
ജയ്‌പൂർ: രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ ബാറ്റർ വൈഭവ് സൂര്യവംശിയോട് മൈതാനത്ത് മോശമായി പെരുമാറിയ ഡൽഹി ക്യാപിറ്റൽസ് പേസർ കൈൽ ജാമിസണെതിരെ അച്ചടക്ക നടപടി. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കൗമാര താരത്തിന് നേരെ പ്രകോപനപരമായ രീതിയിൽ പെരുമാറിയതിനാണ് ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി കിവി പേസർക്ക് ഒരു ഡെമെറിറ്റ് പോയിന്റ് നൽകിയത്.
രാജസ്ഥാൻ റോയൽസ് ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വൈഭവിനെ പുറത്താക്കിയ ശേഷം ജാമിസൺ താരത്തിനരികിലെത്തി ആക്രോശിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. ഇത് മറ്റൊരു താരത്തിൽ നിന്ന് ആക്രമണോത്സുകമായ പ്രതികരണത്തിന് കാരണമായേക്കാവുന്ന പ്രവൃത്തിയാണെന്ന് മാച്ച് ഒഫീഷ്യലുകൾ കണ്ടെത്തി.
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 ആണ് ജാമിസൺ ലംഘിച്ചത്. എതിർ താരത്തെ അപമാനിക്കുന്നതോ പ്രകോപിപ്പിക്കുന്നതോ ആയ ഭാഷയോ ആംഗ്യങ്ങളോ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഈ നിയമം. ലെവൽ 1 ലംഘനമായതിനാൽ താരത്തിന് താക്കീത് നൽകുകയും ചെയ്തു. മാച്ച് റഫറി രാജീവ് സേത്ത് വിധിച്ച ശിക്ഷ ജാമിസൺ അംഗീകരിച്ചിട്ടുണ്ട്.
ഈ സംഭവങ്ങൾക്കിടയിലും മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. സീസണിലെ ഡൽഹിയുടെ നാലാം വിജയമാണിത്. എന്നാൽ മൈതാനത്തെ ജാമിസണിന്റെ മോശം പെരുമാറ്റം സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്.
