നു. ഒടുവില്‍ അത് എത്തേണ്ടിടത്ത് തന്നെ എത്തിച്ചേര്‍ന്നു; ലീലാവതി ടീച്ചറുടെ ചെവിയില്‍. ശ്രീമാന്‍ ഉണ്ണികൃഷ്ണന് M A, M Ed. ന്റെ ഒരേയൊരു ഭാര്യയാണ്, സുന്ദരിയും സുശീലയും സുമുഖിയും സുഭാഷിണിയും ആയ ലീലാവതി.
സഹപ്രവര്‍ത്തകരുടെ സംശയം കേട്ട ലീലാവതിക്ക് ആളെ പിടികിട്ടിയില്ലെങ്കിലും വളരെ സന്തോഷം തോന്നി. തന്റെ കെട്ടിയവന് ഒരു വലിയ ആളായതിനാല്‍ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ മറ്റൊരാളും കൂടിയുണ്ടാവുന്നത് വളരെ ആശ്വാസമായി അവര്‍ക്ക് തോന്നി. സപത്നിമാരുടെ എണ്ണം നോക്കി രാജാവിന് ഗ്രെയ്ഡ് കൊടുക്കുമ്പോള്‍ കിടപ്പറ പങ്കാളികളുടെ എണ്ണം നോക്കിയാണല്ലൊ പ്രജകള്‍ക്ക് ഗ്രെയ്ഡ് കൊടുക്കേണ്ടത്.
അന്ന് രാത്രി ഡൈനിംഗ് ടേബിളിനു മുന്നിലുള്ള കുടുംബസംഗമത്തില്‍ ഭാര്യ ഭര്‍ത്താവിനു മുന്നില്‍ നാട്ടുകാരുടെ സംശയം അവതരിപ്പിച്ചു,
‘ഉണ്ണിയേട്ടന്റെ കൂടെ എന്നും ഇവിടെ ഒരു പെണ്‍കുട്ടി വരാറുണ്ടെന്ന്, നാട്ടുകാരൊക്കെ പറയുന്നു. ഈ ഞായറാഴ്ച അവളോട് വരാന്‍ പറയണം; എനിക്കും അവളെയും അവള്‍ക്ക് എന്നെയും കാണാമല്ലൊ’
‘അതെയ് ഞാനിപ്പൊ കമ്പ്യൂട്ടര്‍ പഠിക്കുന്നുണ്ട്. എന്നെ പഠിപ്പിക്കുന്നത് അവളാണ്; മറുനാട്ടില്‍നിന്നും ജോലി തേടിവന്ന കുട്ടപ്പന്റെ ഭാര്യ ‘ലക്ഷ്മി’. ഉച്ചഭക്ഷണസമയത്ത് നമ്മുടെ വീട്ടിലെ കമ്പ്യൂട്ടറിലാണ് പഠനം’
‘അത് വളരെ നന്നായി; അവളെ ചേട്ടന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചു കൂടേ?’
വിശാല മനസ്ക്കയായ അവള് ഭര്‍ത്താവിനോട് ചോദിച്ചു.
‘ഞാനും ഒരിക്കല്‍ അത് ആലോചിച്ചതാണ്; നീ പറഞ്ഞത് നന്നായി’
ഉണ്ണികൃഷ്ണന് M A, M Ed. കമ്പ്യൂട്ടര്‍ പഠിച്ച് അനേകം പ്രോഗ്രാമുകള്‍ ചെയ്യാന്‍ തുടങ്ങി. ലീലാവതി ടീച്ചര്‍, അദ്ധ്യാപികക്കും ശിഷ്യനും കഴിക്കാന്‍വേണ്ടി, പാചകകലകള്‍ പഠിച്ച് പുതുപുത്തന്‍ സദ്യകള്‍ തയാറാക്കി വെക്കും. ചില ദിവസം കോളേജില്‍ പോകാതെ, പ്രിന്സിപാള് കമ്പ്യൂട്ടര്‍ പഠനം തുടര്‍ന്നു.
നമ്മുടെ നാട്ടിലെ അറിയപ്പെടുന്ന തേങ്ങ മോഷ്ടാവാണ് ശ്രീ രജീഷ് നാരായണന്. കൂടെയുള്ളവര്‍ അക്ഷരം പഠിക്കുമ്പോള്‍ രജീഷ് സ്വന്തം അദ്ധ്യാപകന്റെ പോക്കറ്റടിക്കാനായി പഠിച്ചു. പഠിച്ച് ഉയര്‍ന്ന അവന്റെ നോട്ടം ഇപ്പോള്‍ തെങ്ങിന്മേലാണ്. നാട്ടുകാര്‍ക്ക് രജീഷിനോടുള്ള അനിഷ്ടം അവന് വെറുമൊരു മോഷ്ടാവായതു കൊണ്ടല്ല; അവര്‍ക്ക് തേങ്ങ പറിക്കാന്‍ ആളെ കിട്ടാത്തതുകൊണ്ടാണ്. രാത്രി ഇരുട്ടത്ത് ഏത് പീറ്റത്തെങ്ങിലും കയറുന്ന അവന്; പകല്‍സമയത്ത് തെങ്ങിന്മേല് കയറാന്‍ അറിയില്ല. അങ്ങനെയുള്ള രജീഷ് നൈറ്റ്ഡ്യൂട്ടിക്ക് പോയപ്പോള്‍ തെങ്ങിന്റെ മണ്ടയില്‍ വെച്ചാണ് അത് കണ്ടത്; കുന്നിനു മുകളിലെ ആളില്ലാത്ത വീട്ടില്‍ രാത്രിസമയത്ത് ഒരു ആളനക്കം.
ജോലിയും കൂലിയും ഇല്ലാതെ തേരാപാരാ നടക്കുന്ന ആണ്പടയുടെ ജിജ്ഞാസ പൊടിതട്ടിയുണര്‍ന്നു. പിറ്റേദിവസം രാത്രി ഉറക്കമിളച്ച് കാത്തിരുന്ന അവര്‍ അക്കാര്യം കണ്ടുപിടിച്ചു. രാത്രിയുടെ ഇരുട്ടിന്റെ മറവില്‍ രണ്ട് മനുഷ്യര്‍ കുന്ന് കയറി ആളില്ലാവീടിന്റെ വാതില്‍ തുറന്ന് അകത്ത് കയറുന്നു; ഒരാണും ഒരു പെണ്ണും.
കര്‍മ്മനിരതരായ യുവാക്കളുടെ പട അതില്‍ വലിയ തെറ്റൊന്നും കണ്ടില്ല. ആണിനും പെണ്ണിനും ഒന്നിച്ച് രാത്രിസമയത്ത് എന്തൊക്കെ ചെയ്യാനുണ്ടാവും? പ്രായപൂര്‍ത്തിയായാല്‍ ഏത് സമയത്തും എവിടെ വെച്ചും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന ജനങ്ങള്‍ക്ക് നല്കിയിട്ടുണ്ടല്ലൊ. എന്നാല്‍ അവര്‍ ആരാണെന്നും എന്താണ് ചെയ്യുന്നതെന്നും അറിയേണ്ടത് മനുഷ്യസഹജമാണ്. പെട്ടെന്ന് അവരുടെ തലയില്‍ ഭയം ഇരച്ചുകയറി; ‘പ്രേതങ്ങളാണോ? ഏതായാലും നാട്ടാരെ വിളിച്ച്കൂട്ടി വീട് ഒന്ന് പരിശോദിക്കണം. അവര്‍ വീട്തോറും കയറി ആളെകൂട്ടിയശേഷം പന്തം കൊളുത്തിപടചേര്‍ന്ന് കുന്ന് കയറാന്‍ തുടങ്ങി.
നാട്ടാരുടെ കൂട്ടത്തില്‍ ശ്രീമാന്‍ ഉണ്ണികൃഷ്ണന് M A, M Ed. മാത്രം ഉണ്ടായിരുന്നില്ല. നാട്ടാര്‍പട ആദ്യംതന്നെ പോയത് അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. കോളിംഗ്ബെല്‍ കേട്ട് വാതില്‍ തുറന്നത് ലീലാവതി ടീച്ചര്‍ നാട്ടാരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു,
‘അദ്ദേഹം മുറിയടച്ച് പൂട്ടി കമ്പ്യൂട്ടര്‍ പഠിക്കുകയാണ്, പത്തായത്തിലൊന്നും ഇല്ല’
ജീവിതത്തില്‍ ഒരിക്കല്‍പോലും കള്ളം പറയാത്ത ടീച്ചര്‍ പറഞ്ഞത്, അതേപടി എല്ലാവരും വിശ്വസിച്ചു. എന്നാല്‍ നാട്ടാരെല്ലാം ചേര്‍ന്ന് അര്‍ദ്ധരാത്രി തന്നെ കുന്ന് കയറുന്നത്, അകലെവെച്ച കണ്ട ടീച്ചറുടെ തലയിലൂടെ ഒരു മിന്നല്‍ ഫ്ലാഷ് ചെയ്തു.
‘ആ കുന്നിന്മുകളിലെ വീട്ടിലാണല്ലൊ ഉണ്ണിയേട്ടന് കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയത്. കൂടെ അവളും കാണുമല്ലൊ. ഈ പൊതുജനം എന്ന കഴുതകള്‍ ഇരുട്ടില്‍ അദ്ദേഹത്തെ ആക്രമിച്ചാലോ?’. പതിവ്രതയായ ലീലാവതി പൂജാ മുറിയില്‍ കയറി സൂര്യഭഗവാനെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.
‘ജീവന്റെ ഊര്‍ജ്ജമായ ഭഗവാനേ, പണ്ടൊരുകാലത്ത് ഒരു ശീലാവതിയെ രക്ഷിക്കാന്‍ മൂന്ന് ദിവസം ഉദയം ബഹിഷ്ക്കരിച്ച ആളാണല്ലൊ. അതുപോലെ ഈ ലീലാവതിയെ രക്ഷിക്കാന്‍ ഈ അര്‍ദ്ധരാത്രി തന്നെ പകലാക്കി മാറ്റി അദ്ദേഹത്തെ വെളിച്ചത്തിലേക്ക് നയിച്ചാലും,,,’
സൂര്യഭഗവാന് ഒരു നിമിഷം ആലോചിച്ചു; ‘സംഭവം ശരിയാണല്ലൊ, പതിവ്രതമാര്‍ക്ക് വേണ്ടി പണ്ടുമുതല്‍ പലതും ചെയ്തതാണ്. ഇത് കലിയുഗമാണെങ്കിലും നാട്ടിലെ ഒരേയൊരു പതിവ്രതയാണ് പ്രാര്‍ത്ഥിക്കുന്നത്. എങ്ങനെ വരം നല്കാതിരിക്കും?’
സൂര്യന് തന്റെ കുതിരകളുടെ റിമോട്ട് ചാട്ടവാറില്‍ വിരലമര്‍ത്തി. അതോടെ സൂപ്പര്‍ പ്രകാശവേഗതയില്‍ അച്ചുതണ്ട് കറങ്ങിയപ്പോള്‍ അമേരിക്കയിലെ ആകാശം വിട്ട് സൂര്യന് ശരിക്കും നമ്മുടെ കുന്നിനു മുകളിലെ ആകാശത്തിനു മുകളില്‍ ലാന്റ് ചെയ്തു.
…….
നാട്ടുകാര്‍ വാതിലില്‍ തട്ടുകയും മുട്ടുകയും ചെയ്തതോടെ വീടിന്റെ ചിത്രശില്പവാതില്‍ തുറന്നു. അവരുടെ മുന്നില്‍ ശ്രീമാന്‍ ഉണ്ണികൃഷ്ണന് M A, M Ed. മലപോലെ വളര്‍ന്ന് നില്ക്കുന്നു; തൊട്ടുപിന്നില്‍ അവളും. അര്‍ദ്ധരാത്രി സൂര്യനുദിച്ചത് അറിഞ്ഞില്ലെങ്കിലും നാട്ടുകാരെ കണ്ടപാടെ ഉണ്ണികൃഷ്ണന് ചോദിച്ചു,
‘എന്ത് പറ്റി? എല്ലാവരും ഒന്നിച്ച് വന്നത് എന്തിനാണ്?’
‘അത് സാറിവിടെ എന്ത് ചെയ്യുന്നു എന്നറിയാനാ’
മുന്നില്‍ നില്ക്കുന്ന ഒരു ചെറുപ്പക്കാരന് പറഞ്ഞു.
‘അതാണോ കാര്യം. ഞാനിവിടെ കമ്പ്യൂട്ടര്‍ പഠിക്കുകയാ; ‘പകല്‍ സോഫ്റ്റ്വെയറും രാത്രി ഹാര്‍ഡ്വെയറും’; ഇവള് എന്നെ പഠിപ്പിക്കന്നു. ആര്‍ക്കാടാ സംശയം?’
‘നമ്മക്കൊന്നും ഒരു സംശയവും ഇല്ലേ,,,’
നാട്ടുകാര്‍ ഒന്നിച്ച് വിളിച്ചു കൂവി.
എങ്കിലും അതുവരെ പിന്‍നിരയില്‍ ഒതുങ്ങികൂടിയ സ്ത്രീജനങ്ങള്‍ മുന്നിലെത്തി. അവരുടെ നേതാവി റോസമ്മ കുര്യാക്കോസ് പറഞ്ഞു,
‘ഇതൊന്നും ശരിയല്ല, രാത്രി സമയത്താണോ കമ്പ്യൂട്ടര്‍ പഠിക്കുന്നത്? അതും ഒരു പെണ്‍കുട്ടിയുടെ കൂടെ ഒറ്റക്ക് ഒരു വീട്ടില്‍?’
‘റോസാമ്മെ നീയാണോ പറയുന്നത്? നിന്റെ കെട്ടിയവന് കുര്യാക്കോസ് പോലും കാണാത്ത നിന്റെ ഹാര്‍ഡ് വെയറിലെ കറുത്ത അടയാളങ്ങള്‍ ഞാന്‍ നാട്ടാരുടെ മുന്നില്‍ വിളിച്ചു പറയട്ടെ?’
ഉണ്ണികൃഷ്ണന് അടയാളം പറയുന്നതിനു മുന്‍പ്തന്നെ റോസമ്മ ഒറ്റ ചാട്ടത്തിന് കുന്നിനു താഴെയെത്തി. ആ വഴിയില്‍ പുല്ല് മുളക്കാന്‍ ഋശ്യശൃംഗന് വന്ന് വെള്ളമൊഴിക്കണം എന്നാണ്’ ഭൌമശാസ്ത്ര ഗവേഷകര്‍ പിന്നീട് പറഞ്ഞത്.
എല്ലാം കണ്ടും കേട്ടും നിന്ന ഹംസക്കയുടെ മനുഷ്യത്വം ഉണര്‍ന്നു,
‘ഒരു അദ്ധ്യാപകനായ, ഒരു സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാള്‍ ആയ, നിങ്ങള്‍ ചെയ്യുന്നത് തെറ്റ് തന്നെയാണ്. രാത്രി ഒരാണിനെയും പെണ്ണിനെയും ഒറ്റക്ക് കണ്ടാല്‍ ‘കമ്പ്യൂട്ടര്‍ പഠിക്കുന്നു’ എന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ പൊതുജനം അത്ര മണ്ടന്മാരൊന്നുമല്ല’
‘ഞാന്‍ ഇപ്പോള്‍ പ്രിന്‍സിപ്പാള്‍ അല്ല; C.I.D. ഉണ്ണികൃഷ്ണന് M.A, M.Ed. നാട്ടിലെ പെണ്ണുങ്ങളുടെ രഹസ്യങ്ങള്‍ രഹസ്യമായി കണ്ടെത്തി എന്റെ കമ്പ്യൂട്ടറില്‍ സെയ്വ് ചെയ്തിട്ടുണ്ട്. ഈ നാട്ടിലെ എല്ലാ പെണ്ണുങ്ങളുടെയും അടയാളങ്ങള്‍ പരസ്യമായി പറയാന്‍ എനിക്കറിയാം. ഹംസക്കയുടെ കെട്ടിയോളുടെ വലത്തെ തുടയില്‍ ‘ഒരു കറുത്ത മറുക്’ ഉണ്ട്. പിന്നെ കല്ല്യാണം കഴിയാത്ത ഇളയ മകളുടെ അരക്കെട്ടില്‍…’
ബാക്കി കേള്‍ക്കുന്നതിനു മുന്‍പ് ഹംസക്ക ഒരു കാക്കയായി പറന്ന് സ്വന്തം ചായക്കടയിലെ അടുക്കളയില്‍തന്നെ ലാന്റ് ചെയ്തു.
എന്നിട്ടും പരിസരം കാലിയാക്കാത്തവരോടായി C.I.D. ഉണ്ണികൃഷ്ണന് M.A, M.Ed. പറഞ്ഞു,
‘ഈ പെണ്‍കുട്ടി അര്‍ദ്ധരാത്രിയില്‍ എന്നെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നതില്‍ അവള്‍ക്കോ അവളുടെ ഭര്‍ത്താവിനോ, എനിക്കോ എന്റെ ഭാര്യക്കോ പരാതിയില്ല. അപ്പോള്‍ പിന്നെ മറ്റുള്ളവര്‍ എന്തിന് പരാതിപ്പെടണം. ഒരു പുതിയ ഹാര്ഡ്വെയര് ഫിറ്റ് ചെയ്ത്, സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുന്‍പ്തന്നെ വന്നിരിക്കുന്നു; നാശങ്ങള്?’
ഉണ്ണിക്കുട്ടന് എന്ന C.I.D. ഉണ്ണികൃഷ്ണന് M.A, M.Ed. കമ്പ്യൂട്ടര്‍ പഠിക്കാനായി സുന്ദരിയായ പെണ്കുട്ടിയോടൊത്ത്; കുന്നിന്മുകളിലെ, ആലിന്‍തണലിലെ, വീട്ടിനുള്ളില്‍ കടന്ന് വാതിലടച്ച് അവരുടേതായ ലോകത്ത് പ്രവേശിച്ചു. അര്‍ദ്ധരാത്രി ആയിട്ടും, സൂര്യന് തലക്ക് മുകളില്‍ ഉള്ളതിനാല്‍ വര്‍ണ്ണക്കുട പിടിച്ച്കൊണ്ട് നാട്ടുകാരെല്ലാം അവരവരുടെ വീട്ടില്‍പോയി കൂര്‍ക്കംവലിച്ച് ഉറങ്ങാന്‍ തുടങ്ങി.
183 total views, 2 views today