
ബെംഗളൂരു: വിവാഹേതരബന്ധം ചോദ്യം ചെയ്തതിന് രണ്ട് കുട്ടികളെ ഇരുമ്പുവടികൊണ്ട് ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. ബെംഗളൂരു നോർത്ത് ഡിസ്ട്രിക്ട് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആനന്ദ് നായിഡുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മൂന്ന്-നാല് വർഷമായി ആനന്ദ് നായിഡു തന്റെ ഭാര്യയുമായി ബന്ധത്തിലാണെന്നും ഇത് ചോദ്യം ചെയ്തതിനാണ് കുട്ടികളെ മർദിച്ചതെന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
ഇരുമ്പുവടികൊണ്ടുള്ള ആക്രമണത്തിൽ കുട്ടികളുടെ കൈകാലുകൾക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റു. ക്രൂരമായ ശാരീരിക പീഡനമാണ് കോൺഗ്രസ് നേതാവ് കുട്ടികൾക്ക് നേരെ അഴിച്ചുവിട്ടതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
മർദനത്തിന് പുറമെ, സാമ്പത്തിക തട്ടിപ്പ് നടത്തിയതായും ആനന്ദ് നായിഡുവിനെതിരെ പരാതിയുണ്ട്. തന്റെ സമ്മതമില്ലാതെ ഭാര്യയും ആനന്ദ് നായിഡുവും ചേർന്ന് തന്റെ പേരിലുള്ള സ്വത്തുക്കൾ കൈക്കലാക്കിയതായും പരാതിക്കാരൻ ആരോപിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
