
കോഴിക്കോട്: നന്മണ്ടയിൽ ഉറക്കത്തിനിടെ കിടപ്പുമുറിയിലെത്തിയ മൂർഖൻ പാമ്പിന്റെ മുന്നിൽ നിന്നും പന്ത്രണ്ടുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദ് (12) ആണ് വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.
ഉറക്കത്തിനിടയിൽ മൂത്രമൊഴിക്കാൻ എഴുന്നേറ്റ അൽഷിദ്, അവിചാരിതമായാണ് കട്ടിലിനടിയിൽ പാമ്പിന്റെ വാൽ കണ്ടത്. ഭയന്നുപോയ കുട്ടി ഉടൻ തന്നെ ഉമ്മയെ വിവരമറിയിച്ചു. വീട്ടുകാർ എത്തിയപ്പോഴേക്കും പാമ്പ് ഫണമുയർത്തി നിൽക്കുന്ന ഭീതിജനകമായ കാഴ്ചയാണ് കണ്ടത്. വനംവകുപ്പിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നരിക്കുനി അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചതിനെത്തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ റെസ്ക്യൂ വളണ്ടിയർ അബ്ദുൾ കരീം സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി.
സമയോചിതമായ ഇടപെടലും കുട്ടിയുടെ ജാഗ്രതയും കാരണമാണ് വലിയൊരു ദുരന്തം ഒഴിവായത്. സമീപകാലത്ത് ജനവാസ മേഖലകളിൽ പാമ്പുകളുടെ ശല്യം വർധിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അർദ്ധരാത്രിയിൽ വീടിനുള്ളിൽ ഇത്രയും വലിയ പാമ്പ് എത്തിയത് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
