
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ താമസിക്കുന്നയിടത്ത് അതിക്രമിച്ചു കയറി മർദിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ സഹപാഠിയടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ അഭിനേഷ്, കലൈവേന്ദൻ, വിമൽ രാജ്, കുമരൻ, പ്രേംകുമാർ, നവീൻ കുമാർ എന്നിവരാണ് കൊണനകുണ്ടെ പോലീസിന്റെ പിടിയിലായത്.
കൊണനകുണ്ടെയിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളും സഹപാഠിയായ അഭിനേഷും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതികാരം തീർക്കാനായി അഭിനേഷ് തമിഴ്നാട്ടിൽ നിന്നും തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.
വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം അവിടെയുണ്ടായിരുന്ന മലയാളി വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചു.ഇർഫാൻ മുഹമ്മദ്, ആദർശ്, ഡാർവിൻ, മുഹമ്മദ് സൽമാൻ, ഉത്തരേഷ്, ബേസിൽ എന്നിവർക്കാണ് പരിക്കേറ്റത്.മർദനത്തിന് പിന്നാലെ വിദ്യാർത്ഥികളുടെ പക്കൽ നിന്നും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പണവും സംഘം കവർന്നു.
സംഘം വീട്ടിനുള്ളിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. പ്രതികളിൽ നിന്ന് മൂന്ന് ലക്ഷം രൂപ വിലവരുന്ന രണ്ട് ബൈക്കുകൾ, നാല് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ എന്നിവ പോലീസ് കണ്ടുകെട്ടി. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
