
കൊച്ചി: നടൻ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് യുവതി നൽകിയ പരാതിയിൽ വലിയ വിവാദങ്ങൾ പുകയുമ്പോൾ, ഭർത്താവിന് പൂർണ്ണ പിന്തുണയുമായി ഭാര്യ ദർഫ രംഗത്തെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഷിയാസുമായി ലിവിങ് റിലേഷനിലായിരുന്നുവെന്നും വിവിധ ഘട്ടങ്ങളിലായി 49 ലക്ഷത്തോളം രൂപ താരം തന്നിൽ നിന്ന് തട്ടിയെടുത്തുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
എന്നാൽ ഈ പരാതികൾ തീർത്തും വ്യാജമാണെന്ന് ഷിയാസ് ആവർത്തിച്ചു വ്യക്തമാക്കിയതിന് പിന്നാലെയാണ്, തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന വാദവുമായി ദർഫ രംഗത്തിറങ്ങിയത്. "വിഷമിക്കണ്ട ബേബി, നമ്മുടെ കയ്യിൽ എല്ലാ തെളിവുകളുമുണ്ട്, അതുമായി നമുക്ക് മുന്നോട്ട് പോകാം" എന്ന ദർഫയുടെ കമന്റ് ഷിയാസിന് നൽകുന്ന വലിയൊരു ആത്മവിശ്വാസമാണ്. പുറത്തുവന്ന വോയിസ് ക്ലിപ്പുകൾ പലയിടങ്ങളിൽ നിന്നായി എഡിറ്റ് ചെയ്ത് റെക്കോർഡ് ചെയ്തതാണെന്നും സത്യം ഉടൻ പുറത്തുവരുമെന്നും അവർ ഉറപ്പിച്ചു പറയുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ ദർഫ, പരാതിക്കാരിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രൂക്ഷമായ ഭാഷയിലാണ് ഇൻസ്റ്റാഗ്രാമിൽ പ്രതികരിച്ചത്.
പരാതിക്കാരി മുൻപ് പറഞ്ഞിരുന്ന കാര്യങ്ങളും നിലവിലെ നിലപാടും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ദർഫ സ്റ്റോറിയിലൂടെ തുറന്നുകാട്ടി. തങ്ങളെ സമീപിച്ചപ്പോൾ "ഭർത്താവ് ഉപേക്ഷിച്ചു, കാമുകനൊപ്പം പോയ മക്കളും കൈവിട്ടു, ഉമ്മ വീട്ടിൽ കയറ്റില്ല" എന്നിങ്ങനെയുള്ള സങ്കടങ്ങൾ പറഞ്ഞ് പാവം ചമഞ്ഞ സ്ത്രീക്ക് ഇങ്ങനെയൊരു മുഖമുണ്ടെന്ന് അറിഞ്ഞില്ലെന്ന് ദർഫ പരിഹസിക്കുന്നു. ഷിയാസിനെ മൂത്ത മകനെപ്പോലെയും ദർഫയെ മകളെപ്പോലെയുമാണ് കണ്ടിരുന്നതെന്ന് പറഞ്ഞിരുന്ന ഇവർ ഇപ്പോൾ പീഡനാരോപണം ഉന്നയിക്കുന്നത് വിരോധാഭാസമാണെന്ന് ദർഫ ആരോപിക്കുന്നു.
സ്വന്തം കഴിവുകൊണ്ട് പ്രശസ്തയാകാൻ നോക്കണമെന്നും മറ്റൊരാളുടെ ജീവിതം തകർത്ത് പേരെടുക്കാൻ ശ്രമിക്കരുതെന്നും ദർഫ മുന്നറിയിപ്പ് നൽകി. താൻ നൽകിയ പണവും സ്വർണ്ണവും ഇവർക്കുള്ള ഓസ്കാർ ആയി കരുതിക്കോളാൻ പറഞ്ഞ ദർഫ, തങ്ങൾക്കൊപ്പം എല്ലാ യാത്രകളിലും ആഘോഷങ്ങളിലും പങ്കെടുത്ത ഇവർക്ക് വിവാഹം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു എന്ന വാദം പച്ചക്കള്ളമാണെന്നും കൂട്ടിച്ചേർത്തു. ഷിയാസിനെതിരെയുള്ള നിയമപോരാട്ടത്തിൽ അവസാന നിമിഷം വരെ ഒപ്പമുണ്ടാകുമെന്ന ദർഫയുടെ ഉറച്ച നിലപാട് ഈ കേസിൽ നിർണ്ണായകമായ വഴിത്തിരിവായി മാറിയിരിക്കുകയാണ്.
അതേസമയം, ഷിയാസ് കരീമിനെതിരായ പീഡന പരാതിയില്‍ അന്വേഷണം മുറുകുന്നു. ലൈംഗിക ചൂഷണത്തിന് പുറമെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ഉയര്‍ന്നതോടെ താരം വന്‍ നിയമക്കുരുക്കിലായിരിക്കുകയാണ്. പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തുന്നതും പണം ആവശ്യപ്പെടുന്നതുമായ ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നത് ഷിയാസിന് തിരിച്ചടിയായി.
ഷിയാസ് യുവതിയോട് പണം ആവശ്യപ്പെടുന്ന ഡിജിറ്റല്‍ തെളിവുകളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. പങ്കാളിത്തത്തോടെ ജിംനേഷ്യം തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ താരം കൈക്കലാക്കിയെന്നാണ് ആക്ഷേപം. പത്ത് ലക്ഷം രൂപ അക്കൗണ്ടിലൂടെ നല്‍കേണ്ടെന്നും നേരിട്ട് എത്തിച്ചാല്‍ മതിയെന്നും ഷിയാസ് പറയുന്ന ശബ്ദരേഖ യുവതി പോലീസിന് കൈമാറി. ജിം ഉപകരണങ്ങള്‍ വാങ്ങാനെന്ന പേരിലായിരുന്നു ഈ പണമിടപാട്.
മറ്റൊരു വിവാഹം കഴിച്ചാലും യുവതിയുമായുള്ള ബന്ധം തുടരുമെന്ന് ഷിയാസ് അയച്ച സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌നേഹം നടിച്ച് യുവതിയെ സ്വാധീനിക്കുകയും പിന്നീട് ഇത് ചൂഷണത്തിനായി ഉപയോഗിക്കുകയും ചെയ്തുവെന്നാണ് ആരോപണം. യുവതിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, വഞ്ചന ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൊച്ചിയില്‍ താമസിക്കുന്ന യുവതിയാണ് ആദ്യം പാലാരിവട്ടം പോലീസിനെ സമീപിച്ചത്. എന്നാല്‍ ലൈംഗിക ചൂഷണം നടന്നത് കോഴിക്കോട്ടായതിനാല്‍ കേസ് അവിടുത്തെ ചേവായൂര്‍ പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തിട്ടുണ്ട്. ഷിയാസിനെ ഉടന്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.
അതീവ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. ലൈംഗികമായി പീഡിപ്പിച്ചതിന് പുറമെ, പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ പ്രചരിപ്പിക്കുമെന്ന് ഷിയാസ് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ബ്ലാക്മെയ്ലിംഗിലൂടെ യുവതിയെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ പണം തട്ടാനായിരുന്നു താരത്തിന്റെ ശ്രമമെന്ന് പോലീസ് സംശയിക്കുന്നു.
2023-ലാണ് ഷിയാസ് കരീമിനെ സോഷ്യല്‍ മീഡിയയിലൂടെ യുവതി പരിചയപ്പെടുന്നത്. സെലിബ്രിറ്റി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് യുവതിയുമായി സൗഹൃദത്തിലായി. തുടര്‍ന്ന് 2024, 2025 വര്‍ഷങ്ങളിലായി കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡനം നടന്നുവെന്നാണ് മൊഴി. വിവാഹ വാഗ്ദാനം നല്‍കിയാണ് പലപ്പോഴും പീഡനം നടന്നതെന്നും യുവതി വെളിപ്പെടുത്തി.
ജിംനേഷ്യം തുടങ്ങാമെന്ന വ്യാമോഹം നല്‍കിയാണ് യുവതിയില്‍ നിന്ന് പണം വാങ്ങിയത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി താന്‍ നല്‍കിയ പണം ഷിയാസ് സ്വന്തം ആഡംബരങ്ങള്‍ക്കായി ചിലവഴിച്ചുവെന്ന് യുവതി ആരോപിക്കുന്നു. പണം തിരികെ ചോദിച്ചതോടെയാണ് ഭീഷണിയും മാനസിക പീഡനവും തുടങ്ങിയത്. ഇതോടെയാണ് താന്‍ ചതിക്കപ്പെട്ട വിവരം യുവതി തിരിച്ചറിയുന്നത്.
യുവതി ഹാജരാക്കിയ വാട്‌സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഷിയാസിന് വന്‍ തിരിച്ചടിയാകും. ഫോറന്‍സിക് പരിശോധനയ്ക്കായി ഈ തെളിവുകള്‍ ഉടന്‍ അയക്കും. ഷിയാസിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റ് ആരെങ്കിലും ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
