
ബെംഗളൂരു: വേനൽച്ചൂടിന് ആശ്വാസമായെത്തിയ മഴ ഒടുവിൽ ബെംഗളൂരു നഗരത്തിന് തീരാനൊമ്പരമായി മാറി. ഇന്നലെ വൈകീട്ട് പെയ്ത അതിശക്തമായ മഴയിലും കാറ്റിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ ഏഴുപേരും ശിവാജിനഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണാണ് മരിച്ചത്. മരിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നു എന്നത് കേരളത്തെയും ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. ഒരാൾ വേഗ സിറ്റി മാളിലുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്.
മരണവാർത്തകൾക്കൊപ്പം തന്നെ നഗരത്തിലെ സാംസ്‌കാരിക അടയാളമായ ചർച്ച് സ്ട്രീറ്റിൽ നിന്നുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വായനക്കാരുടെ കണ്ണ് നിറയ്ക്കുകയാണ്. ചർച്ച് സ്ട്രീറ്റിലെ പ്രശസ്തമായ 'ദി ബുക്ക് വേം' എന്ന പുസ്തകശാലയിൽ വെള്ളം കയറി അയ്യായിരത്തോളം പുസ്തകങ്ങളാണ് നശിച്ചത്. ഇതിന്റെ ചിത്രങ്ങൾ പുസ്തകശാല തന്നെ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചതോടെ വലിയ പിന്തുണയുമായി വായനക്കാർ രംഗത്തെത്തിയിട്ടുണ്ട്.
