
കോഴിക്കോട്: വിമാനയാത്രക്കൂലിയുടെ വർധനയുടെ ഭാഗമായി ഹജ്ജ് തീർഥാടകർ അധികമായി പതിനായിരം രൂപ അടക്കണമെന്ന് അറിയിപ്പ്. മുപ്പതിനായിരത്തോളം രൂപ അധികമായി ആവശ്യപ്പെട്ട വിമാനക്കമ്പനികളുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് തീരുമാനം. മെയ് 15-നകം തുക അടക്കണമെന്നും സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സമയം നീട്ടി നൽകുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.
പശ്ചിമേഷ്യൻ യുദ്ധഭീതിയെ തുടർന്ന് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് ഹാജിമാർക്ക് അപ്രതീക്ഷിത തിരിച്ചടി. വിമാനക്കമ്പനികൾ ആദ്യം വലിയൊരു തുക ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ന്യൂനപക്ഷ മന്ത്രാലയവും നടത്തിയ ചർച്ചക്കൊടുവിൽ ഇത് ഏകദേശം 100 ഡോളറായി നിശ്ചയിക്കുകയായിരുന്നു.
ഈ തുക മെയ് 15-നകം അടയ്ക്കണമെന്നാണ് വിവരം. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സമയം നീട്ടി നൽകുമെന്നും പണമടക്കാൻ വൈകിയാലും യാത്ര റദ്ദാക്കില്ലെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
