
ചെന്നൈ: ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'കറുപ്പിന്റെ' ഓഡിയോ ലോഞ്ച് വേദിയിൽ നടൻ ഇന്ദ്രൻസിനെക്കുറിച്ച് വാചാലനായി,തമിഴ് സൂപ്പർ താരം സൂര്യ. താനും ഇന്ദ്രൻസും ഒരേ വർഷമാണ് ദേശീയ പുരസ്കാരം വാങ്ങിയതെന്ന് സൂര്യ പറഞ്ഞു. ഇന്ദ്രൻസിന്റെ ജീവിതവും കരിയറിലെ വളർച്ചയും തന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരിയറിന്റെ തുടക്കത്തിൽ ശരീരപ്രകൃതിയുടെ പേരിൽ ഇന്ദ്രൻസ് നേരിട്ട ബോഡി ഷെയ്മിങ്ങുകളെക്കുറിച്ച് സൂര്യ സംസാരിച്ചു.
"ഏറെക്കാലം അദ്ദേഹത്തെ വച്ച് ബോഡി ഷെയ്മിങ് ആയിരുന്നു ചെയ്തിരുന്നത്. എന്നാൽ പിന്നീട് ആ കഥാപാത്രങ്ങൾ മാറി. ഇന്ന് യൂട്യൂബിൽ ഇന്ദ്രൻസിന്റെ അഭിനയം സെർച്ച് ചെയ്താൽ ഓരോ സിനിമയിലും ഓരോ രൂപത്തിലാണ് അദ്ദേഹത്തെ കാണാൻ കഴിയുക, ആളെ കണ്ടാൽ വിശ്വസിക്കാനാവില്ല" - സൂര്യ പറഞ്ഞു. ഇന്ദ്രൻസിന്റെ ജീവിതയാത്ര ഏവർക്കും വലിയൊരു പാഠമാണെന്ന് സൂര്യ അടിവരയിട്ടു പറയുന്നു.
ഒരു സാധാരണ തയ്യൽക്കാരനായി ജീവിതം ആരംഭിച്ച്, കോസ്റ്റ്യൂമറായി സിനിമയിലെത്തുകയും പിന്നീട് ചെറിയ വേഷങ്ങളിലൂടെ വളർന്ന് ഇന്ന് ദേശീയ പുരസ്കാരം സ്വന്തമാക്കിയ നായകനായി അദ്ദേഹം നിൽക്കുകയുമാണ്. നാലാം ക്ലാസിൽ പഠനം നിർത്തിയ അദ്ദേഹം ഈ പ്രായത്തിലും ഏഴാം ക്ലാസ് പരീക്ഷയെഴുതി വിജയിച്ചത് വലിയ പ്രചോദനമാണെന്ന് സൂര്യ ചൂണ്ടിക്കാട്ടി. സ്വപ്നങ്ങൾക്ക് എക്സ്പൈറി ഡേറ്റ് ഇല്ലെന്നും, നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഏതൊരു സ്വപ്നവും യാഥാർത്ഥ്യമാകുമെന്ന് ഇന്ദ്രൻസിനെ കണ്ടാണ് താൻ പഠിച്ചതെന്നും സൂര്യ വികാരാധീനനായി പറഞ്ഞു.
സൂര്യ നായകനാകുന്ന 'കറുപ്പിൽ' ഇന്ദ്രൻസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യയിലെ വൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രം മെയ് 14-ന് പ്രദർശനത്തിനെത്തും. ഇന്ദ്രൻസിനെപ്പോലൊരു പ്രതിഭയോടുള്ള ആദരവായി സൂര്യയുടെ വാക്കുകളെ മലയാളികളും തമിഴ് സിനിമാ പ്രേമികളും ഒരുപോലെ ഏറ്റെടുത്തു കഴിഞ്ഞു.
