BoolokamBoolokam

രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം കലക്കി; നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ കുടുംബത്തോട് ക്രൂരത; തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പ്രവൃത്തിച്ച വിരോധമെന്ന് കെ കെ രമ

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം തള്ളിയ സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നു. കേരളത്തെ ലജ്ജിപ്പിക്കുന്ന ഹീനകൃത്യമാണെന്ന് കെ.കെ. രമ എംഎല്‍എ പ്രതികരിച്ചു. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഇത്തരം വൃത്തിഹീനമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് അവര്‍ ചോദിച്ചു. നാദാപുരം തൂണേരിയിലെ ആര്‍എംപി പ്രവര്‍ത്തകന്‍ മനോജിന്റെ വീട്ടിലെ കിണറ്റിലാണ് കഴിഞ്ഞ ദിവസം മനുഷ്യവിസര്‍ജ്യം കലക്കി കുടിവെള്ളം മലിനമാക്കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യുഡിഎഫിന് വേണ്ടി മനോജ് സജീവമായി രംഗത്തിറങ്ങിയിരുന്നു. ഇതിലുള്ള രാഷ്ട്രീയ വിരോധമാണ് ഇത്തരമൊരു ക്രൂരകൃത്യത്തിന് പിന്നിലെന്ന് കെ.കെ. രമ ആരോപിച്ചു. യുഡിഎഫ് പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഒരാളുടെ കുടിവെള്ളം ഇത്തരത്തില്‍ മലിനമാക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സംഭവത്തില്‍ നാദാപുരം പോലീസ് അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തൂണേരി പട്ടാണിയിലെ തുമ്പോളി പൊയില്‍ മനോജിന്റെ വീട്ടിലെ കിണര്‍ മലിനമാക്കിയതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പരാജയ ഭീതിയോ വിദ്വേഷമോ തീര്‍ക്കാന്‍ ഇത്രയും തരംതാഴ്ന്ന രീതിയിലുള്ള പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് യുഡിഎഫ് പ്രാദേശിക നേതൃത്വവും പ്രതികരിച്ചു. കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കുന്നതുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്നാണ് ആര്‍എംപി നേതൃത്വം ആവശ്യപ്പെടുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം കലക്കി; നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ കുടുംബത്തോട് ക്രൂരത; തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പ്രവൃത്തിച്ച വിരോധമെന്ന് കെ കെ രമ - Marunadan Malayali | Boolokam