
മുംബൈ: ഐപിഎൽ സീസണിലെ ഏറ്റവും വലിയ കണ്ടെത്തലായി മാറിക്കഴിഞ്ഞു വൈഭവ് സൂര്യവംശി എന്ന 15കാരൻ. രാജസ്ഥാൻ റോയൽസിനായി വൈഭവ് നടത്തുന്ന വെടിക്കെട്ട് ബാറ്റിങ് ലോകോത്തര ബൗളർമാരെപ്പോലും അമ്പരപ്പിക്കുകയാണ്. താരത്തിന്റെ ബാറ്റിങ് ശൈലിയെക്കുറിച്ചും പാക് നിരീക്ഷകന്റെ വിചിത്രമായ ആരോപണത്തിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ കായിക ലോകത്തെ പ്രധാന ചർച്ചാവിഷയം.
ഐപിഎല്ലിലെ വിസ്മയ താരമായി മാറിയ വൈഭവ് സൂര്യവംശിയെ എങ്ങനെ പൂട്ടാം എന്ന ചോദ്യത്തിന് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഇയാൻ ബിഷപ്പിന്റെ പക്കൽ പോലും നിലവിൽ വ്യക്തമായ ഉത്തരമില്ല. വൈഭവിന്റെ ബാറ്റ് സ്വിങ് അതീവ സവിശേഷമാണെന്നും അത് ഒരു ബേസ്‌ബോൾ സ്വിങ്ങിന് സമാനമാണെന്നും ബിഷപ്പ് നിരീക്ഷിക്കുന്നു.
താരത്തിന്റെ ബലഹീനത കണ്ടെത്തുക പ്രയാസകരമാണെന്നും അദ്ദേഹം പറയുന്നു. ബാക്ക്-ഓഫ്-എ-ലെങ്ത് പന്തുകള്‍ വൈഭവിനെതിരെ ഫലിച്ചിട്ടുണ്ടെകിലും തുടക്കത്തില്‍ തന്നെ ഒരു ടോപ്പ് എഡ്ജ് ലഭിച്ചില്ലെങ്കില്‍, അതേ പന്ത് ഗ്രൗണ്ടിന് പുറത്തേക്ക് പോകും. താരത്തിനെതിരെ പ്രയോഗിക്കാന്‍ സാധിക്കുന്ന ഒരു പ്രത്യേക പദ്ധതി ഇപ്പോള്‍ പറയാന്‍ തനിക്കറിയില്ലെന്നും ഇയാന്‍ ബിഷപ് പറഞ്ഞു. ചുരുക്കത്തിൽ, ഈ യുവതാരത്തെ തളയ്ക്കാൻ നിലവിൽ തന്റെ പക്കൽ പ്രത്യേക തന്ത്രങ്ങളൊന്നുമില്ലെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു.
വൈഭവ് സൂര്യവംശിയുടെ ബാറ്റിന് പിന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുണ്ടെന്ന പാകിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസിന്റെ പരാമർശം വലിയ വിവാദമായിരുന്നു. വൈഭവിന്റെ ബാറ്റിങ് ലാബിൽ പരിശോധിക്കണമെന്നായിരുന്നു നൗമാൻ തമാശരൂപേണ പറഞ്ഞത്. എന്നാൽ ഇതിന് കൃത്യമായ മറുപടിയുമായി വൈഭവ് തന്നെ രംഗത്തെത്തി. തന്റെ ബാറ്റിൽ എന്തെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് ദൈവമാണെന്നായിരുന്നു താരത്തിന്റെ മാസ് മറുപടി.
