BoolokamBoolokam

സുധാകരനെ വെട്ടാന്‍ കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ ഖര്‍ഗെയ്ക്ക് കത്ത്! സണ്ണി ജോസഫിന്റെ പേരില്‍ പ്രചരിച്ച വ്യാജ കത്ത് വിവാദത്തില്‍ നിര്‍ണായക നീക്കം; കെ സുധാകരന്റെ മരുമകനെ ചോദ്യം ചെയ്ത് പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ രാഷ്ട്രീയത്തെയും കോണ്‍ഗ്രസ് നേതൃത്വത്തെയും ഒരുപോലെ പ്രതിസന്ധിയിലാക്കി കെപിസിസി പ്രസിഡന്റിന്റെ പേരില്‍ 'വ്യാജ കത്ത്' പ്രചരിച്ച കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ സഹോദരീപുത്രന്‍ അജിത് കുമാറിനെ പോലീസ് ചോദ്യം ചെയ്തു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരില്‍ പ്രചരിച്ച വ്യാജ കത്തുമായി ബന്ധപ്പെട്ട പരാതിയിലാണ് ആലക്കോട് സൈബര്‍ പോലീസ് നടപടി സ്വീകരിച്ചത്. കേസിലെ മറ്റ് സാക്ഷികളില്‍ നിന്നും പ്രതികളില്‍ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് കെ.എസ് ബ്രിഗേഡ് എന്ന സോഷ്യല്‍ മീഡിയ പേജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അജിത്തിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് സണ്ണി ജോസഫ് അയച്ചു എന്ന രീതിയിലാണ് കത്ത് പ്രചരിച്ചത്. കെ. സുധാകരന് സീറ്റ് നല്‍കരുതെന്നും പകരം ടി.ഒ. മോഹനനെ പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു കത്തിലെ ഉള്ളടക്കം. എന്നാല്‍, ഇത്തരമൊരു കത്ത് താന്‍ എഴുതിയിട്ടില്ലെന്നും എഐ (നിര്‍മ്മിത ബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ ഒപ്പ് കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും കാണിച്ച് സണ്ണി ജോസഫ് രംഗത്തെത്തി. ഇതോടെ കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയത പരസ്യമായ ചര്‍ച്ചകള്‍ക്ക് വഴിമാറി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് സണ്ണി ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. താന്‍ കത്തയച്ചതായി തെളിഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് വെല്ലുവിളിച്ച സണ്ണി ജോസഫ്, ഇത് 'മറ്റൊരു കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' വിവാദം പോലെ ഗൂഢാലോചനയാണെന്നും ആരോപിച്ചു. എന്നാല്‍, കത്ത് വ്യാജമല്ലെന്ന സംശയമുയര്‍ത്തുന്ന രീതിയിലുള്ള കെ. സുധാകരന്റെ മുന്‍പത്തെ പ്രതികരണങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

കണ്ണൂര്‍ എംപി കെ സുധാകരന് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് സണ്ണി ജോസഫ് കത്ത് നല്‍കി എന്ന തരത്തിലായിരുന്നു പ്രചരണം. മണ്ഡലത്തില്‍ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും കെപിസിസിയുടെ ലെറ്റര്‍ഹെഡിലായിരുന്നു കത്ത്. 'ഇത് മറ്റൊരു കാഫിര്‍ സ്‌ക്രീന്‍ഷോട്ടായി മാറും. കളക്ടര്‍ക്കും ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. അവര്‍ അന്വേഷിച്ച് നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരണം. സര്‍ക്കാരിനേയും ഇക്കാര്യത്തില്‍ വെല്ലുവിളിക്കുകയാണ്. നിലവില്‍ നല്‍കിയ പരാതികളില്‍ അന്വേഷണം ഉണ്ടായില്ലെങ്കില്‍ നിയമത്തിന്റെ ഏതറ്റം വരേയും പോകും' എന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.

കോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കര്‍ശനമായ നിരീക്ഷണമുള്ള സമയത്ത് ഒരു ഉന്നത നേതാവിന്റെ പേരില്‍ വ്യാജരേഖ ചമച്ചു എന്നത് അതീവ ഗൗരവകരമായാണ് പോലീസ് കാണുന്നത്. സൈബര്‍ തെളിവുകളും ഫോണ്‍ രേഖകളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് സാധ്യത. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെ സ്വന്തം പാളയത്തില്‍ നിന്നുള്ളവര്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്നത് കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!