പ്രണയവും പലായനവും കൊറോണയോട് ചെയ്തത്!
തുർക്കിവംശജരായ രണ്ടു ചെറുപ്പക്കാർ മുപ്പതുവർഷങ്ങൾക്കുമുൻപ് ജർമനിയുടെ ഗ്രാമീണപ്രദേശത്തുവച്ചു കണ്ടുമുട്ടുമ്പോൾ തമ്മിലുള്ള പ്രണയത്തിലുപരി കാൻസറിനു പുതിയചികിൽസാരീതി കണ്ടെത്തുമെന്ന് അവർ തീരുമാനിച്ചുറപ്പിച്ചിരുന്നു.
ഭാര്യാഭർത്താക്കന്മാരായ ഡോ.സഹീനും ഡോ. ടുറേസിയും ചെറുപ്പക്കാരായിരിക്കുമ്പോൾത്തന്നെ കീമോതെറാപ്പി ഫലപ്രദമാവാത്ത കാൻസർ രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാറ്റാൻ അവരുടെ mRNA പഠനത്തിലെ സംഭാവനകൾ ഉപയോഗിക്കാൻ ശ്രമിച്ചു. പരീക്ഷണതെറാപ്പികളിൽ ആയിരുന്നു അവരുടെ ഗവേഷണം. ശരീരത്തിന്റെ സ്വന്തം പ്രതിരോധശേഷിയെത്തന്നെ ഉപയോഗിച്ച് ഒരു പകർച്ചരോഗത്തെ നേരിടുന്നതുപോലെ കാൻസറിനെ നേരിടുന്നതിനുതകുന്ന പുതുചികിൽസാരീതികൾ വികസിപ്പിക്കാനവർ ശ്രമിച്ചു. 2001 ൽ ആദ്യകമ്പനി സ്ഥാപിച്ച അവർ ആന്റിബോഡി ചികിൽസയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. 2002 -ൽ ഒരു ദിവസം ഉച്ചഭക്ഷണത്തിനുശേഷം അടുത്തുള്ള രജിസ്ട്രാഫീസിൽ പോയി വിവാഹം കഴിച്ചു തിരിച്ചുവന്ന അവർ ഗവേഷണം തുടർന്നു.
2001 -ൽ ഇവരുടെ കമ്പനിയിൽ സ്ടുങ്മാൻ സഹോദരർ കോടികൾ നിക്ഷേപിച്ചത് വലിയ വഴിത്തിരിവായി. തുടർന്ന് 2008 -ൽ അവർ ബിയോൺടെക് എന്ന കമ്പനി സ്ഥാപിച്ചു. ആന്റിബോഡി ചികിൽസയിൽ നിന്നും mRNA പഠനങ്ങളിലേക്ക് അവർ ഗവേഷണം വികസിപ്പിച്ചു. ബിയോൺടെക്കിൽ 60 രാജ്യങ്ങളിൽ നിന്നുമുള്ള ശാസ്ത്രകാരന്മാരിൽ പകുതിയോളം സ്ത്രീകളാണ്.
2018 -ൽ ബെർളിനിൽ നടന്ന ഒരു കോൺഫറൻസിൽ മുറിനിറയെ ഇരിക്കുന്ന പകർച്ചവ്യാധിവിദഗ്ധമാരോട് എന്നെങ്കിലും ലോകത്തെ പിടിച്ചുകുലുക്കുന്ന ഒരു പകർച്ചവ്യാധിവരുന്ന പക്ഷം തങ്ങളുടെ കമ്പനിയുടെ mRNA സാങ്കേതികവിദ്യ ഉപയോഗിച്ച് അതിനെ നേരിടാൻ കഴിഞ്ഞേക്കുമെന്ന് ഡോ.സഹിൻ പറഞ്ഞു. അന്ന് ബിയോൺടെക്കിനെ കാര്യമായി ആരും തന്നെ അറിയുമായിരുന്നില്ല.
കഴിഞ്ഞാഴ്ച ഫൈസറും ബിയോൺടെക്കും ചേർന്ന് വികസിപ്പിച്ച 90 ശതമാനം ഫലപ്രാപ്തിയുള്ള കൊറോണവൈറസിനെതിരെയുള്ള വാക്സിന്റെ പ്രഖ്യാപനം നടത്തി. ലോകമാകമാനം ജനജീവിതം സ്തംഭിപ്പിച്ച, പന്ത്രണ്ടുലക്ഷത്തിലധികം പേരെ കൊന്ന കൊറോണ മഹാമാരിക്ക് അന്ത്യമായേക്കാവുന്ന വാർത്തയായിരുന്നു അത്. ചൈനയിൽ നിന്നും രോഗം പുറപ്പെട്ടെന്ന വാർത്ത കേട്ട ജനുവരിയിൽത്തന്നെ ഒഴിവുകാലമെല്ലാം വെട്ടിച്ചുരുക്കി ബിയോൺടെക്കിലെ ശാസ്ത്രജ്ഞർ പ്രൊജക്ട് ലൈറ്റ്സ്പീഡ് എന്നുപേരിട്ട ഗവേഷണപരിപാടി തുടങ്ങിയിരുന്നു.
വെറും പത്തുമാസം കൊണ്ട്, ചരിത്രത്തിൽ ഇതിനുമുൻപ് ഉണ്ടാക്കിയ ഏതൊരു വാക്സിൻ പുറത്തിറക്കിയതിനേക്കാളും ചുരുങ്ങിയതു മൂന്നുവർഷം മുൻപ് കൊറോണയ്ക്കെതിരെ വാക്സിൻ പുറത്തിറക്കുമ്പോൾ മൂന്നു പതിറ്റാണ്ടുനീണ്ടുനിന്ന ശാസ്ത്രഗവേഷണങ്ങൾക്ക് ഫലപ്രാപ്തി ആവുകയായിരുന്നു.