
തൃശൂർ: വീടുകളിൽ കയറിച്ചെന്നും റോഡിൽ തനിച്ചുപോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ടും ലൈംഗിക വൈകൃതങ്ങൾ കാട്ടിയിരുന്നയാൾ പോലീസ് വലയിൽ. പാലക്കാട് ഷൊർണൂർ മുണ്ടക്കോട്ടുകുറിശി സ്വദേശി ഉറവിങ്ങൽ വീട്ടിൽ സുനീർ (43) ആണ് ചെറുതുരുത്തി പോലീസിന്റെ പിടിയിലായത്. സ്ഥലം വിൽക്കാനുണ്ടോയെന്ന് ചോദിച്ച് വീടുകളിൽ എത്തിയിരുന്ന ഇയാൾ സ്ത്രീകൾ തനിച്ചാണെന്ന് ഉറപ്പാക്കിയാൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റി നഗ്നതാ പ്രദർശനം നടത്തുന്നതായിരുന്നു പതിവ്.
സ്ഥലം വാങ്ങാനെന്ന വ്യാജേന വീടുകളിൽ എത്തുന്ന ഇയാൾ വീട്ടുകാരുമായി സംസാരം തുടങ്ങും. വീട്ടിൽ പുരുഷന്മാരില്ലെന്നും സ്ത്രീകൾ തനിച്ചേയുള്ളൂ എന്നും ബോധ്യപ്പെട്ടാൽ ഉടൻ പാന്റിന്റെ സിബ്ബ് തുറന്ന് ലൈംഗികാതിക്രമം കാണിക്കും. എതിർക്കുകയോ ബഹളം വെക്കുകയോ ചെയ്താൽ ഉടൻ തന്റെ ബൈക്കിൽ കയറി സ്ഥലം വിടും. വീടുകളിൽ മാത്രമല്ല, വിജനമായ വഴികളിലൂടെ നടന്നുപോകുന്ന സ്ത്രീകളെയും ഇയാൾ ഇത്തരത്തിൽ ആക്രമിക്കാറുണ്ടായിരുന്നു.
പരാതികൾ വർധിച്ചതോടെ കുന്നംകുളം എസിപിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ചെറുതുരുത്തി സിഐ രാജേന്ദ്രൻ നായർ, എസ്ഐ ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെയും ഇയാൾ ഉപയോഗിച്ച ബൈക്കിനെയും തിരിച്ചറിഞ്ഞത്.
അഡീഷണൽ എസ്ഐ സതീഷ് കുമാർ, പോലീസ് ഓഫീസർമാരായ വിനീത് മോൻ, ലിജോ വാഴപ്പിള്ളി, പ്രിൻസ്, ഉഷ, സെബാസ്റ്റ്യൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ സമാനമായ രീതിയിൽ മറ്റ് സ്ഥലങ്ങളിലും അതിക്രമം നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
