
കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അപ്പാർട്ട്‌മെന്റിൽ മോഷണം നടത്തിയ രണ്ട് യുവാക്കൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാരപ്പറമ്പ് സ്വദേശി നൗഫൽ (30), കുന്ദമംഗലം സ്വദേശി ഷാമിൽ മുഹമ്മദ് (30) എന്നിവരെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. പിടിയിലായവരിൽ നൗഫലിനെതിരെ മുമ്പും കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. നടക്കാവ് സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും ഇയാൾക്കെതിരെ കേസുകളുണ്ട്.
കഴിഞ്ഞ ഏപ്രിൽ 24-നാണ് തടമ്പാട്ടുത്താഴത്തെ അപ്പാർട്ട്‌മെന്റിൽ മോഷണം നടന്നത്. അപ്പാർട്ട്‌മെന്റിൽ സൂക്ഷിച്ചിരുന്ന മൂന്ന് തബലകളും ഏകദേശം 5000 രൂപ വിലവരുന്ന ചെരിപ്പുമാണ് സംഘം കവർന്നത്. താമസക്കാരി നൽകിയ പരാതിയിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. മോഷണം നടന്ന അപ്പാർട്ട്‌മെന്റിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെയും അവർ ഉപയോഗിച്ച വാഹനത്തെയും തിരിച്ചറിഞ്ഞു.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് കുന്ദമംഗലത്തുനിന്ന് ഷാമിലിനെയും ചേവായൂർ ഭാഗത്തുനിന്ന് നൗഫലിനെയും പോലീസ് പൊക്കിയത്. ചേവായൂർ ഇൻസ്‌പെക്ടർ മഹേഷ് പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്‌പെക്ടർ ബിജു, എ.എസ്.ഐ മനോജ്, സി.പി.ഒ സന്തോഷ്, സ്‌ക്വാഡ് അംഗങ്ങളായ വിഷ് ലാൽ, റഷീദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
