Ginni Mahi…💙
I am the Daughter of Baba Saheb ambedkar ,
Who wrote the Constitution,
Who gave sacrifice for us,
Who fight for rights,
And truth And changed Our destiny….
രണ്ടു വർഷം മുൻപാണ് പഞ്ചാബിൽ നിന്ന് പതിനേഴാം വയസ്സിൽ സംഗീതത്തിലൂടെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന കരുത്തയായ പെൺകുട്ടിയെ കുറിച്ച് ഗിന്നി മാഹിയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്.

സൂഫി സംഗീതവും, ഒപ്പം പോപ്പ് – റാപ്പ് ഫോർമുലയിൽ രൂപപെടുത്തിയ ‘ ചമർ പോപ്പ് ‘ എന്ന പേരിൽ തനതായ ഒരു മേഖല തന്നെ രൂപപെടുത്തിയെടുത്തു കഴിഞ്ഞു മൂന്ന് വർഷത്തിനിടയിൽ ഈ ഇരുപത് വയസ്സുകാരി
ചമർ എന്നാൽ പഞ്ചാബിലെ ഒരു ദളിത് വിഭാഗമാണ്. സാധാരണ ഗതിയിൽ
എല്ലാവരെയും പോലെ സംഗീതത്തിൽ ആകൃഷ്ടയായി ആ മേഖലയിൽ തൻ്റേതായ ഇടം കണ്ടെത്തി മുദ്ര പതിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുൻപോട്ടു പോയ ഗിന്നി മാഹി എന്ന പെൺകുട്ടി തൻ്റെ ഈ ചെറിയ പ്രായത്തിൽ രാജ്യത്തെ ശക്തയായ ദളിത് – അംബേദ്കർ – രവിദാസ് രാഷ്ട്രീയത്തിൻ്റെ വക്താവായി തീർന്നതിന് പിന്നിൽ ഒരു കഥയുണ്ട്.
അമേരിക്കയിലെ വാഷിങ്ടൺ പോസ്റ്റിൽ ഗിന്നി മാഹിയെ കുറിച്ച് വന്ന ആർട്ടിക്കിൾ ഇങ്ങനെ പറയുന്നു,
ഒരിക്കൽ തൻ്റെ ഹൈസ്കൂൾ സഹപാഠി ഗിന്നിയൊട് ഒരു ചോദ്യം ചോദിച്ചു.
നിൻ്റെ ജാതി ഏതാണ് എന്ന്…?
( ആർട്ടിക്കിളിൽ വാഷിങ്ടൺ പോസ്റ്റ്
ഇതിന് നൽകിയിരിക്കുന്ന വാചകം A most common question in India എന്നാണ് )
ഗിന്നി സഹപാഠിക്ക് നൽകിയ മറുപടിക്ക് ശേഷം ആ സഹപാഠി വീണ്ടും പറഞ്ഞത്.
ഓഹ് അതാണല്ലേ, പക്ഷെ ചമർ വളരെ അപകടകാരികൾ ആണ് എന്ന് കൂടി കൂട്ടിച്ചേർത്തു.
ആ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ആ അനുഭവം തൻ്റെ കഴിവിനപ്പുറം താൻ ഈ രാജ്യത്ത് വരും നാളുകളിൽ എങ്ങനെ അടയാളപ്പെടും എന്ന വലിയ തിരിച്ചറിവ് കൂടിയായിരുന്നു.
ആ തിരിച്ചറിവിൽ അവളിൽ നിന്ന് 2016 ൽ പതിനേഴാം വയസ്സിൽ ‘ Dangerous Chamar ‘ എന്ന ശക്തമായ രാഷ്ട്രീയം പറയുന്ന ഗാനം ഇറങ്ങി, പിന്നീട് യൂ ട്യൂബിൽ ലക്ഷക്കണക്കിന് ആളുകൾ കണ്ട ഹിറ്റായി തീർന്ന ആൽബം.
അതുവഴി തൻ്റെ ശബ്ദം ഗിന്നി മാഹി അടയാളപ്പെടുത്താൻ തുടങ്ങി. അതിൽ നിറഞ്ഞു നിൽക്കുന്നത് പ്രതിഷേധത്തിൻ്റെ, പ്രത്യാശയുടെ രാഷ്ട്രീയമാണ്.
2016 ൽ തന്നെ പുറത്തിറങ്ങിയ മറ്റൊരു ഗാനമുണ്ട് ഗിന്നി മാഹിയുടെ , I am the daughter of Baba Saheb who wrote the Constitution എന്ന് തുടങ്ങുന്ന Fan Baba Saheb Di, Guru Ravidas Ji എന്ന പേരിലുള്ള ആൽബം. (അതിലെ വരികളാണ് തുടക്കത്തിൽ പറഞ്ഞത്)
സിഖ് മതത്തിലെ പതിനഞ്ച് ആത്മീയ ആചാര്യൻമാരിൽ ഒരാളും, ജീവിതത്തിൽ സന്യാസം സ്വീകരിച്ച് ജാതി വിവേചനത്തിനും, ജാതീയതയ്ക്കുമെതിരെ പോരാട്ടം നടത്തിയ, അതിന്റെ ഭാഗമായി നിരവധി ഗീതങ്ങൾ രചിച്ച പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദളിത് ചമാർ വിഭാഗത്തിലെ ഗുരു രവിദാസിൻ്റെ പാതയിലൂടെയാണ് ഗിന്നി മാഹി മുൻപോട്ടു പോകുന്നത്.
ഒപ്പം സാവിത്രി ബായ് ഫൂലെയേയും, അംബേദ്കറിൻ്റെയും, ഉൾപ്പെടെ രാജ്യത്തെ ഓരോ ദളിത് മുന്നേറ്റങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ട് കൃത്യമായി രാഷ്ട്രീയം പറഞ്ഞു കൊണ്ട് വേദികളിൽ നിറഞ്ഞു നിൽക്കുകയാണ്.
ഇന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഓരോ വേദിയിലും പതിനായിരങ്ങളാണ് അവളുടെ സംഗീതം ആസ്വദിക്കാൻ വരുന്നത്,
യൂ ട്യൂബിലും, ഫെയ്സ്ബുക്കിലും ലക്ഷക്കണക്കിന് ആളുകളാണ് ഫോളോ ചെയ്യുന്നത്, ഇതിനെല്ലാം പുറമെ ഈ ചെറിയ കാലയളവിൽ അന്താരാഷ്ട്ര വേദികളിൽ പോലും പ്രശസ്തി ആർജ്ജിച്ചു കഴിഞ്ഞു ഗിന്നി മാഹി.
രാജ്യത്ത് നടക്കുന്ന ദളിത് പീഡനങ്ങളിൽ, ജാതീയതയിൽ തൻ്റെ വേദികളിൽ എല്ലാം അതിനെതിരെ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ച്, പകരം വെക്കാനില്ലാത്ത മൂവ്മെന്റ് ആണ് ഗിന്നി നടത്തുന്നത്.
ബോളിവുഡ് സംഗീതത്തിൽ തൻ്റേതായ സ്ഥാനം നേടിയെടുക്കുകയും ഈ മുന്നേറ്റം കൂടുതൽ ശക്തമാക്കി തീർക്കുകയാണ് ലക്ഷ്യം എന്ന് ഉറച്ച ആത്മവിശ്വാസത്തോടെ ഗിന്നി മാഹി പറയുന്നു.
സംഗീതത്തിലൂടെയും, വാക്കുകളിലൂടെയും വിമോചനത്തിൻ്റെ രാഷ്ട്രീയം പ്രതിഫലിപ്പിച്ച് ഉത്തരേന്ത്യയിലെ അനിഷേധ്യ സാനിധ്യമായി വിമോചനത്തിൻ്റെ ഈണം ഓരോ നാളും ചുറ്റുമുള്ള മനുഷ്യരിലേക്ക് പകരുകയാണ് ഈ ഇരുപത് വയസ്സുകാരി…