
അമരാവതി: തെലുങ്ക് സിനിമാലോകത്തെയും സോഷ്യൽ മീഡിയയെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന വൻ സാമ്പത്തിക തട്ടിപ്പ് വാർത്തയാണ് ഹൈദരാബാദിൽ നിന്ന് പുറത്തുവരുന്നത്. പ്രശസ്ത തെലുങ്ക് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അശു റെഡ്ഡി എന്നറിയപ്പെടുന്ന വെങ്കട അശ്വനി റെഡ്ഡിക്കെതിരെ 9.35 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ലണ്ടനിൽ സ്ഥിരതാമസമാക്കിയ സോഫ്റ്റ്‌വെയർ എൻജിനീയറായ വൈ.വി. ധർമേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനാണ് നടിക്കും കുടുംബാംഗങ്ങൾക്കും എതിരെ നടപടിയെടുത്തത്.
വിവാഹ വാഗ്ദാനം നൽകി പ്രണയത്തിലാക്കി ഹണി ട്രാപ്പിലൂടെ കോടിക്കണക്കിന് രൂപ കൈക്കലാക്കി വഞ്ചിച്ചു എന്നാണ് പ്രധാന ആരോപണം. 2018 മുതൽ 2025 വരെയുള്ള ഏഴ് വർഷക്കാലയളവിൽ ആസൂത്രിതമായി നടന്ന തട്ടിപ്പാണിതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. നടിക്കു പുറമേ പിതാവ് വെങ്കട കൃഷ്ണ കൊയ്യ, മാതാവ് കൊയ്യ യശോദ റെഡ്ഡി, സഹോദരി കൊയ്യ വെങ്കട ദിവ്യ റെഡ്ഡി എന്നിവർക്കെതിരെയും കേസുണ്ട്. ധർമേന്ദ്രയുടെ പിതാവ് യെൻമുല സത്യനാരായണ മൂർത്തി മുഖേനയാണ് പരാതി പോലീസിൽ എത്തിയത്.
2018-ൽ പൊതുസുഹൃത്തുക്കൾ വഴി പരിചയപ്പെട്ടപ്പോൾ തുടങ്ങിയ ബന്ധമാണ് പരാതിയിലേക്ക് നയിച്ചത്. യുഎസിൽ പഠനം പൂർത്തിയാക്കിയ താൻ തെലുങ്ക് സിനിമയിൽ ചുവടുറപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ധർമേന്ദ്രയെ വിശ്വസിപ്പിച്ച നടി, പിന്നീട് ഇദ്ദേഹവുമായി പ്രണയത്തിലാകുകയായിരുന്നു. നേരത്തെ വിവാഹിതനായിരുന്ന ധർമേന്ദ്ര തന്റെ വിവാഹമോചന നടപടികളെക്കുറിച്ച് നടിയെ അറിയിച്ചിരുന്നുവെങ്കിലും, ഭൂതകാലം തനിക്ക് പ്രശ്നമല്ലെന്ന ഉറപ്പാണ് അശു റെഡ്ഡി നൽകിയത്.
തുടർന്ന് അമേരിക്കയിലെ തന്റെ വിസ കാലാവധി കഴിഞ്ഞുവെന്നും കുടുംബം സഹായിക്കുന്നില്ലെന്നും പറഞ്ഞ് ഇവർ ഇദ്ദേഹത്തിൽ നിന്ന് പണം വാങ്ങിത്തുടങ്ങി. അടിസ്ഥാന ആവശ്യങ്ങൾക്കായി തുടങ്ങിയ പണം ചോദിക്കൽ പിന്നീട് ആഡംബര കാറുകളിലേക്കും വലിയ തോതിലുള്ള സ്വർണ്ണത്തിലേക്കും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലേക്കും വളർന്നു. നടിയുടെ നിർബന്ധത്തിന് വഴങ്ങി മൂന്ന് കോടിയുടെ ഫ്ലാറ്റ് വരെ ധർമേന്ദ്ര വാങ്ങി നൽകിയതായും പരാതിയിൽ പറയുന്നു. പണം തട്ടിയെടുക്കാൻ നടിയുടെ കുടുംബം കൂട്ടുനിന്നുവെന്നതാണ് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.
ബന്ധം ദൃഢമായതോടെ 2020-ൽ വിവാഹമുറപ്പിക്കാനായി കുടുംബങ്ങൾ തമ്മിൽ കാണണമെന്ന് ധർമേന്ദ്ര ആവശ്യപ്പെട്ടെങ്കിലും നടി ഒഴിഞ്ഞുമാറുകയായിരുന്നു. ഈ ഘട്ടത്തിൽ തെലുങ്ക് നടി ഹേമയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ 70 ലക്ഷം രൂപ തിരികെ നൽകാമെന്ന് നടി സമ്മതിക്കുകയും ബ്ലാങ്ക് ചെക്കുകൾ കൈമാറുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് ഇവ തിരിച്ചുവാങ്ങുകയും നടി മാനസിക വിഷമത്തിലാണെന്ന് പറഞ്ഞ് അമ്മയും സഹോദരിയും വീണ്ടും ധർമേന്ദ്രയെ പറഞ്ഞു വിശ്വസിപ്പിച്ച് ബന്ധം തുടരാൻ നിർബന്ധിക്കുകയും ചെയ്തു. 2025 ആയപ്പോഴേക്കും പണം കൈക്കലാക്കിയ ശേഷം നടി ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. താനുമായി പ്രണയത്തിലായിരിക്കുമ്പോൾ തന്നെ നടി മറ്റൊരു വ്യക്തിയുമായി ബന്ധം പുലർത്തിയിരുന്നുവെന്നും ഇക്കാര്യം നടിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും ധർമേന്ദ്ര ആരോപിക്കുന്നു. തന്റെ സ്വത്തും സമ്പാദ്യവും ആസൂത്രിതമായി കൈക്കലാക്കിയ ശേഷം നടിയും കുടുംബവും ചേർന്ന് ചതിച്ചുവെന്നാണ് ഇദ്ദേഹം പരാതിയിൽ വ്യക്തമാക്കുന്നത്.
എന്നാൽ ആരോപണങ്ങളെല്ലാം പൂർണ്ണമായും നിഷേധിച്ചുകൊണ്ട് അശു റെഡ്ഡി രംഗത്തെത്തിയിട്ടുണ്ട്. തനിക്കെതിരെ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വ്യാജ വാർത്തകളാണെന്നും വസ്തുതകൾ പരിശോധിക്കാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നടി അറിയിച്ചു. തന്റെ വ്യക്തിത്വത്തെയും കരിയറിനെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇതെന്നും നടി അവകാശപ്പെടുന്നു.
അതേസമയം, പരാതിയിൽ ഗൗരവകരമായ ആരോപണങ്ങൾ ഉള്ളതിനാൽ സെൻട്രൽ ക്രൈം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രശസ്തയായ ഒരു താരം ഇത്തരമൊരു ഹണി ട്രാപ്പ് ആരോപണത്തിൽ കുടുങ്ങിയത് സിനിമാ മേഖലയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ നടിയെയും കുടുംബത്തെയും ചോദ്യം ചെയ്യുന്നതടക്കമുള്ള പോലീസ് നടപടികളിലേക്ക് അന്വേഷണം നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
