
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ഭീതിപ്പെടുത്തുന്ന ഗുണ്ടാവിളയാട്ടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. നടുറോഡിൽ കാർ തടഞ്ഞുനിർത്തി ദമ്പതികളെയും അവരുടെ രണ്ട് വയസ്സുള്ള കുഞ്ഞിനെയും വടിയുപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന അക്രമിയുടെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കാറിൽ നേരിയ പോറലുണ്ടായെന്ന് ആരോപിച്ചായിരുന്നു പത്ത് മിനിറ്റോളം നീണ്ടുനിന്ന ഈ അക്രമം. കയ്യിലുണ്ടായിരുന്ന വടിയുപയോഗിച്ച് കാറിന്റെ ചില്ലുകൾ തകർക്കാൻ ശ്രമിക്കുന്ന അക്രമി, ദമ്പതികളോട് അസഭ്യം പറയുന്നതും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുഞ്ഞിനൊപ്പം യാത്ര ചെയ്തിരുന്ന കുടുംബം പരിഭ്രാന്തരായി കാറിനുള്ളിൽ തന്നെ ഇരിക്കുകയായിരുന്നു. ഒടുവിൽ നാട്ടുകാർ ശ്രദ്ധിച്ചു തുടങ്ങിയതോടെയാണ് അക്രമി പിൻവാങ്ങിയത്.
ഇൻഡോറിലെ ബംഗാഡ റോഡിൽ ഇത്തരം ഗുണ്ടാവിളയാട്ടങ്ങൾ പതിവാണെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ സൂചിപ്പിക്കുന്നത്. ക്രമസമാധാന നില തകരാറിലായിട്ടും അധികാരികൾ പ്രതികരിക്കാത്തതിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.
ഒരാളുടെ ജീവൻ നഷ്ടപ്പെട്ട ശേഷമാണോ പോലീസ് നടപടി എടുക്കുകയെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദിക്കുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ ഇത്തരം അക്രമികളെ നേരിടാൻ നിൽക്കാതെ വാഹനം ഓടിച്ചുപോകണമെന്നും, ഉടൻതന്നെ പോലീസിന്റെ സഹായം തേടണമെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
