✍️ വിനോദ് നെല്ലയ്ക്കൽ
റോക്കട്രി – ചാരക്കേസിന്റെ പുനർവായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും, വിഖ്യാതമായ ഐഎസ്ആർഒ ചാരക്കേസിന്റെ ഭാഗികമായ ചരിത്രവും അവതരിപ്പിക്കുന്ന റോക്കട്രി എന്ന മാധവൻ ചലച്ചിത്രം ഒരു ശരാശരി കാഴ്ചക്കാരന് മോശമല്ലാത്ത ഒരു തിയേറ്റർ അനുഭവമായിരിക്കും എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. ആരെയും അൽപ്പമൊന്ന് വേദനിപ്പിക്കുന്നതും ഹരംകൊള്ളിക്കുന്നതുമായ നിരവധി മുഹൂർത്തങ്ങളിലൂടെ ചലച്ചിത്രം കടന്നുപോകുന്നുണ്ട്. ഒരു സമർത്ഥനായ ശാസ്ത്രജ്ഞന്റെ നേട്ടങ്ങളുടെ വിവിധ ഘട്ടങ്ങൾ ഒരു രാജ്യത്തിന്റെ നേട്ടങ്ങൾ തന്നെയാകുന്ന കാഴ്ച അഭിമാനകരമാണ്. പലതും ഉപേക്ഷിച്ച് രാജ്യത്തിനുവേണ്ടി ജീവിക്കാൻ തീരുമാനിച്ച ഒരു വ്യക്തിത്വമായാണ് നായക കഥാപാത്രമായ നമ്പി നാരായണൻ സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത്.
ഇന്ത്യകണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻ
വിക്രം സാരാഭായിയുടെ ഏറ്റവും സമർത്ഥനായ ശിഷ്യൻ, എപിജെ അബ്ദുൾകലാമിനെക്കാൾ മിടുക്കനായ അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ, സ്വപ്നതുല്യമായ അവസരമായി കൺമുന്നിലെത്തിയ നാസയിലേക്കുള്ള ക്ഷണം സംശയമില്ലാതെ തട്ടിത്തെറിപ്പിച്ചയാൾ, അമ്പത്തിരണ്ട് ശാസ്ത്രജ്ഞന്മാരെ നിയോഗിച്ച് ഫ്രാൻസിന്റെ ലിക്വിഡ് പ്രൊപ്പൽഷൻ സാങ്കേതികവിദ്യ സമർത്ഥമായി “അടിച്ചുമാറ്റാൻ” നേതൃത്വം കൊടുത്ത ബുദ്ധിരാക്ഷസൻ, അമേരിക്കയുടെ യുദ്ധഭീഷണി നിലനിൽക്കുമ്പോൾ അതിസാഹസികമായി റഷ്യയിൽനിന്നും ക്രയോജനിക് എൻജിൻ കടത്തിക്കൊണ്ടുവന്നയാൾ എന്നിങ്ങനെ ശക്തമായ ഒരു നായക പരിവേഷമാണ് ഈ സിനിമയിൽ ആദ്യന്തം നമ്പി നാരായണന് ഉള്ളത്. ഇന്ത്യയുടെ പരാധീനതകൾക്കും പരിമിതികൾക്കും ഇടയിലും റോക്കട്രിയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതിന് പിന്നിലെ പ്രധാന കരങ്ങൾ നമ്പി നാരായണന്റേതാണ് എന്നാണ് ചലച്ചിത്രം സ്ഥാപിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ “വികാസ്” എന്ന ലിക്വിഡ് പ്രൊപ്പൽഷൻ എൻജിന്റെ നിർമ്മാണവും അതിന്റെ വിജയവുമെല്ലാം നമ്പി നാരായണന്റെ നേട്ടമായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. “വികാസ്” എന്ന പേര് എൻജിന് നൽകുന്നതും അദ്ദേഹമാണെന്ന് പറഞ്ഞുവയ്ക്കുന്നു. (വികാസിനെക്കുറിച്ചുള്ള വിക്കി പീഡിയ പേജിൽ 02/ 07/ 2022 മുതൽ അപ്രകാരം എഡിറ്റ് ചെയ്തിട്ടുണ്ടെങ്കിലും വിക്രം സാരാഭായിയുടെ സ്മരണാർത്ഥം ആ പേര് നൽകിയത് ടി എൻ ശേഷൻ ആയിരുന്നു എന്നുള്ളതാണ് വാസ്തവം).
ചലച്ചിത്രത്തിന്റെ സിംഹഭാഗവും, ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ സമാനതകളില്ലാത്ത നേട്ടങ്ങൾ കരസ്ഥമാക്കിയ, വലിയ ഒരു ഭാവി മുന്നിൽ അവശേഷിച്ചിരുന്ന ഒരു ശാസ്ത്രജ്ഞന്റെ ജീവിതത്തെയും വിജയകഥയെയും വരച്ചുകാണിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞൻ ഐഎസ്‌ആർഒയുടെ ചരിത്രത്തിൽ ഇടംനേടിയ ഒരു വ്യക്തിത്വമാണെന്ന് നിസംശയം പറയാമെങ്കിലും, ഐഎസ്‌ആർഒയുടെ ചരിത്രം ഒരു ഘട്ടത്തിൽ ഇദ്ദേഹം തെളിച്ച വഴികളിലൂടെ മാത്രമാണോ സഞ്ചരിച്ചിരുന്നത് എന്നുള്ളത് കൂടുതൽ പഠനവും അന്വേഷണവും ആവശ്യമായ വിഷയമാണ്. ഈ ഒരു ശാസ്ത്രജ്ഞൻ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ത്യൻ റോക്കട്രിയുടെ വളർച്ച മറ്റൊരുവിധത്തിലും അപര്യാപ്തമായ രീതിയിലും ആയിരുന്നേനെ എന്നൊരു ആശയം ചലച്ചിത്രം പറഞ്ഞുവയ്ക്കുന്നത് സംശയകരമാണ്.
ചരിത്രം സിനിമയാകുമ്പോൾ
ചരിത്രം സിനിമയായി മാറുമ്പോൾ യഥാർത്ഥ ചരിത്രത്തോട് നീതിപുലർത്താതെ പോകുന്ന അനുഭവങ്ങൾ ഇന്ത്യൻ സിനിമയിൽ അപൂർവ്വമല്ല. അത്തരത്തിൽ അൽപ്പം വിമർശനബുദ്ധിയോടെ ചിന്തിച്ചാൽ, ഐഎസ്ആർഒ ചാരക്കേസ് സംബന്ധിച്ച ചില യാഥാർഥ്യങ്ങളെ ഈ ചലച്ചിത്രം തമസ്കരിക്കുകയും കുറെയേറെ അവാസ്തവങ്ങൾ പറഞ്ഞുവയ്ക്കുകയും ചെയ്തിരിക്കുന്നത് നീതികേടാണ് എന്ന് പറയേണ്ടതായിവരും. യഥാർത്ഥ സംഭവങ്ങൾക്ക് പകരം മറ്റൊരു ആഖ്യാനം പൊതുസമൂഹത്തിൽ അടിവരയിട്ടുറപ്പിക്കാൻ ചലച്ചിത്രം ബോധപൂർവ്വമായി ശ്രമിച്ചിട്ടുണ്ട് എന്നേ കരുത്താനാവൂ. ഒട്ടേറെ രേഖകളും എഴുതപ്പെട്ട ചരിത്രങ്ങളും വേറെയുമുണ്ടായിരിക്കെ, തികച്ചും ഏകപക്ഷീയമായ ഒരു ആഖ്യാനം വ്യക്തമാക്കുന്നത് അതാണ്.
യാതൊരുവിധ മുന്നറിയിപ്പുകളുമില്ലാതെ പെട്ടെന്നൊരു ദിവസം നമ്പി നാരായണൻ അറസ്റ്റ് ചെയ്യപ്പെടുകയും, കുടുംബത്തോടെ ആക്രമിക്കപ്പെടുകയുമായിരുന്നു എന്നാണ് സിനിമയിലെ അവതരണം. ചാരക്കേസിനെക്കുറിച്ച് മീഡിയയോ, അറസ്റ്റ് ചെയ്യപ്പെട്ട നമ്പി നാരായണനോ മറ്റാരെങ്കിലും അറിയുന്നതിന് മുമ്പുതന്നെ സിനിമയിൽ അത് സംഭവിക്കുന്നു! എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. മറിയം റഷീദയും, ഫൗസിയ ഹസനും അറസ്റ്റ് ചെയ്യപ്പെടുന്നത് 1994 ഒക്ടോബർ മാസത്തിലായിരുന്നു. ആഴ്ചകൾക്ക് ശേഷം നവംബർ 21ന് ഐഎസ്ആർഒയിലെ മറ്റൊരു ശാസ്ത്രജ്ഞനായ ശശികുമാർ അറസ്റ്റ് ചെയ്യപ്പെടുന്നു. അതിനും ദിവസങ്ങൾക്ക് ശേഷമാണ് നമ്പി നാരായണൻ അറസ്റ്റിലാകുന്നത്. ആ അറസ്റ്റ് അപ്രതീക്ഷിതമായിരുന്നില്ല. യഥാർത്ഥ സംഭവം എന്ന വ്യാജേന ഇത്തരമൊരു സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത് വാസ്തവവിരുദ്ധമാണ് എന്നുവരുന്നത് ഉൾക്കൊള്ളാനാവാത്ത കാര്യമാണ്.
തെളിവുകളുള്ള ചില വാസ്തവങ്ങൾ
നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ കറയില്ലാത്ത രാഷ്ട്ര സേവനമാണ് സിനിമയുടെ മുഖ്യ പ്രമേയം എന്ന് പറഞ്ഞുവല്ലോ. ഐഎസ്ആർഒയും റോക്കട്രിയും വിട്ടുള്ള ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻപോലും സിനിമയിലെ നമ്പി നാരായണന് കഴിയുമായിരുന്നില്ല. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ ഈ ആശയത്തിന് വിരുദ്ധമായ ചില സംഭവവികാസങ്ങൾ ഉണ്ടായിട്ടുണ്ട്. മറിയം റഷീദ അറസ്റ്റ് ചെയ്യപ്പെട്ട് പത്താം ദിവസം അതായത്, 1994 നവംബർ ഒന്നിന് (അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ്) നമ്പി നാരായണൻ വോളന്ററി റിട്ടയർമെന്റിന് നോട്ടീസ് നൽകിയിരുന്നു. മൂന്നു മാസത്തെ നോട്ടീസ് പിരീഡ് ഒഴിവാക്കി തരണമെന്നും, നവംബർ 11 ന് റിട്ടയർ ചെയ്യാൻ തന്നെ അനുവദിക്കണമെന്നുമാണ് അദ്ദേഹം ഐഎസ്ആർഒ ചെയർമാൻ മുത്തുനായകത്തിന് രേഖാമൂലം നൽകിയ അപേക്ഷയിലുള്ളത്. ചാരക്കേസിൽ താൻ പ്രതിചേർക്കപ്പെടുന്നതിന് മുമ്പ് തന്നെ ഐഎസ്ആർഒയിലെ ജോലി ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നത് സിനിമയിലെ ആഖ്യാനത്തിന് തികച്ചും വിരുദ്ധമാണ്. ഭാവിയിൽ ഐഎസ്ആർഒ ചെയർമാൻ ആകുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്ന ഒരു പ്രതിഭയായിരുന്നു നമ്പി നാരായണൻ എന്ന വാദം സിനിമയിൽ അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്. അത്തരമൊരു വ്യക്തിയുടെ ഭാവി തകർത്തു എന്നുള്ളതാണല്ലോ പിന്നീടുണ്ടായ എല്ലാ വിവാദങ്ങൾക്കും അടിസ്ഥാനവും, ഈ ചലച്ചിത്രത്തിന്റെ തന്നെ പ്രമേയവും.
“റെഡി റ്റു ഫയർ” എന്ന തന്റെ ആത്മകഥയിൽ (പേജ് നമ്പർ 271) 1993ൽ തന്നെ, ഐഎസ്ആർഒയിലെ ജോലി ഉപേക്ഷിക്കാൻ താൻ ചിന്തിച്ചിരുന്നതായി നമ്പി നാരായണൻ വ്യക്തമായി എഴുതിയിട്ടുണ്ട്. മുത്തുനായകം ഐഎസ്ആർഒ ചെയർമാൻ ആകുന്ന പക്ഷം, തന്റെ ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന കാരണമാണ് അത്തരമൊരു ചിന്തയ്ക്ക് അടിസ്ഥാനമായി അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. രണ്ടു സാധ്യതകളെക്കുറിച്ചാണ് താൻ ചിന്തിച്ചിരുന്നത് എന്നും പറയുന്നുണ്ട്. ഒന്ന്, അമേരിക്കയിലെ ജോലിസാധ്യത അന്വേഷിക്കുക. രണ്ട്, കുര്യൻ കളത്തിൽ എന്ന സുഹൃത്തിനൊപ്പം അദ്ദേഹത്തിന്റെ ബിസിനസുകളിൽ പങ്കാളിയാവുക. റോക്കറ്റ് സയൻസ് തന്നെ ഉപേക്ഷിക്കാൻ ഈ വിവാദങ്ങളെല്ലാം ഉടലെടുക്കുന്നതിന് മുമ്പ് തന്നെ തീരുമാനമെടുക്കുകയും, പിറ്റേ വർഷം വോളന്ററി റിട്ടയർമെന്റ് എടുക്കുകയും ചെയ്ത ഒരു വ്യക്തിയാണ് നമ്പി നാരായണൻ എന്നത് അധികം ആർക്കുമറിയാത്ത വാസ്തവമാണ്.
സിബിഐയുടെ കേസ് അന്വേഷണം
സിബിഐക്ക് ചലച്ചിത്രത്തിൽ ലഭിച്ചിരിക്കുന്നത് വളരെ നല്ല പരിവേഷമാണ്. കേരളാപോലീസ് വ്യാജമായി കെട്ടിച്ചമച്ച ഒരു കേസ് “പൊളിച്ചടുക്കി” ഹീറോയാവുകയാണ് സിബിഐ ഉദ്യോഗസ്ഥർ. ചില വാസ്തവങ്ങൾ അവിടെയും വിസ്മരിക്കപ്പെടുകയും, വളച്ചൊടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം നവംബർ 30 ന് കേരളാപോലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അന്നത്തെ ഡിജിപിക്ക് മുന്നിൽ ഉന്നയിച്ചത്. വലിയ രാഷ്ട്രീയവിവാദമായി ചാരക്കേസ് വളർന്നിരുന്നതിനാൽ, ഉടൻതന്നെ തീരുമാനമുണ്ടാവുകയും ഡിസംബർ ആദ്യ ആഴ്ച തന്നെ സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് ഒന്നര വർഷം കേസന്വേഷണം നടത്തിയാണ് 1996 ഏപ്രിൽ മാസത്തിൽ സിബിഐ റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമായിരുന്നു എന്ന ആരോപണം ശക്തമാണ്. ആരംഭംമുതൽ മുൻഅന്വേഷണ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള മാധ്യമപ്രചാരണങ്ങൾ സിബിഐ ഉദ്യോഗസ്ഥർ നടത്തിയിരുന്നു എന്ന ആക്ഷേപവുമുണ്ട്.
വാസ്തവത്തിൽ ആരംഭഘട്ട കേസ് അന്വേഷണം നടത്തിയത് പല സംഘങ്ങളാണ്. നവംബർ പതിനഞ്ചാം തിയ്യതി മാത്രമാണ് കേരളാപോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നിയോഗിക്കപ്പെടുന്നത്. അവർ കേസന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഐബി(IB)യും റോ(RAW)യും അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണ സംഘങ്ങൾ തമ്മിലുള്ള പൊരുത്തമില്ലായ്മ ഈ കേസിനെ കൂടുതൽ സങ്കീർണമാക്കി മാറ്റി. ഐജി രമൺ ശ്രീവാസ്തവയെ ഐബി പ്രതിക്കൂട്ടിൽ നിർത്തിയതുമൂലം രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും തുടർന്നുള്ള രാഷ്ട്രീയ മുതലെടുപ്പുകളും കേസിനെ വേറൊരു തലത്തിലേയ്ക്ക് എത്തിച്ചു. ഐബി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള സഹകരണമില്ലായ്മയും എടുത്തുചാട്ടവും വഴി രൂപപ്പെട്ട തലവേദനകളാണ് കേസ് കയ്യൊഴിയാൻ കേരളാപോലീസ് അന്വേഷണ സംഘത്തെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിലൊന്ന്.
കേരളത്തിലെ രാഷ്ട്രീയ മുതലെടുപ്പുകൾ വളർന്നുവരുന്നത് നിരീക്ഷിച്ച ഉദ്യോഗസ്ഥർ, അതിന് അതീതമായി കേസിനെ മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്ര ഏജൻസിക്ക് കഴിയുമെന്ന് സ്വാഭാവികമായും കരുതി. എന്നാൽ, ദൗർഭാഗ്യവശാൽ, ഐഎസ്ആർഒ ചാരക്കേസിനെ തുടർന്നുണ്ടായ രാഷ്ട്രീയ മുതലെടുപ്പുകൾ മറ്റൊരു വിധത്തിൽ കേന്ദ്ര മന്ത്രിസഭയെയും സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു. സ്വാഭാവികമായും, എങ്ങനെയും കേസ് അവസാനിപ്പിക്കാൻ കാര്യമായ ശ്രമങ്ങൾ മിനിസ്ട്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. പക്ഷെ, അതിന് സിബിഐ കണ്ടെത്തിയ വഴികൾ കേരളാപോലീസിനെ പ്രതിക്കൂട്ടിലാക്കി.
സിനിമ അവഗണിച്ച വിഷയങ്ങൾ
ഇത്തരം വിഷയങ്ങളൊന്നും വാസ്തവത്തിൽ, ചലച്ചിത്രം പരാമർശിക്കുന്നില്ല എന്നുള്ളത് കൗതുകകരമാണ്. അന്നത്തെ കേരളപോലീസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരസ്യമായി പലതവണ രംഗത്തു വന്നിട്ടുള്ള നമ്പി നാരായണൻ, സിനിമയിൽ തന്നെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെയൊഴികെ മറ്റാരെയും പേരെടുത്ത് പറയുന്നില്ല. കേരളാപോലീസിന്റെ ഒരു അന്വേഷണ സംഘം ചിത്രത്തിലുണ്ടായിരുന്നു എന്ന പരാമർശം പോലും സിനിമയിലില്ല. തങ്ങൾ ആരെന്നു വെളിപ്പെടുത്താത്ത ഒരു സംഘം അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുന്നതായുള്ള സീനുകൾ സിനിമയിലുണ്ട്. എന്നാൽ, അത് ഐബി ഉദ്യോഗസ്ഥരാണെന്ന സൂചനയാണ് ഉള്ളത്. സിബിഐയും, നമ്പി നാരായണൻ തന്നെയും ആരംഭം മുതൽ പ്രതിക്കൂട്ടിൽ നിർത്താൻ മത്സരിച്ച ഉദ്യോഗസ്ഥരെ തീരെയും പരാമർശിക്കാത്തതിന് പിന്നിൽ രണ്ടു കാരണങ്ങൾ ഉണ്ടാകാം. ഒന്നുകിൽ, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കേസുകൾ മാനിച്ച്, അല്ലെങ്കിൽ, തങ്ങൾ ഉന്നയിച്ചിട്ടുള്ള വാദങ്ങളിൽ പൊരുത്തക്കേടുണ്ട് എന്ന തിരിച്ചറിവിൽ.
ചലച്ചിത്രത്തിന്റെ ഒടുവിൽ നമ്പി നാരായണൻ തന്നെ നേരിട്ട് രംഗത്തെത്തി പറയുന്ന ചില വാചകങ്ങളുണ്ട്. തന്നോട് ചിലർ ചെയ്തതൊന്നും ക്ഷമിക്കാൻ താൻ തയ്യാറല്ല, കാരണം, ആരാണ് ഇതിന്റെ പിന്നിൽ എന്ന് അറിയുന്നതുവരെ മുന്നോട്ടുപോകും എന്നാണ് ഉള്ളടക്കം. അമേരിക്കൻ ഏജൻസികളെയും, രാഷ്ട്രീയക്കാരെയും സഹപ്രവർത്തകരെയും വരെ സംശയമുനയിൽ നിർത്തുന്ന അദ്ദേഹം അവിടെയും കേരളപോലീസിലെ ഉന്നതർക്ക് നേരെ വിരൽചൂണ്ടുന്നില്ല. എന്നാൽ, വിശദമായ അന്വേഷണം നടത്തിയ സിബിഐ കുറ്റാരോപണം നടത്തിയിരിക്കുന്നത് മുഖ്യമായും, ഡിജിപിയുടെ ഉത്തരവ് പ്രകാരം നവംബർ പതിനഞ്ചിന് മാത്രം ചുമതല ഏറ്റെടുത്ത്, രണ്ടാഴ്ച മാത്രം കേസ് അന്വേഷിച്ച സംഘത്തിൽ പെട്ടവരെയാണ്. എന്നാൽ, ഒന്നര വർഷം കേസ് അന്വേഷിച്ചിട്ടും ചില കാര്യങ്ങൾ സിബിഐക്ക് കണ്ടെത്താൻ കഴിയാത്തത് വിചിത്രമാണ്.
സിബിഐ റിപ്പോർട്ടിലെ അവ്യക്തതകൾ
വലിയമലയിലും തുമ്പയിലുമായി ഐഎസ്ആർഒയ്ക്ക് രണ്ടു സ്റ്റേഷനുകളാണ് തിരുവനന്തപുരം ജില്ലയിൽ മാത്രമായുണ്ടായിരുന്നത്. രണ്ടിടത്തുമായി വ്യത്യസ്ത വിഭാഗങ്ങളിലായി സയന്റിസ്റ്റ് തസ്തികയിൽ നാലായിരത്തോളം ഉദ്യോഗസ്ഥർ നമ്പി നാരായണനെപ്പോലെ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ശശികുമാർ, നമ്പി നാരായണൻ, എസ്.കെ. ശർമ്മ തുടങ്ങിയ ചിലർ മാത്രമായി പ്രതി ചേർക്കപ്പെട്ടതെന്നും, തികച്ചും വ്യാജമായി കെട്ടിച്ചമയ്ക്കപ്പെട്ട കേസായിരുന്നു ഇതെങ്കിൽ ആരുടെ വ്യക്തിവൈരാഗ്യത്തിന്റെ ഇരകളായിരുന്നു ഇവരെന്നും തുടങ്ങി പ്രസക്തമായ പല ചോദ്യങ്ങൾക്കും ഇന്നും സിബിഐക്ക് ഉത്തരമില്ല. ഇത്തരം പൊരുത്തക്കേടുകളും, കേരളാപോലീസ് പ്രതിയാകുന്ന സാഹചര്യവും തുടർന്നതിനാലാണ് ചാരക്കേസിൽ വീണ്ടും ഒരു അന്വേഷണം ആവശ്യമാണെന്ന നിർദ്ദേശം പിന്നീടുവന്ന നായനാർ മന്ത്രിസഭ അംഗീകരിച്ചത്. എന്നാൽ, ഹൈക്കോടതി ആ ആവശ്യത്തെ മുഖവിലയ്‌ക്കെടുത്തെങ്കിലും മറുപക്ഷം സുപ്രീംകോടതിയിൽ ഹർജി നൽകി ആ തീരുമാനം തടയുകയാണുണ്ടായത്.
കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടേയും ചരിത്രത്തിൽ ഇടംനേടിയതും ലോകത്തിന് മുന്നിൽ മാനക്കേടായി തീർന്നതുമായ ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ദുരൂഹതകൾ പലതും തുടരുകയാണ്. ഈ ചലച്ചിത്രം ഏതെങ്കിലും വിധത്തിൽ അത്തരം ചോദ്യങ്ങൾക്ക് ഉത്തരമാകുമെന്ന് കരുതാനാവില്ല. വാസ്തവത്തിൽ അത്തരത്തിലൊരു ചാരപ്രവൃത്തി നടന്നിട്ടുണ്ടോ എന്നുള്ളതിനേക്കാൾ പ്രധാനമായി വിശദീകരണവും ഉത്തരവും ലഭിക്കേണ്ട ചോദ്യങ്ങൾ അനവധിയാണ്. ഈ കേസിലൂടെ ജീവിതവും കുടുംബാംഗങ്ങളും പ്രതിസന്ധിയിലകപ്പെട്ട ഒരേയൊരാളല്ല നമ്പി നാരായണൻ. അന്വേഷണത്തിന്റെ ഏതോ ഘട്ടത്തിൽ ഇടപെട്ടു എന്ന കാരണംകൊണ്ട് കുറ്റക്കാരായി മാറിയ പോലീസ് ഉദ്യോഗസ്ഥരും അതിൽപ്പെടും. തോന്നിയതുപോലെ മാധ്യമങ്ങൾ കഥകൾ മെനഞ്ഞതും, പ്രഥമദൃഷ്ട്യാ നിരപരാധികൾ എന്നോ കുറ്റക്കാരെന്നോ തോന്നിയവരെ കഥാപാത്രങ്ങളാക്കി പരമ്പരകൾ എഴുതിയതും, ഇത്തരം നിറംപിടിപ്പിച്ചതും പൊലിപ്പിച്ചതുമായ കഥകൾ രാഷ്ട്രീയമായി ദുരുപയോഗിച്ചതും തുടങ്ങി പലതും ഈ വിവാദങ്ങൾക്ക് മറവിലുണ്ട്. സത്യങ്ങൾ എന്നെങ്കിലും മറനീക്കി വെളിയിൽ വരുമെന്ന് പ്രതീക്ഷിക്കാം. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെങ്കിൽ റോക്കട്രി എന്ന ചലച്ചിത്രം തീരെ മോശമല്ലാത്തൊരു ഫിക്ഷനാണെന്ന് പറയാം. അല്ല, ഒരു ചരിത്രസിനിമയായാണ് ഈ സിനിമയെ കാണേണ്ടതെങ്കിൽ ഇതൊരു പരാജയം തന്നെയാണ്. ഇത്തരം വികലമാക്കപ്പെട്ട അർത്ഥസത്യങ്ങൾ ഇനി സിനിമയാകാതിരിക്കട്ടെ!