interesting
18 മാസത്തിനുള്ളിൽ തിരിച്ചുവരാമെന്നു ഭർത്താവിന് ഉറപ്പുനൽകി, തിരികെയെത്തിയത് 14 വർഷത്തിനുശേഷം
പതിനെട്ട് മാസത്തിനുള്ളിൽ തിരിച്ചുവരാം എന്നു തന്റെ ഭർത്താവിന് ഉറപ്പുനൽകി യാത്ര തുടങ്ങിയ അലെക്സാന്ദ്ര തിരികെയെത്തിയത് 14 വർഷത്തിനുശേഷമാണ്. അസ്ഥിമരവിപ്പിക്കുന്ന
274 total views

Vinaya Raj V R
പതിനെട്ട് മാസത്തിനുള്ളിൽ തിരിച്ചുവരാം എന്നു തന്റെ ഭർത്താവിന് ഉറപ്പുനൽകി യാത്ര തുടങ്ങിയ അലെക്സാന്ദ്ര തിരികെയെത്തിയത് 14 വർഷത്തിനുശേഷമാണ്. അസ്ഥിമരവിപ്പിക്കുന്ന തണുപ്പിൽ ഹിമാലയത്തിലെ മലകൾ കയറിയിറങ്ങി മഞ്ഞിൽ ഉറങ്ങി വിശപ്പുമാറ്റാൻ ഷൂസിലെ ലെതർ പോലും തിന്ന് യാചകവേഷത്തിൽ തിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ 1924 -ൽ എത്തുമ്പോൾ അലെക്സാന്ദ്ര യ്ക്ക് വയസ്സ് 55 ആയിരുന്നു. ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നുമുള്ളവർക്ക് പ്രവേശനമില്ലാതിരുന്ന ടിബറ്റിൽ ആദ്യമായി എത്തിയ യൂറോപ്യൻ സ്ത്രീയായി മാറി അലെക്സാന്ദ്ര ഡേവിഡ് നീൽ. മഹത്തായ നിശബ്ദതയെപ്പറ്റിയും മാധുര്യമുള്ള ഏകാന്തതയെപ്പറ്റിയും ശാന്തതയെപ്പറ്റിയും രഹസ്യങ്ങൾ ഉറങ്ങുന്ന മറ്റാരും സഞ്ചരിച്ചിട്ടില്ലാത്ത പാതകളിൽക്കൂടിയുള്ള തന്റെ യാത്രയെപ്പറ്റിയുമെല്ലാം അവർ “ലാസയിലേക്കുള്ള എന്റെ യാത്ര” എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
ടുണീസിൽ ഒരു കാസിനോ നടത്താൻ സഹായിച്ച്, ഹാനോയിലെ ഓപറാ ഹൗസിൽ പാട്ടുകൾ പാടി, ബ്രിട്ടീഷ് മ്യൂസിയത്തിൽ ബുദ്ധസാഹിത്യം പഠിച്ച് മധ്യവയസിൽ ഒരു ഫ്രഞ്ചുകാരനെ വിവാഹവും ചെയ്തതിനുശേഷമാണ് ഇന്ത്യ, റ്റിബറ്റ്, ചൈന, നേപ്പാൾ, കൊറിയ, മംഗോളിയ, ജപ്പാൻ എന്നിവിടങ്ങളിൽ സഞ്ചരിക്കാനായി അവർ പുറപ്പെട്ടത്. ടിബറ്റിൽ നിന്നും കണ്ടുമുട്ടിയ പതിനാലുവയസ്സുള്ള ബുദ്ധസന്യാസിയായ അപ്ഹർ യോങ്ഡനെ 1929 -ൽ അവർ ദത്തെടുത്തു കൂടെക്കൂട്ടി. അടുത്ത 40 വർഷക്കാലം യോങ്ഡൻ അലെക്സാന്ദ്രയോടൊപ്പം ഉണ്ടായിരുന്നു. തന്റെ സംഭവബഹുലമായ ജീവിതകാലത്ത് അവർ ബുദ്ധ-ഹിന്ദു-ടാവോയിസങ്ങളെപ്പറ്റി പഠിക്കുകയും അവയിലെ പലപുസ്തകങ്ങൾ വിവർത്തനം ചെയ്യുകയും ചെയ്തു.
പൗരസ്ത്യമതങ്ങളെപ്പറ്റിയും തത്വശാസ്ത്രത്തെപ്പറ്റിയും യാത്രകളെപ്പറ്റിയും മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച അലെക്സാന്ദ്ര ധാരാളം യാത്രക്കാർക്ക് പ്രചോദനമായി. അവരുടെ പുസ്തകം വായിച്ച് എലിസ് വേർറ്റ്ലി 2017 -ൽ തന്റെ 28 -ആം വയസ്സിൽ ലണ്ടനിലെ തന്റെ വീട്ടിൽ നിന്നും ഇറങ്ങി അലെക്സാന്ദ്ര പോയ വഴികളിൽക്കൂടി സഞ്ചരിക്കാൻ സിക്കിമിൽ എത്തി അവിടുന്ന് ഒരുമാസം കാൽനടയായി 750 കിലോമീറ്റർ നടന്ന് 5000 മീറ്റർ ഉയരത്തിൽ കാഞ്ചൻഗംഗയുടെ അരികിലെത്തി. അലെക്സാന്ദ്രയുടെ അനുഭവങ്ങൾ അതേപടി ഉൾക്കൊള്ളാനായി എലിസ് 1920 -ൽ അലെക്സാന്ദ്രയ്ക്കു ലഭ്യമായിരുന്ന സൗകര്യങ്ങൾ മാത്രം ഉപയോഗിച്ചാണ് യാത്ര ചെയ്തത്. യാക്കിന്റെ രോമം കൊണ്ടുണ്ടാക്കിയ കുപ്പായം ധരിച്ച് പഴയ ഒരു കാൻവാസ് ടെന്റിന്റെ അടിയിലാണ് അവർ ഉറങ്ങിയത്. അത്യാവശ്യം വന്നെങ്കിൽ ഉപയോഗിക്കാനായി കരുതിയ ഒരു സ്ലീപ്പിങ്ങ് ബാഗ് അവർ ഒരിക്കൽ ഉപയോഗിച്ചു. അന്തരീക്ഷത്തിന്റെ താപനില പൂജ്യത്തിനും താഴെ 15 വന്ന അവസരത്തിൽ അവർക്കു മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല.
തന്റെ ഭർത്താവിനെക്കാളും വളർത്തുമകനേക്കാളും ഏറെക്കാലം ജീവിച്ച അലെക്സാന്ദ്ര, “ആർക്കറിയാം, ആവശ്യം വന്നാലോ” – എന്നും പറഞ്ഞ് 1969- ൽ നൂറാം വയസ്സിൽ തന്റെ പാസ്പോർട്ട് പുതുക്കി. അടുത്തവർഷം മരണമടഞ്ഞ അലെക്സാന്ദ്രയുടെ ചിതാഭസ്മം തന്നേക്കാൾ ഒരു വ്യാഴവട്ടം മുൻപു മരണമടഞ്ഞ തന്റെ വളർത്തുമകന്റെ ചിതാഭസ്മത്തോടൊപ്പം വാരാണസിയിൽ ഗംഗയിൽ ഒഴുക്കി.
275 total views, 1 views today