
കുവൈറ്റ്: കുവൈറ്റിലെ ഫർവാനിയ ഗവർണറേറ്റിൽ ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് നിരന്തരമായി കവർച്ച നടത്തിയിരുന്ന മൂന്ന് അംഗ ബംഗ്ലാദേശി സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ആഭ്യന്തര മന്ത്രാലയം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജലീബ് അൽ-ഷുയൂഖ് പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതികളെ വലയിലാക്കിയത്.
പബ്ലിക് ട്രാൻസ്‌പോർട് കമ്പനിയിലെ ടിക്കറ്റ് ഇൻസ്പെക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയും, ബസുകളിൽ യാത്രക്കാരിൽ നിന്ന് പണം കവർന്ന സംഭവങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞ് നിരീക്ഷണം ശക്തമാക്കിയതിനെ തുടർന്ന് അറസ്റ്റ് നടത്തുകയായിരുന്നു. പ്രതികളിൽ നിന്ന് കവർച്ച ചെയ്തതായി കരുതുന്ന 333 കുവൈത്തി ദിനാർ പൊലീസ് പിടിച്ചെടുത്തു.
പ്രതികളെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും സംശയാസ്പദമായ കാര്യങ്ങൾ 112 എന്ന എമർജൻസി നമ്പറിൽ അറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
