
വാഷിങ്ടണ്‍; ഇറാന്റെ സമാധാന വാഗ്ദാനം തള്ളി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. പാക്കിസ്ഥാന്‍ വഴി കൈമാറിയ രഹസ്യരേഖയില്‍ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. രണ്ട് മാസമായി തുടരുന്ന യുദ്ധത്തിന് അറുതിവരുത്താനായി ഇറാന്‍ മുന്നോട്ടുവെച്ച പുതിയ സമാധാന നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നത്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇറാനുമായുള്ള ചര്‍ച്ചകളില്‍ ഉടന്‍ ഒരു ധാരണയിലെത്താന്‍ സാധ്യതയില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്. ഇറാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെങ്കിലും അവര്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണെന്നും അതിനാല്‍ അവര്‍ക്ക് ഒരു കരാറില്‍ ഏര്‍പ്പെടാന്‍ താല്‍പ്പര്യമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇറാന്‍ ഭരണനേതൃത്വത്തിനിടയിലുള്ള ആഭ്യന്തര തര്‍ക്കങ്ങളും വിഭിന്ന അഭിപ്രായങ്ങളും ചര്‍ച്ചകളെ സങ്കീര്‍ണ്ണമാക്കുകയാണ്. നേതൃത്വത്തിനിടയില്‍ മൂന്നോ നാലോ വിഭാഗങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇവര്‍ക്കിടയില്‍ ഒത്തൊരുമയില്ലെന്നും ട്രംപ് വിമര്‍ശിച്ചു. പാക്കിസ്താന്റെ മധ്യസ്ഥതയിലാണ് ഇറാന്‍ തങ്ങളുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ രേഖ അമേരിക്കയ്ക്ക് കൈമാറിയത്. നിലവിലെ സ്തംഭനാവസ്ഥ പരിഹരിക്കാനും ലോകത്തെ എണ്ണനീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നു നല്‍കാനുമാണ് ഇറാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇറാന്റെ ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കണമെന്നും സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവന്‍ അമേരിക്കയ്ക്ക് കൈമാറണമെന്നുമാണ് കരാറില്‍ ഏര്‍പ്പെടുന്നതിനായി വൈറ്റ് ഹൗസ് മുന്നോട്ടുവെച്ചിട്ടുള്ള പ്രധാന നിബന്ധനകള്‍. എന്നാല്‍, തങ്ങള്‍ക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങള്‍ നീക്കണമെന്നും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം വിട്ടുനല്‍കണമെന്നുമാണ് ഇറാന്റെ ആവശ്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ട്രംപ് സമ്മതിച്ചെങ്കിലും ഒരു അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
നേരത്തെ ഹോര്‍മുസ് കടലിടുക്ക് തുറന്നു നല്‍കാമെന്ന് ഇറാന്‍ സൂചിപ്പിച്ചിരുന്നെങ്കിലും ആണവ പദ്ധതിയുടെ കാര്യത്തില്‍ വ്യക്തമായ വിട്ടുവീഴ്ചകള്‍ക്ക് അവര്‍ തയ്യാറായിരുന്നില്ല. വേഗതയേറിയ ബോട്ടുകള്‍ ഉപയോഗിച്ച് എണ്ണക്കപ്പലുകള്‍ ആക്രമിച്ചും കടലില്‍ മൈനുകള്‍ വിതറിയുമാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തിയത്. ഇതിന് മറുപടിയായി ഇറാന്റെ തുറമുഖങ്ങളില്‍ അമേരിക്ക നാവിക ഉപരോധം ഏര്‍പ്പെടുത്തി. ഇറാനെ ചര്‍ച്ചാമേശയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള കടുത്ത സമ്മര്‍ദ്ദ തന്ത്രമാണ് അമേരിക്ക പയറ്റുന്നത്.
ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള ഊര്‍ജ്ജ വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണ്. 2022 ജൂലൈയിലെ പണപ്പെരുപ്പത്തിന് ശേഷം ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്. ഒരു ഘട്ടത്തില്‍ ബാരലിന് 120 ഡോളറിന് മുകളില്‍ എത്തിയ എണ്ണവില ഇപ്പോഴും അസ്ഥിരമായി തുടരുകയാണ്. ഇത് ആഗോള വിപണിയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഏപ്രില്‍ 7-ന് നിലവില്‍ വന്ന വെടിനിര്‍ത്തലിന് ശേഷം ട്രംപ് നേരിട്ടുള്ള ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ഉയര്‍ന്ന ഇന്ധനവില അദ്ദേഹത്തിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.
തിരഞ്ഞെടുപ്പ് സര്‍വേകളില്‍ ട്രംപിന്റെ ജനപ്രീതി ഇടിയുന്നത് വരാനിരിക്കുന്ന ദിവസങ്ങളില്‍ നിര്‍ണ്ണായകമാകും. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷം കടുക്കാനാണ് സാധ്യത.
