
ഭോപ്പാൽ: പോക്കറ്റിൽ ഉള്ളി കരുതിയാൽ ഉഷ്ണതരംഗത്തെ അതിജീവിക്കാമെന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിചിത്ര വാദത്തെ ട്രോളി ദിഗ്‌വിജയ് സിംഗ്. "മഹാരാജാവിന് ജയമുണ്ടാകട്ടെ" എന്ന് എക്‌സിൽ കുറിച്ച അദ്ദേഹം, സിന്ധ്യയുടെ ഉപദേശം സ്വീകരിച്ച് എല്ലാ ബിജെപി നേതാക്കളും തങ്ങളുടെ എസി കാറുകൾ തിരിച്ചുനൽകണമെന്നും പകരം പോക്കറ്റിൽ ഉള്ളി വെച്ച് നടക്കണമെന്നും പരിഹസിച്ചു. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രി കടന്ന സാഹചര്യത്തിലാണ് തന്റെ പോക്കറ്റിൽ നിന്ന് ഒരു ഉള്ളി പുറത്തെടുത്ത് സിന്ധ്യ മാധ്യമങ്ങളോട് സംസാരിച്ചത്.
"ഞാൻ കാറിലോ ഓഫീസിലോ എസി ഉപയോഗിക്കാറില്ല. മെയ്-ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിലും എന്നെ സഹായിക്കുന്നത് ഈ ഉള്ളിയാണ്. ഇതിനെ ഞാൻ 'ചമ്പൽ തൊലി' എന്ന് വിളിക്കും. പുറമെ കാണുമ്പോൾ ചെറുപ്പമായി തോന്നുമെങ്കിലും എന്റെ ആത്മാവ് പഴയതാണ്. എല്ലാവരും ഗാഡ്‌ജെറ്റുകൾ കൊണ്ടുനടക്കുമ്പോൾ വാർത്താവിനിമയ മന്ത്രി ഉള്ളിയാണ് കൊണ്ടുനടക്കുന്നത്. ആയുർവേദത്തിന്റെ ഇത്തരം പഴയ അറിവുകളെ നാം വിസ്മരിക്കരുത്," സിന്ധ്യ പറഞ്ഞു.
आधुनिक युग में सब ‘डब्बे’ लेकर घूम रहे हैं और संचार मंत्री… pic.twitter.com/K41QYKlDeq
— Jyotiraditya M. Scindia (@JM_Scindia) April 26, 2026
സിന്ധ്യയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദിഗ്‌വിജയ് സിംഗ് മറുപടി നൽകിയത്. ബിജെപി നേതാക്കൾ ജ്യോതിരാദിത്യ സിന്ധ്യയെ കണ്ട് പഠിക്കണമെന്ന് അദ്ദേഹം കുറിച്ചു. "ഇത്രയും വലിയ രാജകുടുംബത്തിൽ ജനിച്ചിട്ടും സിന്ധ്യ ജി പ്രകടിപ്പിക്കുന്ന ഈ ലാളിത്യത്തെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. എല്ലാ ബിജെപി നേതാക്കളും തങ്ങളുടെ എസി കാറുകൾ തിരിച്ചുനൽകി പകരം സിന്ധ്യയെപ്പോലെ പോക്കറ്റിൽ ഉള്ളി വെച്ച് നടക്കാൻ തയ്യാറാകണം," ദിഗ്‌വിജയ് സിംഗ് പരിഹസിച്ചു. കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ ശാസ്ത്രീയമായ വഴികൾ തേടുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്രമന്ത്രി ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിലും വിമർശനം ഉയരുന്നുണ്ട്.
