
കൊച്ചി: പ്രസവം 'ഈസി'യാണെന്ന എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാരുടെ വിവാദ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി നടി മഞ്ജു പത്രോസ്. പ്രസവിച്ച ഒരാളെന്ന നിലയിൽ അത് ലളിതമായ കാര്യമാണെന്ന് ഒരിക്കലും പറയാനാകില്ലെന്നും ആ വേദന ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നും മഞ്ജു പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾ ഒരുകാലത്ത് പ്രസവത്തെ 'കൂൾ' ആയി കണ്ടിരുന്നുവെന്ന അഖിൽ മാരാരുടെ വാക്കുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
"പ്രസവിച്ച ഒരാളെന്ന നിലയ്ക്ക് പ്രസവം ഈസി ആണെന്ന് പറയാനേ പാടില്ല. ഞാൻ അത്രയും പേടിച്ച് പ്രസവം നിർത്തിക്കളഞ്ഞ ആളാണ്. സർക്കാർ ആശുപത്രിയിൽ സിസേറിയൻ ആയിരുന്നു. നല്ല സൗകര്യങ്ങളോടെയാണ് പ്രസവിച്ചത്, എങ്കിലും പ്രസവം കഴിഞ്ഞിട്ടുള്ള ആ വേദന ജീവിതത്തിൽ ഒരിക്കലും മറക്കില്ല. എനിക്ക് ശ്വാസം വിടാൻ പോലും പ്രയാസമായിരുന്നു. പിറ്റേദിവസം ഡോക്ടർ വന്ന് നടത്തിക്കുമ്പോഴുള്ള അവസ്ഥ വിവരിക്കാനാവില്ല. തത്വചിന്ത പറയുന്നവർക്ക് ഇതൊക്കെ വളരെ ലളിതമായി പറയാം. പക്ഷേ ദൈവത്തെയോർത്ത് സഹജീവികളെ മനുഷ്യനായി കാണാൻ പഠിക്കുക."
പഴയ തലമുറയുടെ ആരോഗ്യസ്ഥിതിയും ഇന്നത്തെ സാഹചര്യവും തമ്മിൽ താരതമ്യം ചെയ്യുന്നത് വലിയ വിഡ്ഢിത്തമാണെന്നും മഞ്ജു ചൂണ്ടിക്കാട്ടി. "അന്നത്തെ കാലത്തെ ആരോഗ്യനിലയും ഭക്ഷണവും അന്തരീക്ഷവും വേറെയായിരുന്നു. ഇന്ന് ജനിച്ചു വീഴുന്നത് മുതൽ ഓരോ യന്ത്രങ്ങളിലാണ് നാം ജീവിക്കുന്നത്. മായമില്ലാത്ത ഭക്ഷണം കഴിച്ച തലമുറയെയും നമ്മളെയും എങ്ങനെയാണ് താരതമ്യം ചെയ്യുക? അന്നത്തെ കാലത്ത് അധ്വാനത്തിന് മിക്സിയോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. എല്ലാം മാറി. സാഹചര്യങ്ങൾ മനസ്സിലാക്കാതെ സംസാരിക്കരുത്." മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു.
