
ശിവ്പുരി(മധ്യപ്രദേശ്): അതികഠിനമായ വേനല്‍ച്ചൂടില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ വലയുന്നതിനിടെ വിചിത്രമായ ഒരു പ്രതിവിധിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കടുത്ത വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ പോക്കറ്റില്‍ ഒരു സവാള കരുതണമെന്നാണ് കേന്ദ്രമന്ത്രിയുടെ ഉപദേശം. മധ്യപ്രദേശിലെ ശിവ്പുരിയില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ ഈ പരാമര്‍ശം. ആധുനികമായ എയര്‍ കണ്ടീഷണറുകളെക്കാളും മറ്റ് സംവിധാനങ്ങളെക്കാളും ഇത്തരം പരമ്പരാഗത രീതികളെ വിശ്വസിക്കാനാണ് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്.
ഞാന്‍ എന്റെ കാറിലോ ഇരിക്കുന്ന സ്ഥലത്തോ എസി ഉപയോഗിക്കാറില്ല. മെയ്, ജൂണ്‍ മാസങ്ങളിലെ 51 ഡിഗ്രി ചൂടില്‍ പോലും ആളുകള്‍ എന്നോട് ഇതിനെക്കുറിച്ച് ചോദിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ പറയും, 'ഇത് ചമ്പല്‍ ചര്‍മമാണ്' എന്ന്. മറ്റൊരു കാര്യം കൂടി പറയാം, കാഴ്ചയില്‍ എനിക്ക് പ്രായം കുറവ് തോന്നിക്കുമെങ്കിലും എന്റെ മനസ്സ് പഴയതാണ്. അതിനാല്‍, നിങ്ങളുടെ കീശയില്‍ എപ്പോഴും ഒരു സവാള കരുതുക.' 'അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. ഇന്നത്തെ കാലത്ത് എല്ലാവരും വലിയ പെട്ടികളുമായി (ആധുനിക ഉപകരണങ്ങള്‍) നടക്കുകയാണ്. എന്നാല്‍ വാര്‍ത്താവിനിമയ മന്ത്രി കൂടെ കൊണ്ടുനടക്കുന്നത് സവാളയാണ്. ഇതൊക്കെ പഴയ രീതികളാണ്. ആയുര്‍വേദം പുരോഗമിക്കുമ്പോള്‍ ഇത്തരം പരമ്പരാഗതമായ അറിവുകളെ നമ്മള്‍ മറന്നുപോകരുത്.'
തന്നെ കാണുമ്പോള്‍ പ്രായം കുറവ് തോന്നിക്കുമെങ്കിലും ഉള്ളില്‍ പഴയ രീതികളെ മുറുകെ പിടിക്കുന്ന ഒരാളാണെന്നായിരുന്നു അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ചമ്പല്‍ പ്രദേശത്തുകാരുടെ കരുത്തുള്ള ചര്‍മ്മമായതിനാലാണ് ഇത്രയും ചൂടിനെ എസി ഇല്ലാതെ നേരിടാന്‍ തനിക്ക് സാധിക്കുന്നത്. പോക്കറ്റില്‍ ഒരു ഉള്ളി കൂടി കരുതുകയാണെങ്കില്‍ ചൂട് മൂലമുള്ള പ്രശ്‌നങ്ങള്‍ ഏല്‍ക്കില്ലെന്നും വാര്‍ത്താവിനിമയ മന്ത്രിയായ താന്‍ ഇന്നും സവാള കൂടെ കൊണ്ടുനടക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുര്‍വേദവും ശാസ്ത്രവും പുരോഗമിക്കുമ്പോഴും നമ്മുടെ പഴയകാല അറിവുകളെ മറക്കരുതെന്നാണ് സിന്ധ്യയുടെ പക്ഷം.
കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന പുറത്തുവരുന്നത് രാജ്യം അതീവ ഗുരുതരമായ താപതരംഗത്തിലൂടെ കടന്നുപോകുമ്പോഴാണ്. നിലവില്‍ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും താപനില 40 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിനില്‍ക്കുകയാണ്. രാജസ്ഥാനിലെ ബാര്‍മറിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന താപനില (46.4 ഡിഗ്രി) രേഖപ്പെടുത്തിയത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള ദേശീയ തലസ്ഥാന മേഖലകളില്‍ കടുത്ത ചൂട് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഉച്ചസമയങ്ങളില്‍ വീശിയടിക്കുന്ന ഉഷ്ണക്കാറ്റ് (ലൂ) ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഭൂരിഭാഗം ജില്ലകളും നിലവില്‍ കടുത്ത താപതരംഗത്തിന്റെ പിടിയിലാണ്. വരും ദിവസങ്ങളില്‍ ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും ചൂട് ക്രമാതീതമായി വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ചൂടും ഈര്‍പ്പവും നിറഞ്ഞ അസ്വസ്ഥകരമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.
ചൂട് കാലത്ത് സവാള കൂടെ കരുതുന്ന രീതി വടക്കേ ഇന്ത്യയിലെ ചില ഗ്രാമീണ മേഖലകളില്‍ നിലനില്‍ക്കുന്ന വിശ്വാസമാണെങ്കിലും, ഇതിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൊടുംചൂടില്‍ നിന്ന് രക്ഷനേടാന്‍ ധാരാളം വെള്ളം കുടിക്കണമെന്നും ഉച്ചസമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നുമാണ് അധികൃതര്‍ നല്‍കുന്ന ഔദ്യോഗിക നിര്‍ദേശം. പ്രായമായവര്‍, കുട്ടികള്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ എന്നിവര്‍ നിലവിലെ സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
