
മലപ്പുറം: സോഷ്യൽ മീഡിയയിൽനിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് വിൽപന നടത്തിവന്ന യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ നിതിൻ മോഹൻദാസിനെയാണ് (25) രാമനാട്ടുകര സ്വദേശിനിയുടെ പരാതിയിൽ പോലീസ് പിടികൂടിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി അശ്ലീല രൂപത്തിലാക്കിയ ശേഷം പണം വാങ്ങി വിവിധ ടെലഗ്രാം ഗ്രൂപ്പുകളിലൂടെ വിൽക്കുകയായിരുന്നു ഇയാളുടെ രീതി.
ഇത്തരത്തിൽ ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അഞ്ചു വയസ്സുള്ള കുഞ്ഞുങ്ങൾ മുതൽ 40 വയസ്സുള്ള സ്ത്രീകൾ വരെ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കണ്ണൂർ സ്വദേശിനിയായ ഒരു യുവതിയുടെ സുഹൃത്തുക്കൾ വഴിയാണ് ഈ ഞെട്ടിക്കുന്ന തട്ടിപ്പ് പുറംലോകമറിഞ്ഞത്.
ടെലഗ്രാം ഗ്രൂപ്പിൽ സ്വന്തം സുഹൃത്തിന്റെ ചിത്രം മോർഫ് ചെയ്ത നിലയിൽ കണ്ട യുവാവ് വിവരം കൈമാറുകയും തുടർന്ന് നടത്തിയ അന്വേഷണം പ്രതിയിലേക്ക് എത്തുകയുമായിരുന്നു. പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ രഹസ്യമായി ഉപയോഗിച്ചിരുന്ന രണ്ടാമതൊരു മൊബൈൽ ഫോൺ കൂടി കണ്ടെടുത്തു. നിലവിൽ ഇയാൾക്കെതിരെ പരപ്പനങ്ങാടിയിലും മാഹിയിലുമായി രണ്ട് പരാതികളാണ് ലഭിച്ചിട്ടുള്ളത്. പ്രതിയുടെ ഫോണിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
