
തിരുവനന്തപുരം: നാല് പതിറ്റാണ്ടിലേറെയായി കേരളത്തിലെ ഉപഭോക്തൃ-കർഷക അവകാശ സംരക്ഷണ പോരാട്ടങ്ങളിൽ സജീവസാന്നിധ്യമായിരുന്ന ഡിജോ കാപ്പന്റെ അന്ത്യം വിധി കാത്തുവെച്ച ദൗർഭാഗ്യകരമായ ഒരു അപകടത്തെത്തുടർന്നായിരുന്നു. ഒക്ടോബർ 16-ന് പുലർച്ചെ 3.45-ന്, അയർലൻഡിൽ നിന്നെത്തുന്ന തന്റെ അഞ്ചു മാസം പ്രായമുള്ള കൊച്ചുമകൻ കേലബിനെയും മരുമകളെയും സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പോകാനിറങ്ങിയതായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ ഫ്ലാറ്റിന്റെ നാലാം നിലയിലുള്ള പാർക്കിംഗിൽ നിന്ന് കാർ സ്റ്റാർട്ട് ചെയ്ത നിമിഷങ്ങൾക്കുള്ളിൽ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ചെരിപ്പ് ബ്രേക്കിനും ക്ലച്ചിനും ഇടയിൽ കുടുങ്ങി. ചെരിപ്പ് മാറ്റാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ ആക്സിലറേറ്ററിൽ കാൽ അമരുകയും വാഹനം നിയന്ത്രണം വിട്ട് മുന്നോട്ട് കുതിക്കുകയും ചെയ്തു.
ഫ്ലാറ്റിന്റെ സംരക്ഷണ ഭിത്തി തകർത്ത് താഴേക്ക് പതിക്കാതിരിക്കാൻ ഡിജോ കാപ്പൻ കാർ വെട്ടിത്തിരിച്ചെങ്കിലും വാഹനം പില്ലറിൽ ഇടിച്ചു കയറി. സമീപത്തിരുന്ന ഭാര്യ മിനിയെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ ഡ്രൈവർ വശത്തെ മുൻഭാഗം പില്ലറിൽ ഇടിക്കുന്ന രീതിയിലാണ് അദ്ദേഹം വാഹനം തിരിച്ചത്. ഈ ആഘാതത്തിൽ സ്റ്റിയറിംഗിനും സീറ്റിനുമിടയിൽ കുടുങ്ങിപ്പോയ അദ്ദേഹത്തെ ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആദ്യം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മൂന്നു മാസത്തോളം വെല്ലൂരിലും ചികിത്സ തേടി. തുടർന്ന് പാലാ മാർ സ്ലീവ ആശുപത്രിയിലും ചികിത്സ തുടർന്നു. ഡിസ്ചാർജ് കഴിഞ്ഞ് വിശ്രമത്തിലിരിക്കെ വീണ്ടും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി പൊതുജനനന്മയ്ക്കായി പോരാടിയ ഡിജോ കാപ്പൻ, സെൻ്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനിലൂടെ നിരവധി സുപ്രധാന വിധികൾ കോടതികളിൽ നിന്ന് നേടിയെടുത്തിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ ജനപക്ഷത്തേക്ക് എത്തിക്കാനും, ശബരി റെയിൽവേ പോലുള്ള വികസന പദ്ധതികൾക്കായി ശബ്ദമുയർത്താനും അദ്ദേഹം എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നു.
പൊതുഗതാഗത സംരക്ഷണ സമിതി, ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് ഫോറം തുടങ്ങി ഒട്ടനവധി സംഘടനകളുടെ അമരക്കാരനായിരുന്ന അദ്ദേഹം, ചാനൽ ചർച്ചകളിലെ മാന്യവും അറിവുള്ളതുമായ സാന്നിധ്യമായും മലയാളികൾക്ക് പരിചിതനായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൗരപ്രമുഖനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത്.
