
സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ചില പുരുഷ താരങ്ങൾ അതിരുകടക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി മുതിർന്ന ബോളിവുഡ് നടൻ അന്നു കപൂർ. സിദ്ധാർത്ഥ് കണ്ണന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ സെറ്റുകളിലെ മോശം പ്രവണതകളെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്.
ചില നടന്മാർക്ക് ഇത്തരം രംഗങ്ങളിൽ നിയന്ത്രണം നഷ്ടമാകാറുണ്ടെന്നും സംവിധായകൻ 'കട്ട്' പറഞ്ഞാലും അഭിനയം നിർത്താതെ സാഹചര്യങ്ങൾ മുതലെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംഭവത്തിൽ ഒരു നടിക്ക് രക്ഷപ്പെടാൻ പാടുപെടേണ്ടി വന്നതായും, മാനസികമായി തകർന്ന അവർ രണ്ടുദിവസത്തോളം മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ താൻ എപ്പോഴും പ്രൊഫഷണൽ മര്യാദകൾ പാലിക്കാറുണ്ടെന്നും പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം ഉദാഹരിച്ച് അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ കാലത്ത് ഇന്റിമസി കോച്ചുകൾ ഉണ്ടായിരുന്നില്ലെന്നും റിഹേഴ്സൽ സമയത്ത് പോലും പലരും ദുരുദ്ദേശ്യത്തോടെ പെരുമാറാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം രംഗങ്ങൾ ഒരൊറ്റ ഷോട്ടിൽ തീർക്കാനാണ് താൻ ശ്രമിക്കാറുള്ളത്. ആരോപണവിധേയനായ നടന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും, ആ നടി പ്രതികരിക്കാൻ തയ്യാറായാൽ താൻ പൂർണ്ണ പിന്തുണ നൽകുമെന്നും അന്നു കപൂർ അറിയിച്ചു. സിനിമയിലെ സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് വലിയ ചർച്ചകൾക്ക് ഈ വെളിപ്പെടുത്തൽ വഴിയൊരുക്കിയിട്ടുണ്ട്.
