
ഫ്ലോറിഡ: ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി അമേരിക്കൻ കോൺഗ്രസിനെ അറിയിച്ചതിന് പിന്നാലെ, കടുത്ത പ്രസ്താവനകളുമായി വീണ്ടും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഭ്രാന്തന്മാരുടെ കയ്യിൽ അണുവായുധം കിട്ടാതിരിക്കാനാണ് തങ്ങൾ പോരാടുന്നതെന്നും ഇറാന്റെ പക്കൽ അണുവായുധം എത്തിയാൽ ഇസ്രായേലും യൂറോപ്പും തകർന്നടിഞ്ഞേനെ എന്നും ട്രംപ് ഫ്ലോറിഡയിൽ നടന്ന പരിപാടിയിൽ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനായി പാകിസ്ഥാൻ മധ്യസ്ഥതയിൽ വെള്ളിയാഴ്ച സമർപ്പിച്ച ഇറാന്റെ പുതിയ നിർദ്ദേശം ട്രംപ് തള്ളി.
ഇറാനിലെ നേതൃത്വത്തിന്റെ കെട്ടുറപ്പില്ലായ്മയാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. "അവർക്ക് ഒരു കരാർ ഉണ്ടാക്കാൻ താല്പര്യമുണ്ട്, പക്ഷേ അവിടുത്തെ നേതൃത്വം ആകെ കുഴപ്പത്തിലാണ്. ഉടനെ ഒരു ഒത്തുതീർപ്പിനില്ല. ഇപ്പോൾ യുദ്ധം നിർത്തിയാൽ മൂന്ന് വർഷം കഴിയുമ്പോൾ വീണ്ടും ഇതേ പ്രശ്നം വരും," ട്രംപ് പറഞ്ഞു. ഇറാന്റെ വ്യോമസേനയും നാവികസേനയും റഡാർ സംവിധാനങ്ങളും തകർന്നടിഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. ബി2 ബോംബറുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങൾ ഇറാനെ പ്രതിരോധത്തിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഇറാനു മുന്നിൽ രണ്ട് ഓപ്ഷനുകൾ മാത്രമാണുള്ളത്, ഒന്നുകിൽ ചർച്ചയ്ക്ക് വരിക, അല്ലെങ്കിൽ എന്നെന്നേക്കുമായി ഇല്ലാതാവുക. അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ലംഘനങ്ങളെക്കുറിച്ച് ഇരുരാജ്യങ്ങളും പരസ്പരം ആരോപണം ഉന്നയിക്കുന്നുണ്ട്. ലോകത്തെ എണ്ണ-വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാരുമായി ചർച്ചകൾ നടത്തിവരികയാണ്.
നേരത്തെ പാകിസ്ഥാനിൽ നടന്ന ചർച്ചകൾ ഫലം കണ്ടിരുന്നില്ല. നേരിട്ടുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറാകാത്തതിനെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും വിമർശിച്ചു. ഇറാനിയൻ തുറമുഖങ്ങൾക്കും സമുദ്ര ഗതാഗതത്തിനും മേൽ അമേരിക്കൻ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ കറാച്ചി തുറമുഖത്ത് ആയിരക്കണക്കിന് ഷിപ്പിംഗ് കണ്ടെയ്‌നറുകൾ കുടുങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. കൂടാതെ, ഏപ്രിൽ 25-ന് പാകിസ്താൻ വാണിജ്യ മന്ത്രാലയം "ട്രാൻസിറ്റ് ഓഫ് ഗുഡ്‌സ് ത്രൂ ടെറിട്ടറി ഓഫ് പാകിസ്താൻ ഓർഡർ 2026" പുറപ്പെടുവിച്ചതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇത് മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾ റോഡ് മാർഗ്ഗം ഇറാനിലേക്ക് കൊണ്ടുപോകാൻ ഉടനടി അനുമതി നൽകുന്നു.
