
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം കൊടുങ്കാറ്റായി മാറുമെന്ന് എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ, വിജയ്‌യെ പ്രശംസിച്ച് ഡിഎംകെ സഖ്യകക്ഷിയായ എംഡിഎംകെ തലവൻ വൈകോ. വിജയ്‌യുടെ പാർട്ടി വലിയൊരു രാഷ്ട്രീയ ശക്തിയായി മാറുമെന്നും അത്ഭുതകരമായ ഫലങ്ങൾ ഉണ്ടായേക്കാമെന്നും വൈകോ പ്രസ്താവിച്ചു. കന്നി അങ്കത്തിൽ തന്നെ വിജയ് വൻ മുന്നേറ്റം നടത്തുമെന്ന റിപ്പോർട്ടുകൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയെ വിറപ്പിച്ചുകൊണ്ട് വിജയ്‌യുടെ ടിവികെ നിർണ്ണായക ശക്തിയായി മാറുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിക്ക എക്‌സിറ്റ് പോളുകളും ഡിഎംകെ ഭരണത്തുടർച്ച പ്രവചിക്കുമ്പോഴും, ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം ഭരണകക്ഷിയെ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തെ 234 സീറ്റുകളിൽ 98 മുതൽ 120 സീറ്റുകൾ വരെ നേടി വിജയ് ഡിഎംകെയെ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് ഈ സർവ്വേ വ്യക്തമാക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ നിർണ്ണായകമായ സീറ്റുകൾ സ്വന്തമാക്കി ടിവികെ ഒരു 'കിങ് മേക്കർ' പദവിയിലെത്തിയേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
യുവജനങ്ങൾക്കായി നൽകിയ വാഗ്ദാനങ്ങളും ഏപ്രിൽ 23-ന് രേഖപ്പെടുത്തിയ 85.1% എന്ന റെക്കോർഡ് പോളിങ് ശതമാനവും വിജയ്ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. ആദ്യമായി വോട്ട് ചെയ്യുന്നവരുടെ വലിയ പങ്കാളിത്തം ടിവികെയുടെ യുവജന കേന്ദ്രീകൃത പ്രചാരണത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു. വിദ്യാർത്ഥി സ്റ്റൈപ്പൻഡ്, ലഹരിമുക്ത തമിഴ്‌നാട്, സ്റ്റാർട്ട്അപ്പ് വായ്പകൾ തുടങ്ങിയ വാഗ്ദാനങ്ങൾ യുവാക്കൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ശിവാജി ഗണേശൻ, വിജയകാന്ത്, കമൽഹാസൻ തുടങ്ങിയ വമ്പൻ താരങ്ങൾ രാഷ്ട്രീയത്തിൽ പരാജയപ്പെട്ട ചരിത്രമാണ് തമിഴ്‌നാടിനുള്ളത്. സൂപ്പർ താരം രജനീകാന്ത് പോലും രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചിരുന്നു. എന്നാൽ അണ്ണാദുരൈയെയും എംജിആറിനെയും പോലെ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ അധികാരം പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് വിജയ്.
എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം രണ്ടാമതും അധികാരം നിലനിർത്താൻ ശ്രമിക്കുമ്പോൾ, തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം എഐഎഡിഎംകെ തിരിച്ചുവരവിനായി പോരാടുകയാണ്. ദ്രാവിഡ പാരമ്പര്യത്തിന് പുതിയ പാർട്ടികൾ വലിയ ഭീഷണിയാവില്ലെന്ന് വൈകോ പ്രത്യാശ പ്രകടിപ്പിക്കുമ്പോഴും, വിജയ് എന്ന ഘടകം തമിഴ് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ മാറ്റിയെഴുതുമെന്ന് തന്നെയാണ് എക്‌സിറ്റ് പോളുകൾ നൽകുന്ന സൂചന.
