
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് സമീപം നടപ്പാതയിൽ കിടന്നുറങ്ങിയിരുന്നയാളെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കുന്നംകുളം പന്തല്ലൂർ സ്വദേശി ഷണ്മുഖനെയാണ് ടെമ്പിൾ എസ്.എച്ച്.ഒ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇടുക്കി കട്ടപ്പന കിഴക്കത്തി വീട്ടിൽ ധനേഷ് കുമാറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒൻപതിനായിരുന്നു നാടിനെ നടുക്കിയ സംഭവം.
ഒൻപതിന് രാത്രി നടന്ന ആക്രമണത്തിന് ശേഷം പിറ്റേന്ന് രാവിലെയാണ് ധനേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഭക്ഷണം കഴിക്കാൻ പണം ചോദിച്ചപ്പോൾ നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നൽകി.
രാത്രികാലങ്ങളിൽ റോഡരികിൽ കിടന്നുറങ്ങുന്നവരെ ഉപദ്രവിക്കുകയും അടിച്ചുകൊല്ലുകയും ചെയ്യുന്നത് പ്രതിയുടെ രീതിയാണെന്ന് പൊലീസ് പറഞ്ഞു. മാനസിക വൈകല്യമുള്ള ഇയാൾക്കെതിരെ കുന്നംകുളത്തും സമാനമായ കേസുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
