
മലപ്പുറം: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ഫോണ്‍വിളി വിവാദത്തില്‍ മുന്‍ മലപ്പുറം എസ്.പി. സുജിത് ദാസിന് അന്വേഷണ സമിതിയുടെ ക്ലീന്‍ചിറ്റ്. നിലമ്പൂര്‍ മുന്‍ എം.എല്‍.എ. പി.വി. അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതാണ് മുന്‍ പൊലീസ് മേധാവിക്ക് അനുകൂലമായത്. അന്വേഷണത്തിന്റെ നിര്‍ണ്ണായക ഘട്ടങ്ങളിലൊന്നും സഹകരിക്കാതിരുന്ന അന്‍വര്‍, തെളിവുകള്‍ ഹാജരാക്കുന്നതിലും വീഴ്ച വരുത്തിയെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കും രാഷ്ട്രീയ പോരുകള്‍ക്കും വഴിവെച്ച സംഭവത്തില്‍ അന്വേഷണ സമിതിക്ക് മുന്നില്‍ മൊഴി നല്‍കാന്‍ എം.എല്‍.എ. തയ്യാറായില്ല. വിവാദമായ സംഭാഷണം റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി കൈമാറണമെന്ന സമിതിയുടെ ആവശ്യം അന്‍വര്‍ നിരാകരിക്കുകയായിരുന്നു. പ്രാഥമിക തെളിവുകളുടെ പോലും അഭാവത്തില്‍ സുജിത് ദാസിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആ ഫോണ്‍ സംഭാഷണം വ്യാജമാണെന്ന നിലപാടിലാണ് സുജിത് ദാസ്.
മലപ്പുറം ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട പരാതിയില്‍ നിന്നാണ് വിവാദങ്ങളുടെ തുടക്കം. പി.വി. അന്‍വറും സുജിത് ദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം അന്‍വര്‍ തന്നെ പുറത്തുവിട്ടതോടെ കേരളം ഞെട്ടി. ഒരു ജനപ്രതിനിധിക്ക് മുന്നില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ അപേക്ഷിക്കുന്ന രീതിയിലുള്ള ഓഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പടര്‍ന്നു. തന്റെ പരാതി പിന്‍വലിക്കണമെന്ന് എസ്.പി. കേഴുന്നതായിരുന്നു സംഭാഷണത്തിന്റെ കാതല്‍.
ഈ വിവാദത്തിന് പിന്നാലെ ഭരണസിരാകേന്ദ്രങ്ങളില്‍ വലിയ അഴിച്ചുപണികളാണ് നടന്നത്. സുജിത് ദാസിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, എം.എല്‍.എയുടെ പക്കല്‍ നിന്നും പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ അവിടെയും അവസാനിച്ചില്ല. എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെയും സുജിത് ദാസിനെയും പ്രതിക്കൂട്ടിലാക്കി സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളുമായി അന്‍വര്‍ രംഗത്തെത്തിയത് സര്‍ക്കാരിനെയും പൊലീസിനെയും പ്രതിരോധത്തിലാക്കി.
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലായിരുന്നു അന്ന് രാഷ്ട്രീയ അന്തരീക്ഷം. എന്നാല്‍ മാസങ്ങള്‍ പിന്നിടുമ്പോള്‍, അന്ന് ഉന്നയിച്ച ആവേശകരമായ ആരോപണങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. അന്വേഷണത്തോട് സഹകരിക്കാതെയും ഫോണ്‍ കൈമാറാതെയും പിന്മാറുന്ന അന്‍വറിന്റെ നിലപാട് അദ്ദേഹം ഉയര്‍ത്തിയ വാദങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്. അന്‍വര്‍ പറഞ്ഞതെല്ലാം കേവലം രാഷ്ട്രീയ നാടകങ്ങള്‍ മാത്രമായിരുന്നോ എന്ന സംശയം ഇതോടെ ശക്തമായി.
മലപ്പുറത്തെ പൊലീസ് സംവിധാനങ്ങളെ തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ മുന്‍ എം.എല്‍.എയുടെ ഭാഗത്തുനിന്നുണ്ടായെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ തെളിവുകളുടെ കരുത്തില്‍ എല്ലാം നേരിടുമെന്നായിരുന്നു അന്‍വറിന്റെ വെല്ലുവിളി. ഇപ്പോള്‍ അന്വേഷണ സമിതി ക്ലീന്‍ചിറ്റ് നല്‍കുമ്പോള്‍ തോറ്റത് അന്‍വര്‍ മാത്രമല്ല, അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ ധാര്‍മ്മികത കൂടിയാണെന്ന് എതിരാളികള്‍ വാദിക്കുന്നു. മുന്‍പ് പല സന്ദര്‍ഭങ്ങളിലും വെല്ലുവിളികള്‍ നടത്തിയിട്ടുള്ള അന്‍വര്‍, ബേപ്പൂരില്‍ തോറ്റാല്‍ അന്‍വര്‍ 'തല മൊട്ടയടിക്കുമോ' എന്ന പരിഹാസമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഉയരുന്നത്. അന്‍വറിന്റെ 'മാസ്സ് എന്‍ട്രി'കള്‍ക്ക് പിന്നില്‍ വസ്തുതകളേക്കാള്‍ ഉപരി വൈകാരികമായ നീക്കങ്ങളായിരുന്നോ എന്ന ചോദ്യം പ്രസക്തമാകുന്നു.
സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം കേരളം ഗൗരവത്തോടെയാണ് കണ്ടത്. എന്നാല്‍ ഇത്തരം ഗൗരവമേറിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അത് തെളിയിക്കാനുള്ള ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണ്. കൃത്യമായ തെളിവില്ലാതെ ഉദ്യോഗസ്ഥരുടെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപവും ഇനി സുജിത് ദാസിനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തിയേക്കാം. ഈ വിവാദത്തെ തുടര്‍ന്നാണ് ഇടതു മുന്നണിയില്‍ നിന്നും അന്‍വര്‍ പുറത്തായത്.
ഫോണ്‍വിളി വിവാദത്തില്‍ ലഭിച്ച ഈ ക്ലീന്‍ചിറ്റ് സുജിത് ദാസിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. മറുഭാഗത്ത് അന്‍വര്‍ ഇനി എന്ത് നിലപാട് സ്വീകരിക്കും എന്നതിലാണ് ആകാംക്ഷ. വിവാദം കൊഴുപ്പിക്കുകയും പിന്നീട് തെളിവില്ലാതെ പിന്‍വാങ്ങുകയും ചെയ്യുന്ന അന്‍വറിന്റെ ശൈലിക്ക് ഈ കേസ് ഒരു തിരിച്ചടിയാണ്. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരമാണ് ഇവിടെ തെളിയുന്നത്.
