
ചിന്ദ്വാര: മധ്യപ്രദേശിലെ ചിന്ദ്വാരയിൽ വിവാഹ മണ്ഡപത്തിൽ അരങ്ങേറിയത് സിനിമയെ പോലും വെല്ലുന്ന നാടകീയ രംഗങ്ങൾ. വിവാഹ ചടങ്ങുകൾക്കിടെ വരണമാല്യം ചാർത്താൻ ഒരുങ്ങുന്നതിനിടെ വധു ഓടിപ്പോകുകയും ചടങ്ങിൽ അതിഥിയായി എത്തിയ കാമുകന്റെ കഴുത്തിൽ മാല ചാർത്തുകയുമായിരുന്നു. ഏപ്രിൽ 27-ന് നടന്ന ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തീയായി പടരുകയാണ്.
വിവാഹ വസ്ത്രങ്ങൾ അണിഞ്ഞ് അതീവ സുന്ദരിയായാണ് വധു വേദിയിലെത്തിയത്. മറുഭാഗത്ത് വരണമാല്യം സ്വീകരിക്കാൻ വരനും തയ്യാറായി നിന്നിരുന്നു. എന്നാൽ ചടങ്ങുകൾ തുടങ്ങിയതോടെ യുവതി മണ്ഡപത്തിൽ നിന്ന് താഴേക്ക് ഇറങ്ങിയോടി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അതിഥികൾ പകച്ചുനിൽക്കെ, സദസ്സിലുണ്ടായിരുന്ന തന്റെ ആൺസുഹൃത്തിനരികിലേക്ക് എത്തിയ യുവതി അയാളുടെ കഴുത്തിൽ വരണമാല്യം ചാർത്തുകയായിരുന്നു.
യുവതി ഇറങ്ങിയോടുന്നതും വീട്ടുകാരും ബന്ധുക്കളും പിന്നാലെ ഓടുന്നതും വീഡിയോയിൽ വ്യക്തമാണ്. യുവതിയുടെ നീക്കത്തിൽ ഞെട്ടിപ്പോയ വരനെയും വീഡിയോയിൽ കാണാം. കുടുംബത്തിന്റെ സമ്മർദ്ദം മൂലം അറേഞ്ച്ഡ് മാരേജിന് വഴങ്ങേണ്ടി വരുന്ന പെൺകുട്ടികളുടെ അവസ്ഥയെക്കുറിച്ചും ഇത്തരം സന്ദർഭങ്ങളിൽ വരൻ നേരിടുന്ന മാനസിക വിഷമത്തെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിതെളിച്ചിരിക്കുന്നത്.
ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്ത ഈ വാർത്ത ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. പ്രണയത്തിന് വേണ്ടി ധീരമായ നിലപാട് എടുത്തുവെന്ന് ചിലർ യുവതിയെ അനുകൂലിക്കുമ്പോൾ, ഇത്രയും ആളുകൾക്ക് മുന്നിൽ വരനെയും കുടുംബത്തെയും അപമാനിച്ചത് തെറ്റായിപ്പോയി എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
