
പൊന്നാനി: മലപ്പുറം പൊന്നാനി ഹാര്‍ബര്‍ പരിസരത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ ഫാത്തിമയുടേത് കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് രായിന്‍മരക്കാര്‍ വീട്ടില്‍ മുഹമ്മദിനെ കസ്റ്റഡിയില്‍ എടുത്തു. ട്രെയിനിന് മുന്നില്‍ ചാടാനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്കിനു സമീപത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ ലഹരിക്കടിമയാണെന്നും പൊലീസ് പറയുന്നു. മുഹമ്മദും ഫാത്തിമയും തമ്മില്‍ നിരന്തരം തര്‍ക്കം നടന്നിരുന്നുവെന്നും പൊലീസ് പറയുന്നു. യുവതിയും ഭര്‍ത്താവും ഒന്നിച്ചാണ് ഇന്നലെ ബീച്ചിലേയ്ക്ക് പോയത്. ഫാത്തിമയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുഹമ്മദ് പൊലീസിനോട് സമ്മതിച്ചു. സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്കിന് സമീപത്തുനിന്നാണ് മുഹമ്മദിനെ പൊലീസ് പിടികൂടിയത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്നാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഒന്നരവര്‍ഷം മുന്‍പായിരുന്നു ഫാത്തിമയുടെയും മുഹമ്മദിന്റെയും വിവാഹം. ഇവര്‍ക്ക് നാലുമാസം പ്രായമായ മകളുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റും.
ഇന്ന് രാവിലെയാണ് 22കാരിയായ ഫാത്തിമയെ പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണലില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.ഇതിന് മുകളില്‍ മണല്‍വാരിയിടുകയും ചെയ്തിരുന്നു. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിലെ കാല് തെരുവ് നായ്ക്കള്‍ വലിച്ചിഴക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മുഹമ്മദിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരപ്പനങ്ങാടിയില്‍ നിന്ന് ഇയാളെ പിടികൂടുന്നത്. അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തുമണിയോടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് യുവതിയെ കണ്ടവരുണ്ട്. പരിസരപ്രദേശങ്ങളിലെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്.
