
ലഖ്‌നൗ: ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ സൂപ്പർ ഓവറിലെ തോൽപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊൽക്കത്ത ഉയർത്തിയ 156 ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ലഖ്‌നൗവിന് 20 ഓവറിലെ 155 റൺസാണ് സ്കോർ ചെയ്യാനാണ് സാധിച്ചത്. സൂപ്പർ ഓവറിലേക്ക് പോയ മത്സരത്തിൽ അഞ്ച് പന്ത് ബാക്കി നിൽക്കേ കൊൽക്കത്ത വിജയം പിടിച്ചെടുത്തു. സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവുമായി മുഹ്‌സിൻ ഖാൻ തിളങ്ങി. മറുഭാഗത്ത് അർധ സെഞ്ച്വറിയും അഞ്ച് ക്യാച്ചുമായി നിറഞ്ഞാടി റിങ്കു സിങ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്ക് ബാറ്റിങ് തകർച്ച നേരിട്ടു. 97 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്. 15 പന്തിൽ 10 റണ്ണെടുത്ത രഹാനെ, 21 പന്തിൽ 34 റണ്ണെടുത്ത കാമറൂൺ ഗ്രീൻ, 51 പന്തിൽ 83 റണ്ണെടുത്ത റിങ്കു സിങ് എന്നിവർ എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. 16ാം ഓവറിൽ രമൻദീപ് സിങ് പുറത്താകുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന നിലയിലായിരുന്നു കൊൽക്കത്ത. എന്നാൽ അവസാന അഞ്ച് ഓവറിൽ റിങ്കു സിങ് നടത്തിയ രക്ഷാപ്രവർത്തനമാണ് നൈറ്റ് റൈഡേഴ്സിനെ 155 റൺസെന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിനും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തിൽ തന്നെ ഓപണർ മാർഷിനെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ ഋഷഭ് പന്തും, എയ്‌ഡൻ മാർക്രമും ചേർന്ന് 57 റൺസിന്റെ കൂട്ടുകെട്ട് ലഖ്‌നൗവിന് പ്രതീക്ഷ നൽകി. എന്നാൽ 11 ഓവറിലെ മാർക്രമും 13 ഓവറിലെ പന്തും മടങ്ങി. പക്ഷെ പുറകെ വന്നവർ പൊരുതി നിന്നതോടെ അവസാന ഓവറിൽ 17 റൺസ് വേണമായിരുന്നു ലക്‌നൗവിന് ജയിക്കാൻ. രണ്ട് നോ ബോൾ കണ്ട ഓവറിൽ 16 റൺസ് പിറന്നതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി. അവസാന പന്തിൽ സിക്സടിച്ച് സ്കോർ സമനിലയിലാക്കിയത് പേസർ മുഹമ്മദ് ഷമിയാണ്.
സൂപ്പർ ഓവർ ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗ ഒരു റണ്ണെടുത്ത് ഓൾ ഔട്ടായി. ആദ്യ പന്തിൽ നിക്കോളാസ് പൂരനും മൂന്നാം പന്തിൽ മാർക്രമും പുറത്തായി. രണ്ട് വിക്കറ്റോടെ സുനിൽ നരെയ്ൻ തകർപ്പൻ ബൗളിംഗ് പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്ക് ജയിക്കാൻ വേണ്ടത് രണ്ട് റൺസ്. ആദ്യ പന്തിൽ തന്നെ ബൗണ്ടറിയടിച്ച് റിങ്കു സിങ് കൊൽക്കത്തയെ വിജയത്തിലെത്തിച്ചു.

