BoolokamBoolokam

ഇറാന് ആണവായുധം ലഭിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല; ഇക്കാര്യത്തില്‍ ചാള്‍സ് എന്നോട് യോജിക്കുന്നു; 'രാജാവിനും അതേ അഭിപ്രായം'; വൈറ്റ് ഹൗസ് വിരുന്നില്‍ ട്രംപിന്റെ നാടകീയ വെളിപ്പെടുത്തല്‍; ലോകനേതാക്കളുടെ സ്വകാര്യ സംഭാഷണങ്ങള്‍ പരസ്യമാക്കാത്ത നയതന്ത്ര മര്യാദകള്‍ ലംഘിച്ചുവോ അമേരിക്കന്‍ പ്രസിഡന്റ്? ട്രംപിന്റെ 'ഷോക്ക്' വെളിപ്പെടുത്തല്‍ ചര്‍ച്ചകളില്‍

വാഷിങ്ടണ്‍: ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ സന്ദര്‍ശനത്തിനിടെ വൈറ്റ് ഹൗസില്‍ നടന്ന ഔദ്യോഗിക വിരുന്നില്‍ നാടകീയ നീക്കങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ഒരു കാരണവശാലും ആണവായുധം കൈക്കലാക്കാന്‍ പാടില്ലെന്ന തന്റെ കടുത്ത നിലപാടിനോട് ചാള്‍സ് രാജാവും പൂര്‍ണ്ണമായി യോജിക്കുന്നുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. ലോകനേതാക്കളുടെ സ്വകാര്യ സംഭാഷണങ്ങള്‍ പരസ്യമാക്കാത്ത നയതന്ത്ര മര്യാദകള്‍ ലംഘിച്ചുകൊണ്ടുള്ള ട്രംപിന്റെ ഈ 'ഷോക്ക്' വെളിപ്പെടുത്തല്‍ ബ്രിട്ടീഷ് കൊട്ടാരത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ നടന്ന വിരുന്നിനിടെ പ്രസംഗിക്കുമ്പോഴായിരുന്നു ട്രംപിന്റെ അപ്രതീക്ഷിത പരാമര്‍ശം. 'ഞങ്ങള്‍ ഇപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ ചില കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അത് വളരെ നന്നായി പോകുന്നു. നമ്മുടെ എതിരാളികള്‍ക്ക് (ഇറാന്‍) ആണവായുധം ലഭിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. ഇക്കാര്യത്തില്‍ ചാള്‍സ് എന്നോട് യോജിക്കുന്നു, ഒരുപക്ഷേ എന്നെക്കാള്‍ ശക്തമായി തന്നെ,' ട്രംപ് പറഞ്ഞു. അമേരിക്കന്‍ നിലപാടിനോട് രാജാവിനും സമാനമായ അഭിപ്രായമാണെന്ന ട്രംപിന്റെ പ്രസ്താവനയെ സദസ്സ് കയ്യടികളോടെയാണ് സ്വീകരിച്ചത്.

രാഷ്ട്രീയ കാര്യങ്ങളില്‍ പൊതുവെ പക്ഷം പിടിക്കാത്ത ബ്രിട്ടീഷ് രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍ വലിയ നയതന്ത്ര വെല്ലുവിളിയാണ്. ഇറാന്റെ കാര്യത്തില്‍ അമേരിക്കന്‍ സൈനിക നടപടികളെ പിന്തുണയ്ക്കാന്‍ വിസമ്മതിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറെ ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്റ്റാമറുമായുള്ള അഭിപ്രായ ഭിന്നത നിലനില്‍ക്കെ, രാജാവിനെ സ്വന്തം പക്ഷത്ത് നിര്‍ത്തിയുള്ള ട്രംപിന്റെ നീക്കം തന്ത്രപരമാണ്. എന്നാല്‍ ബക്കിങ്ഹാം കൊട്ടാരം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ട്രംപിന്റെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്കിടയിലും തനതായ ബ്രിട്ടീഷ് നര്‍മ്മം കലര്‍ന്ന പ്രസംഗത്തിലൂടെ ചാള്‍സ് രാജാവ് സദസ്സിനെ കയ്യിലെടുത്തു. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക ഇടപെട്ടില്ലായിരുന്നെങ്കില്‍ യൂറോപ്പ് ഇന്ന് 'ജര്‍മ്മന്‍' സംസാരിക്കുമായിരുന്നു എന്ന ട്രംപിന്റെ സ്ഥിരം പരാമര്‍ശത്തിന് രാജാവ് നല്‍കിയ മറുപടി ചിരി പടര്‍ത്തി. 'ഞങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ഇന്ന് 'ഫ്രഞ്ച്' സംസാരിക്കുമായിരുന്നു' എന്നായിരുന്നു ചാള്‍സിന്റെ മറുപടി. ഏഴ് വര്‍ഷത്തെ യുദ്ധത്തില്‍ ബ്രിട്ടന്‍ വിജയിച്ചില്ലായിരുന്നെങ്കില്‍ വടക്കേ അമേരിക്കയില്‍ ഇംഗ്ലീഷിന് പകരം ഫ്രഞ്ച് ആധിപത്യം ഉണ്ടാകുമായിരുന്നു എന്ന ചരിത്ര സത്യമാണ് രാജാവ് തമാശരൂപേണ ഓര്‍മ്മിപ്പിച്ചത്.

സൗഹൃദത്തിന്റെ പ്രതീകമായി രാജാവ് ട്രംപിന് ഒരു സവിശേഷ സമ്മാനം നല്‍കി. രണ്ടാം ലോകമഹായുദ്ധകാലത്ത് പസഫിക് സമുദ്രത്തില്‍ പൊരുതിയ ബ്രിട്ടീഷ് അന്തര്‍വാഹിനിയായ 'എച്ച്.എം.എസ് ട്രംപിന്റെ' യഥാര്‍ത്ഥ മണി ആണ് രാജാവ് സമ്മാനിച്ചത്. 'നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഞങ്ങളെ ബന്ധപ്പെടണം എന്ന് തോന്നിയാല്‍... ഈ മണിയൊന്ന് അടിച്ചാല്‍ മതി' എന്ന് രാജാവ് തമാശയായി പറഞ്ഞു. 1976-ല്‍ എലിസബത്ത് രാജ്ഞി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ 'ലിബര്‍ട്ടി ബെല്‍' നല്‍കിയതിന്റെ ഓര്‍മ്മ പുതുക്കുന്നതായിരുന്നു ഈ നീക്കം.

അമേരിക്കയിലെ അതിപ്രമുഖര്‍ പങ്കെടുത്ത വിരുന്നില്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസ്, ലോറന്‍ സാഞ്ചസ്, ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ എന്നിവര്‍ പങ്കെടുത്തു. ട്രംപിന്റെ കുടുംബാംഗങ്ങളായ ഇവാങ്ക ട്രംപ്, ജാരെദ് കുഷ്‌നര്‍, എറിക് ട്രംപ് എന്നിവരും വിരുന്നിനെത്തി. പ്രമുഖ കണ്‍സര്‍വേറ്റീവ് മാധ്യമപ്രവര്‍ത്തകരും സുപ്രീം കോടതി ജസ്റ്റിസുമാരും അതിഥി പട്ടികയിലുണ്ടായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് രാജാവ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. പ്രതിസന്ധികളെ നേരിടാനുള്ള ട്രംപിന്റെ ദൃഢനിശ്ചയത്തെ അദ്ദേഹം അഭിനന്ദിച്ചു. അമേരിക്കന്‍ സ്വഭാവം ധൈര്യത്തിലും സാഹസികതയിലും അധിഷ്ഠിതമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുരക്ഷയുടെയും ഐശ്വര്യത്തിന്റെയും അടിത്തറയാണെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു.

വിരുന്നിന് നന്ദി പറഞ്ഞുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ അവസാനം, വിരുന്ന് 'ബോസ്റ്റണ്‍ ടീ പാര്‍ട്ടിയേക്കാള്‍' (അമേരിക്കന്‍ വിപ്ലവത്തിന് തുടക്കമിട്ട സംഭവം) മികച്ചതാണെന്ന് ചാള്‍സ് രാജാവ് തമാശരൂപേണ പറഞ്ഞു. ചരിത്രപരമായ സംഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ചാണ് രാജാവ് ട്രംപുമായുള്ള സൗഹൃദം ഊട്ടിയുറപ്പിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!