നല്ല മധുരക്കള്ള് കുടിച്ചിട്ടുണ്ടോ ? അസാധ്യ ടേസ്റ്റ് ആണ്. അതും ഷാപ്പിൽ നിന്നും ചില നാടൻ കറികളും കൂട്ടിയെങ്കിൽ പറയുകയും വേണ്ട. കള്ള് തെങ്ങിൽ നിന്നും പനയിൽ നിന്നുംക്കെ ചെത്തുന്നതാണ് എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ സംഗതി എങ്ങനെയാണ് എന്ന് ആർക്കും അത്ര അറിയില്ല. പനയുടേയോ, തെങ്ങിന്റേയോ പൂങ്കുലത്തണ്ട് ചെത്തിവക്കുമ്പോൾ അതിൽനിന്നൂറി വരുന്ന നീർ സംഭരിച്ച് അത് പുളിപ്പിച്ചുണ്ടാക്കുന്ന ലഹരി പാനീയമാണ് കള്ള് . ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ഇന്ത്യയിലെ ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും, ഫിലിപ്പീൻസിലും ശ്രീലങ്കയിലും കള്ള് ലഭ്യമാണ്. ഫിലിപ്പീൻസിൽ റ്റൂബ എന്നാണ് കള്ള് അറിയപ്പെടുന്നത്. കള്ള് എന്ന പദം ഒരു തനത് പ്രകൃത പദമാണ് . പാലി ഭാഷയിൽ മദ്യത്തിനെ സൂചിപ്പിക്കുന്ന കല്ലാ എന്ന വാക്കിൽ നിന്നാണ് കള്ള് എന്ന പദം നിഷ്പന്നമായത്.
കേരളത്തിൽ പൊതുവായി തണ്ടാൻ, ഈഴവ സമുദായത്തിൽപെട്ടവർ ചെയ്തിരുന്ന വിവിധ തൊഴിലുകളിൽ ഒന്നായിരുന്നു ഒരു കാലത്ത് കള്ളുചെത്തൽ. ചെത്തുകാരനാണ് കള്ളുശേഖരിക്കുക. തെങ്ങിന്റെ പൂക്കുല ചെത്തിയോ, പനയുടെ തടിയിലോ ഉണ്ടാക്കുന്ന ഒരു ചെറിയ വെട്ടിൽ ചെത്തുകാരൻ ഒരു മൺകുടം കമഴ്ത്തിവെക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന ഇളംകള്ള് മധുരിക്കുന്നതും നിർവീര്യവുമായിരിക്കും, നീര എന്നണിതറിയപ്പെടുന്നത്. ചില സ്ഥലങ്ങളിൽ പനമരം തന്നെ മറിച്ചിട്ട് മണ്ടയിൽ ഒരു ചെറിയ വെട്ടുണ്ടാക്കി കള്ളുചെത്തുന്നു. ഇങ്ങനെ ചെയ്യുമ്പോൾ കള്ള് വേഗം ഊറിവരാൻ പനമരത്തിന്റെ വേരിൽ തീകത്തിക്കുന്നു. കള്ളെടുക്കുന്ന മരം അടിസ്ഥാനമാക്കി ഈ പാനീയം തെങ്ങിൻ കള്ള്, പനങ്കള്ള് എന്നിങ്ങനെ വേർതിരിച്ച് അറിയപ്പെടുന്നു.
എങ്ങനെയാണ് കള്ള് ചെത്തുന്നതെന്നു വിശദമായി പറയുന്ന വീഡിയോ കാണാം.
തെങ്ങിൻ പൂക്കുലയിൽ നിന്നും ഊറി വരുന്ന നീരാണ് നീര അഥവാ മധുരക്കള്ള്. വിടരാത്ത തെങ്ങിൻ പൂക്കുല മുറിക്കുമ്പോൾ മുറിവായിൽനിന്നും സ്വാഭാവികമായി ഊറിയെത്തുന്നതാണ് ഇത്.ഒട്ടും തന്നെ മദ്യാംശം (ആൽക്കഹോൾ) ഇല്ലാത്തതും ഏറേക്കാലം കേടുകൂടാതെ സംസ്കരിച്ച് സൂക്ഷിക്കാവുന്നതുമാണ് നീര. പ്രകൃതിദത്ത പാനീയങ്ങളിൽ ഏറ്റവുമധികം ഔഷധഗുണമുള്ളതും പോഷക സമ്പന്നമായതും രുചിയേറിയതുമായ ഒരു പാനീയം. കള്ള് ഉത്പാദനത്തിന്ന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ വ്യക്തികൾക്ക് നീര ഉത്പാദിപ്പിക്കുവാനുള്ള അധികാരമില്ല. തന്മൂലം ഇത് ആരോഗ്യദായനി എന്ന നിലക്കോ ഔഷധം എന്ന നിലക്കോ ആർക്കും ലഭ്യമല്ല. വിളർച്ച, ക്ഷയം, മൂത്രതടസ്സം, ശ്വാസംമുട്ടൽ എന്നിവയ്ക്കൊക്കെ നീര ശമനസഹായിയാണ്. മദ്യനിരോധനത്ത്നെക്കുറിച്ചു പഠിക്കാൻ കേരളസർക്കാർ നിയമിച്ച ഏ.പി. ഉദയഭാനു കമ്മിറ്റി നീര ഉത്പാദനവും വിപണനവും തുടങ്ങാനും അത് വ്യാപകമാക്കാനും സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.
കൃഷിശാസ്ത്രഞ്ജനായ ഡോ. എം.എസ്. സ്വാമിനാഥനും ഒരു ഡബ്ലു.ടി.ഒ റിപ്പോർടുമായി ബന്ധപ്പെട്ട് മധുരക്കള്ള് നിർമ്മാണം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് കേരളാ സർക്കാരിന് റിപ്പോർട്ട് നൽകുകയുണ്ടായി. ഇതിന്മേൽ എട്ടു വർഷമായി നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. മധുരക്കള്ള് അതിവേഗം പുളിച്ചു പോകുന്നതിനാൽ ഈ റിപ്പോർട്ടുകൾ നടപ്പാക്കാൻ അടുത്തകാലം വരെ ബുദ്ധിമുട്ടായിരുന്നു.മധുരക്കള്ള് പുളിക്കുമ്പോൾ പ്രകൃതിദത്തമായ പഞ്ചസാരയുടെ അംശം നഷ്ടപ്പെട്ട് എട്ടു ശതമാനത്തോളം ആൽക്കഹോൾ അടങ്ങിയ കള്ളായി മാറും. എന്നാൽ, മധുരക്കള്ള് പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ മൈസൂരിലെ ഡി.എഫ്.ആർ.എല്ലും സി.എഫ്.ടി.ആർ.ഐ.യും കൂടി വികസിപ്പിച്ചെടുത്തിട്ട് വർഷങ്ങൾ പിന്നിട്ടു. കേരള കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള പിലിക്കോട്ടെ റീജ്യണൽ അഗ്രികൾച്ചർ സ്റ്റേഷനും നീര സംസ്കരിക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയിട്ടുണ്ട്. മൂന്നു ദിവസം മുതൽ ആറുമാസം വരെ നീര പുളിക്കാതെ സൂക്ഷിക്കാം.
കേരളത്തിൽ ചെളിച്ചെത്ത് എന്നും നാടൻ ചെത്ത് എന്നും രണ്ട് രീതിയിൽ ചെത്തുന്നുണ്ട് . പക്ഷേ ചെത്തുന്ന രീതി പൊതുവേ സമാനമാണ്. ചെത്ത് ഏത് രീതിയിലാണെങ്കിലും ഒരു ഗുരുവിൻറെ സഹായത്തോടെ പ്രവൃത്തിപരിചയത്തിലൂടെ (Apprenticing) ആണ് പഠിക്കുന്നത്. പഠിക്കുന്നതിനായി ഏകദേശം ഒരു വർഷം വരെ കാലയളവ് എടുക്കാറുണ്ട്. പരിശീലനം കഴിഞ്ഞ ശിഷ്യനെ ചെത്തുകാരനായി അംഗീകരിക്കണമെങ്കിൽ വേറൊരു മുതിർന്ന ചെത്തുകാരനു മുൻപിൽ കുറ്റമറ്റ രീതിയിൽ ചെത്തിക്കാണിക്കണം. തമിഴ്നാട്ടിൽ തെളിച്ചെത്ത്, പാണ്ടിച്ചെത്ത് എന്നിങ്ങനെ രണ്ട് രീതികളിൽ തെങ്ങുകൾ ചെത്തുന്നുണ്ട്.
തെങ്ങ്/കൂമ്പ് തിരഞ്ഞെടുക്കുന്ന രീതി
കഴിവതും നിരപ്പായതും താഴ്ന്നതും നല്ലതുപോലെ ജലം ലഭിക്കുന്നതുമായ സ്ഥലത്ത് നിൽക്കുന്ന ആറ് വർഷം മുതൽ 30 വർഷം പ്രായമുള്ള നല്ല ആരോഗ്യമുള്ള തെങ്ങുകളായിരിക്കണം ചെത്താൻ തിരഞ്ഞെടുക്കേണ്ടത്. നാടൻതെങ്ങാണെങ്കിൽ അവ ഇലകൾക്ക് നല്ല പച്ച നിറം ഉള്ളവയായിരിക്കണം. കൂമ്പ് കരിച്ചിൽ എന്ന രോഗമുള്ള തെങ്ങുകൾ ചെത്താനായി ഉപയോഗിക്കാറില്ല. പച്ചരിപ്പരുവം, പാല്പരുവം, നെല്പരുവം എന്നിങ്ങനെ കൂമ്പുകളുടെ പ്രായത്തെ മൂന്നായി തരംതിരിച്ചുപോരുന്നു. പാൽപരുവം എന്നാൽ ഇളം കൂമ്പും നെല്പരുവം എന്നാൽ വിളഞ്ഞകൂമ്പും ആണ്. ഇവയുടെ ഇടയിലുള്ളതാണ് പച്ചരിപ്പരുവം. പച്ചരിപ്പരുവത്തിലുള്ള കൂമ്പുകളാണ് ചെത്തുന്നതിനായി തിരഞ്ഞെടുക്കുന്നത്.
ചെത്തുന്നതിനുള്ള ആയുധങ്ങളും നിർമ്മാണവും
കള്ള് ചെത്തുന്ന കത്തി
കൂമ്പ് ചെത്തുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ പ്രധാനം തേറ് എന്നു വിളിക്കുന്ന വീതിയുള്ള ഒരുതരം കത്തിയാണ്. കേടായ പൂങ്കുല ചെത്തിക്കളയുന്നതിനായി പിച്ചാത്തി, കള്ള് ശേഖരിക്കുന്നതിനുള്ള പാത്രമായകുടുക്ക (ആദ്യം ഉപയോഗിച്ചിരുന്നത് ചുരക്കത്തോട് ആയിരുന്നു. പിന്നീട് മൺകുടങ്ങളേക്കാളും അല്പം കൂടി വായ്വട്ടം കൂടിയ മൺപാനികളും ഉപയോഗിച്ചിരുന്നു. പിന്നീട് ഇപ്പോൾ പ്ലാസ്റ്റിക് പാത്രമാണ് ഉപയോഗിക്കുന്നത്.), തേറ് വയ്ക്കുന്നതിനുള്ള കത്തിക്കൂട് (ആഞ്ഞിലി എന്ന മരം ഉപയോഗിച്ചാണ് ഇതുണ്ടാക്കുക) കൂമ്പിൽ തേക്കുന്നതിനുള്ള ആറ്റുചെളി നിറച്ച ചെറിയ ഒരു പാത്രം, തേറ് തേച്ച് മൂർച്ച വരുത്താനുള്ള പാലത്തടി, കൂമ്പ് തല്ലുന്നതിനായി ഉപയോഗിക്കുന്ന ബ്ലാങ്കൽഎന്നിവയും ചെത്തുകാരന്റെ പണിയായുധങ്ങളാണ്[2] . ബ്ലാങ്കൽ ആയി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നത് കാട്ടിലെ പശു എന്നറിയപ്പെടുന്ന മ്ലാവിന്റെ കൈയ്യിലെ അസ്ഥിയായിരുന്നു. ഉള്ളിലെ മജ്ജ നീക്കം ചെയ്ത് അതിൽ പ്രത്യേക അളവുകളിൽ കോഴിനെയ്യ്, പശുവിൻനെയ്യ്, എരുമനെയ്യ്, പന്നിനെയ്യ്, ചില അങ്ങാടി മരുന്നുകൾ, കരിക്ക്, തേങ്ങാവെള്ളം, കള്ള് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതം, ഒരു തെങ്ങിൽ നിന്നും എടുക്കുന്ന ചൂട്ടും കൊതുമ്പും മാത്രം വിറകായി ഉപയോഗിച്ച് ഓട്ടുരുളിയിൽ തയ്യാറാക്കി, ചൂട് നിയന്ത്രിച്ച്, ആരും കാണാതെയും തൊട്ടുരിയാടാതെയും പൗർണ്ണമി രാവിൽ വ്രതാനുഷ്ഠാനത്തോടുകൂടി ആശാന്മാരാണ് നിറച്ചിരുന്നത് എന്ന് പറയപ്പെടുന്നു. ഇങ്ങനെ നിറക്കുന്ന ബ്ലാങ്കൽ കലാഞ്ഞിൽ, പാലയുടെ കമ്പ്, കോലരക്ക് എന്നിവകൊണ്ട് അടയ്ക്കുന്നു.
ചെത്തുന്ന/കള്ളെടുക്കുന്ന രീതി
തിരഞ്ഞെടുത്ത കൂമ്പ് ആദ്യത്തെ നാലുദിവസം രാവിലെ മാത്രം ഒരു വശത്ത് 9 വരി തല്ലുവീതം നാല് വശങ്ങളിലുമായി 36 വരി തല്ല് നടത്തുന്നു. അഞ്ചാമത്തെ ദിവസം കൂമ്പ് തല്ലിയതിനുശേഷം മുറിക്കും. ഇങ്ങനെ മുറിക്കുന്ന കൂമ്പ് കോഞ്ഞാണി ചൂട്ടും ഓലക്കാലും കൊണ്ട് നല്ലവണ്ണം കെട്ടിപ്പൊതിയും. അന്നു വൈകുന്നേരം കെട്ടുകൾ അഴിച്ച് വീണ്ടും തല്ലും. ആറാമത്തെ ദിവസം തല്ലില്ല. ഏഴാം ദിവസം ചെറുതായി തല്ലും. എട്ടാം ദിവസം തല്ലുകയും ചെറുതായി ചെത്തിതുടങ്ങുകയും ചെയ്യും. തേറ് കൊണ്ട് പപ്പടത്തിന്റെ കനത്തിൽ ഒരുനേരം 5 തവണ ചെത്തും. ചെത്തിയ മുറിവായിൽ ആറ്റുചെളി തേയ്ക്കും. കള്ള് നിരപ്പായി വീഴുന്നതിനായാണ് ഇങ്ങനെ ആറ്റുചെളി തേയ്ക്കുന്നത്. അതുകൊണ്ട് കൂടിയായിരിക്കണം ഇത്തരം ചെത്തിനെ ചെളിച്ചെത്ത് എന്ന് പറയുന്നത്. രാവിലെ, ഉച്ചക്ക്, വൈകിട്ട് എന്നിങ്ങനെ മൂന്ന് നേരം ദിവസവും ചെത്തും. മഴയായാലും ചെത്തിന് മുടക്കമില്ല. എട്ടാമത്തെ ദിവസം മുതൽ കള്ള് ഇറ്റുവീഴാൻ തുടങ്ങും. എട്ടാമത്തേയും പത്താമത്തേയും ദിവസത്തിനുള്ളിൽ മാട്ടം എന്ന ചെറിയ കുടം (പാനി എന്നും അറിയപ്പെടുന്നു) കൂമ്പിൽ ഇടുന്നു. തല്ലി തുടങ്ങുന്നതിന്റെ പന്ത്രണ്ടാമത് ദിവസം മുതൽ ക്രമേണ കള്ളിന്റെ അളവ് കൂടാൻ തുടങ്ങും. തെങ്ങിന്റെ ഇനം പ്രായം എന്നിവ അനുസരിച്ച് ഒരു തെങ്ങിൽ നിന്നും മൂന്ന് ലിറ്റർ മുതൽ 8 ലിറ്റർ വരെ കള്ള് ഒരു ദിവസം ലഭിക്കാറുണ്ട്. ദിവസത്തിൽ രണ്ട് നേരമാണ് കള്ള് ശേഖരിക്കുന്നത്. രാവിലെ ശേഖരിക്കുന്ന പുലരിയും വൈകുന്നേരം ശേഖരിക്കുന്ന അന്തിയും.
വിവരങ്ങൾ : വിക്കിപീഡിയ