BoolokamBoolokam

ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലുകളില്‍ ഒന്ന്; 20 കിടപ്പുമുറികളും നീന്തല്‍ക്കുളവും ഹെലിപാഡിനും പുറമെ ഒരു അന്തര്‍വാഹിനിയും; ഈ കപ്പലിന്റെ ഉടമസ്ഥന്‍ പുടിന്റെ അടുത്ത സുഹൃത്തായ റഷ്യന്‍ സ്റ്റീല്‍ രാജാവ്; ഹോര്‍മുസ് കടലിടുക്കില്‍ അട്ടിമറി; ഇറാന്‍ ഉപരോധം ലംഘിച്ച് റഷ്യന്‍ ശതകോടീശ്വരന്റെ ആഡംബര കപ്പല്‍ ഹോര്‍മുസ് കടന്നു; ആ യാത്ര ദുരൂഹം

മസ്‌കറ്റ്: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ഇറാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഹോര്‍മുസ് കടലിടുക്കിലൂടെ റഷ്യന്‍ ശതകോടീശ്വരന്റെ ആഡംബര കപ്പല്‍ കടന്നുപോയത് ദുരൂഹതയാകുന്നു. റഷ്യന്‍ സ്റ്റീല്‍ രാജാവ് അലെക്‌സി മൊര്‍ദാഷോവുമായി ബന്ധമുള്ള 'നോര്‍ഡ്' എന്ന സൂപ്പര്‍യാട്ടാണ് ഇറാന്‍ ഉപരോധം നിലനില്‍ക്കെ സുരക്ഷിതമായി കടലിടുക്ക് കടന്നത്. യുഎസ്-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ലോകത്തെ കപ്പല്‍ ഗതാഗതം ഈ വഴി പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കെയാണ് റഷ്യന്‍ കപ്പലിന്റെ ഈ അപ്രതീക്ഷിത നീക്കം.

ഏകദേശം 3,900 കോടി രൂപ (368 മില്യണ്‍ പൗണ്ട്) വിലമതിക്കുന്ന 465 അടി നീളമുള്ള പടുകൂറ്റന്‍ കപ്പലാണ് നോര്‍ഡ്. ദുബായിലെ മറീനയില്‍ നിന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് പുറപ്പെട്ട കപ്പല്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അതീവ സുരക്ഷയുള്ള ഹോര്‍മുസ് കടലിടുക്ക് കടന്നത്. ഞായറാഴ്ച രാവിലെ കപ്പല്‍ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ എത്തിച്ചേര്‍ന്നു. ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞിരിക്കുന്ന ഈ പാതയിലൂടെ നോര്‍ഡിന് എങ്ങനെ പ്രവേശനം ലഭിച്ചു എന്നത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഫെബ്രുവരി മുതല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ഇറാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ലോകത്തെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാതയില്‍ നിലവില്‍ വാണിജ്യ കപ്പലുകള്‍ക്ക് പോലും പ്രവേശനം പരിമിതമാണ്. എന്നാല്‍ റഷ്യയും ഇറാനും തമ്മിലുള്ള ആഴത്തിലുള്ള നയതന്ത്ര ബന്ധമായിരിക്കാം കപ്പലിന് വഴിയൊരുക്കിയതെന്നാണ് സൂചന. 2025-ല്‍ ഇരുരാജ്യങ്ങളും സുരക്ഷാ-രഹസ്യാന്വേഷണ മേഖലകളില്‍ സഹകരിക്കാന്‍ കരാര്‍ ഒപ്പിട്ടിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ അടുത്ത സുഹൃത്തായാണ് മൊര്‍ദാഷോവ് അറിയപ്പെടുന്നത്. ഉക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇദ്ദേഹത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കപ്പല്‍ ഔദ്യോഗികമായി മൊര്‍ദാഷോവിന്റെ പേരിലല്ലെങ്കിലും, 2025-ലെ രേഖകള്‍ പ്രകാരം ഇദ്ദേഹത്തിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള റഷ്യന്‍ കമ്പനിയാണ് കപ്പല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കപ്പല്‍ കടലിടുക്ക് കടന്നതിന് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി തിങ്കളാഴ്ച റഷ്യയിലെത്തി പുടിനുമായി കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാനിലും ഒമാനിലും നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയായിരുന്നു ഈ സന്ദര്‍ശനം. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ റഷ്യയും ഇറാനും തമ്മിലുള്ള സഹകരണം വര്‍ദ്ധിക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലുകളില്‍ ഒന്നാണ് നോര്‍ഡ്. 20 കിടപ്പുമുറികള്‍, നീന്തല്‍ക്കുളം, ഹെലിപാഡ് എന്നിവയ്ക്ക് പുറമെ ഒരു അന്തര്‍വാഹിനി വരെ ഈ കപ്പലിലുണ്ട്. വ്യവസായ നഗരമായ ചെറെപോവെറ്റ്സ് കേന്ദ്രമായാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരി 28-ന് ഇറാന്‍ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് പ്രതിദിനം 140 കപ്പലുകള്‍ വരെ കടന്നുപോയിരുന്ന പാതയാണിത്. നിലവില്‍ അമേരിക്കയുടെ കടുത്ത ഉപരോധവും ഇറാന്റെ കടല്‍ സുരക്ഷാ പരിശോധനകളും കാരണം ഈ പാത മിക്കവാറും വിജനമാണ്. ഈ സാഹചര്യത്തിലാണ് റഷ്യന്‍ യാട്ടിന്റെ യാത്ര വലിയ രാഷ്ട്രീയ പ്രാധാന്യം നേടുന്നത്.

ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍ അമേരിക്കയില്‍ നാറ്റോ സഖ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുമ്പോഴാണ് റഷ്യന്‍ ബന്ധമുള്ള കപ്പല്‍ ഇത്തരമൊരു നീക്കം നടത്തിയത്. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ അമേരിക്കയും സഖ്യകക്ഷികളും ഒരുവശത്തും റഷ്യയുടെ പിന്തുണയോടെ ഇറാന്‍ മറുവശത്തും നില്‍ക്കുന്ന സാഹചര്യത്തില്‍ നോര്‍ഡിന്റെ യാത്ര കൃത്യമായ രാഷ്ട്രീയ സന്ദേശമാണെന്ന് നിരീക്ഷകര്‍ കരുതുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!