
ഗുവാഹത്തി: അസമിലെ ഗോൾപാറ ജില്ലയിൽ ഭൂഗർഭ ജലസ്രോതസ്സിൽ നിന്ന് അപൂർവ്വ മത്സ്യത്തെ കണ്ടെത്തി. അസമിലെ ഗോൾപാറയിൽ ഭൂമിക്കടിയിലെ ആഴമേറിയ ജലസ്രോതസ്സിൽ നിന്ന് കണ്ടെത്തിയ മത്സ്യത്തിന്റെ വിവരങ്ങൾ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സംസ്ഥാനത്തിന്റെ സമ്പന്നവും ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെടാത്തതുമായ ജൈവവൈവിധ്യത്തിന്റെ തെളിവാണ് ഈ കണ്ടെത്തലെന്ന് അദ്ദേഹം പറഞ്ഞു.
ഷില്ലോങ് പീഠഭൂമിയുടെ താഴ്‌വരയിലുള്ള ഒരു ഗ്രാമത്തിലെ കിണറ്റിൽ നിന്നാണ് ഈ വിചിത്ര ജീവിയെ കണ്ടെത്തിയത്. കിണറ്റിലെ വെള്ളം പമ്പ് ചെയ്ത് പുറത്തു കളഞ്ഞപ്പോഴാണ് അടിത്തട്ടിൽ ഒളിച്ചിരുന്ന കുഞ്ഞൻ മത്സ്യങ്ങൾ ഉപരിതലത്തിലേക്ക് എത്തിയത്. സെൻകെൻബർഗ്, അസം ഡോൺ ബോസ്കോ യൂണിവേഴ്സിറ്റി, ധനമഞ്ജുരി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായാണ് പഠനത്തിന് നേതൃത്വം നൽകിയത്. അപൂർവ്വ കണ്ടെത്തൽ നടത്തിയ ഗവേഷകരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അഭിനന്ദിച്ചു.
ഭൂമിക്കടിയിലെ ആവാസവ്യവസ്ഥയെക്കുറിച്ച് നിർണ്ണായകമായ വിവരങ്ങൾ നൽകുന്നതാണ് ഈ കണ്ടെത്തലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത്തരം ദുർബലമായ ആവാസവ്യവസ്ഥകളെ സംരക്ഷിക്കേണ്ടതിന്റെയും കൂടുതൽ പര്യവേക്ഷണങ്ങൾ നടത്തേണ്ടതിന്റെയും ആവശ്യകത ഈ കണ്ടെത്തൽ അടിവരയിടുന്നു. ഇവയ്ക്ക് കാഴ്ചശക്തിയില്ല. ഇത്തരം മേഖലകളെ സംരക്ഷിക്കേണ്ടതിന്റെയും കൂടുതൽ പഠനങ്ങൾ നടത്തേണ്ടതിന്റെയും ആവശ്യകതയിലേക്കാണ് 'ഗിച്ചക് നകാന' വിരൽ ചൂണ്ടുന്നത്.
