BoolokamBoolokam

നാല് വീതം പേസര്‍മാരും സ്പിന്നര്‍മാരും; സര്‍പ്രൈസ് എന്‍ട്രിയുമായി നന്ദിനി ശര്‍മ്മ; സജ്നയ്ക്കും മിന്നുവിനും ഇടമില്ല; രാധ യാദവ് തിരിച്ചെത്തി; വനിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഹര്‍മന്‍പ്രീത് നയിക്കും; ആദ്യ മത്സരം പാക്കിസ്ഥാനെതിരെ

മുംബൈ: ഇംഗ്ലണ്ടില്‍ ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെ നടക്കാനിരിക്കുന്ന ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മൃതി മന്ഥനയാണ് വൈസ് ക്യാപ്റ്റന്‍. റിച്ച ഘോഷും യാസ്തിക ഭാട്യയുമാണു വിക്കറ്റ് കീപ്പര്‍മാര്‍. 15 അംഗ ടീമില്‍ മലയാളി താരങ്ങള്‍ക്ക് ആര്‍ക്കും ഇടം ലഭിച്ചില്ല. പരുക്കേറ്റ അമന്‍ജ്യോത് കൗര്‍ ടീമില്‍ ഇല്ല. ബാറ്റര്‍ ഹര്‍ലീന്‍ ഡിയോള്‍, ഓള്‍റൗണ്ടര്‍ സ്‌നേഹ് റാണ എന്നിവര്‍ക്കും ഇടം ലഭിച്ചില്ല. അമന്‍ജ്യോതിന് പകരമാണ് ഭാരതി ഫുല്‍മലി ടീമിലെത്തിയതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വനിതാ പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനമാണ് ഭാരതിയെ ലോകകപ്പ് ടീമിലെത്തിച്ചത്. വനിതാ ലീഗില്‍ 10 മത്സരങ്ങളില്‍നിന്ന് 17 വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ നന്ദിനി ശര്‍മയും ലോകകപ്പ് കളിക്കും.

മുംബൈയില്‍ ശനിയാഴ്ച നടന്ന യോഗത്തിലാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സംഘത്തെ തിരഞ്ഞെടുത്തത്. സീനിയര്‍ താരം ഹര്‍മന്‍പ്രീത് കൗര്‍ അഞ്ചാം തവണയാണ് ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ ഇന്ത്യയുടെ ടോപ്പ് സ്‌കോററായ ഹര്‍മന്‍പ്രീത് മികച്ച ഫോമിലാണെന്നത് ടീമിന് ആശ്വാസം നല്‍കുന്നു. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനായി തുടരുമ്പോള്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ യസ്തിക ഭാട്ടിയയും ഓള്‍റൗണ്ടര്‍ രാധ യാദവും ടീമിലേക്ക് തിരിച്ചെത്തി. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് പേസര്‍ കാശ്വി ഗൗതമിന് സ്ഥാനം നഷ്ടമായി. കാശ്വിക്ക് പുറമെ അനുഷ്‌ക ശര്‍മ്മ, ഉമ ചേത്രി എന്നിവരെയും ഇത്തവണ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇതേ ടീം തന്നെയാകും കളത്തിലിറങ്ങുക.

ഈ ടീമിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം ചണ്ഡീഗഡില്‍ നിന്നുള്ള 24 വയസ്സുകാരിയായ പേസര്‍ നന്ദിനി ശര്‍മ്മയാണ്. വനിതാ പ്രീമിയര്‍ ലീഗിന്റെ (WPL 2026) കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 17 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയ നന്ദിനിക്ക് ലഭിച്ച കന്നി ദേശീയ വിളിയാണിത്. നന്ദിനിയുടെ വേഗതയും വിക്കറ്റ് വീഴ്ത്താനുള്ള ശേഷിയും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍.

ഇന്ത്യയുടെ സ്പിന്‍ വിഭാഗം ഇത്തവണ ഏറെ കരുത്തുറ്റതാണ്. പരിചയസമ്പന്നയായ രാധ യാദവ് തിരിച്ചെത്തിയതോടെ സ്പിന്‍ നിരയുടെ ആഴം വര്‍ദ്ധിച്ചു. ദീപ്തി ശര്‍മ്മ, ശ്രീ ചരണി, ശ്രേയങ്ക പാട്ടീല്‍ എന്നിവരാണ് സംഘത്തിലെ മറ്റ് സ്പിന്നര്‍മാര്‍. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇവര്‍ ഇംഗ്ലണ്ടിലെ പിച്ചുകളിലും മാന്ത്രികത കാട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഷഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് തുടങ്ങിയവര്‍ ബാറ്റിംഗ് നിരയ്ക്ക് കരുത്തേകുമ്പോള്‍ അരുന്ധതി റെഡ്ഡി, രേണുക താക്കൂര്‍ തുടങ്ങിയവര്‍ നന്ദിനിക്കൊപ്പം പേസ് വിഭാഗം കൈകാര്യം ചെയ്യും.

നിലവിലെ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് ടി20യില്‍ സമീപകാലത്ത് അത്ര നല്ല റെക്കോര്‍ഡല്ല ഉള്ളത്. 2024 ലോകകപ്പിന് ശേഷം കളിച്ച 21 മത്സരങ്ങളില്‍ 13 എണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. ഈ വര്‍ഷം കളിച്ച എട്ട് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ടത് ടീമിന് വെല്ലുവിളിയാണ്. പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലേറ്റ കനത്ത തോല്‍വികള്‍ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും മുന്‍പ് പരമ്പരകള്‍ നേടാനായത് ലോകകപ്പില്‍ ഇന്ത്യക്ക് കരുത്താകും.

ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങള്‍ ജൂണ്‍ 14ന് പാകിസ്ഥാനെതിരെയുള്ള ക്ലാസിക് പോരാട്ടത്തോടെയാണ് ആരംഭിക്കുന്നത്. ബര്‍മിംഗ്ഹാമിലാണ് ഈ ആവേശപ്പോരാട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്സ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവരാണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിഫൈനലിലേക്ക് യോഗ്യത നേടും. ലോകകപ്പിന് മുന്നോടിയായി ടീം പരിശീലന ക്യാമ്പില്‍ ഒത്തുചേരും. അതിനുശേഷം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന ടീം അവിടെ ടി20 പരമ്പരയ്ക്ക് പുറമെ ഒരു ടെസ്റ്റ് മത്സരത്തിലും പങ്കുചേരും.

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം- ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുല്‍മലി, ദീപ്തി ശര്‍മ, റിച്ച ഘോഷ്, ശ്രീചരണി, യാസ്തിക ഭാട്യ, നന്ദിനി ശര്‍മ, അരുന്ധതി റെഡ്ഡി, രേണുക സിങ്, ക്രാന്തി ഗൗഡ്, ശ്രേയാങ്ക പാട്ടീല്‍, രാധ യാദവ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!