BoolokamBoolokam

ഡാളസില്‍ കനത്ത നാശനഷ്ടം: ചുഴലിക്കാറ്റും ആലിപ്പഴ വീഴ്ചയും ഉത്തര്‍ ടെക്‌സാസിനെ പിടിച്ചുലച്ചു

ഡാളസ് :ചൊവ്വാഴ്ച വൈകുന്നേരം ഉത്തര്‍ ടെക്‌സാസ് മേഖലയില്‍ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിനറല്‍ വെല്‍സ് നഗരത്തിലാണ് ഏറ്റവും വലിയ നാശമുണ്ടായത്.

മിനറല്‍ വെല്‍സില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ തകരുകയും രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ക്രസണ്‍ , ഗോഡ്ലി തുടങ്ങിയ പ്രദേശങ്ങളില്‍ ബേസ്‌ബോള്‍ വലുപ്പത്തിലുള്ളതും ഗ്രേപ്ഫ്രൂട്ട് വലുപ്പത്തിലുള്ളതുമായ (ഏകദേശം 3 ഇഞ്ച് വ്യാസം) ഭീമന്‍ ആലിപ്പഴങ്ങള്‍ വീണു.

ഹില്‍, എല്ലിസ്, നവാരോ കൗണ്ടികളില്‍ കനത്ത ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരുകയാണ്. മിനറല്‍ വെല്‍സില്‍ ഉണ്ടായ കാറ്റിന്റെ തീവ്രത അളക്കാന്‍ നാഷണല്‍ വെതര്‍ സര്‍വീസ് (NWS) സംഘം ഉടന്‍ പരിശോധന നടത്തും.

മേഖലയില്‍ ഈ ആഴ്ച മുഴുവന്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചയോടെ മഴ ശക്തമാകുമെങ്കിലും വാരാന്ത്യത്തോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ടൊര്‍ണാഡോ (ചുഴലിക്കാറ്റ്) മുന്നറിയിപ്പുകള്‍ പിന്‍വലിച്ചെങ്കിലും ജാഗ്രത തുടരാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!